ന്യൂഡൽഹി: ലോകവ്യാപകമായി ടെക് കമ്പനികളിൽ ജീവനക്കാരെ പിരിച്ചുവിടൽ തുടരുകയാണ്. കോവിഡിന് ശേഷമുണ്ടായ സാമ്പത്തിക പ്രശ്‌നങ്ങളാണ് മിക്ക കമ്പനികളെയും പിരിച്ചുവിടലിന് പ്രേരിപ്പിച്ചത്. ടെക്‌നോളജി മേഖലയിലെ 50 കമ്പനികളിൽ നിന്നുള്ള 21,473 ജീവനക്കാരെ ഏപ്രിലിൽ മാത്രം പിരിച്ചുവിട്ടു. 'ലേഓഫ്‌സ്.എഫ് വൈ ഐ' യാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രസിദ്ധീകരിച്ചത്. 2024 ൽ ഏകദേശം 271 കമ്പനികൾ 78,572 പേരെ ഇതിനകം പിരിച്ചുവിട്ടിട്ടുണ്ട്.

ജനുവരിയിൽ, 122 കമ്പനികളിലായി 34,107 പേരെ പിരിച്ചുവിട്ടെങ്കിൽ, ഫെബ്രുവരിയിൽ 78 കമ്പനികളിലെ 15,589 പേർക്ക് ജോലി നഷ്ടമായി. മാർച്ചിൽ 37 കമ്പനികളിലെ 7,403 പേർക്ക് തൊഴിൽ നഷ്ടമായി. മാർച്ചിൽ പിരിച്ചുവിടലിൽ ചെറിയ കുറവ് അനുഭവപ്പെട്ടെങ്കിലും, ഏപ്രിലിൽ അത് കാര്യമായി കൂടി.

ഏപ്രിലിൽ പ്രമുഖ കമ്പനികളിലെ പിരിച്ചുവിടലുകൾ

ആപ്പിൾ

കോവിഡിന് ശേഷം ഇതാദ്യമായി അടുത്തിടെ 614 പേർക്ക് ജോലി നഷ്ടമായി. ആപ്പിളിന്റെ പ്രത്യേക പദ്ധതി ഗ്രൂപ്പിൽ ഉൾപ്പെട്ടവരായിരുന്നു ഭുരിപക്ഷം പേരും. സെൽഫ് ഡ്രൈവിങ് കാറുകളുമായി ബന്ധപ്പെട്ട പ്രോജക്റ്റ് റദ്ദാക്കിയതോടെ അതിൽ പ്രവർത്തിച്ചിരുന്ന കുറെ പേർക്ക് പണി പോയി. ഓവർസീസ് ലൊക്കേഷനുകളിൽ നിന്നടക്കം കൂടുതൽ പിരിച്ചുവിടൽ ഉണ്ടായേക്കും.

ഗൂഗിൾ

പൈത്തൺ, ഫ്‌ളട്ടർ, ഡാർട്ട് എന്നീ വ്യത്യസ്ത ടീമുകളിൽ ജോലി ചെയ്തിരുന്ന ഒരുവലിയ കൂട്ടം ജീവനക്കാരെ പിരിച്ചുവിട്ടു. കമ്പനി പുനഃ സംഘടനയുടെ ഭാഗമായിരുന്നു അത്. ഗൂഗിളിലെ മറ്റും ജോലികൾക്കും, മറ്റുസ്ഥലങ്ങളിൽ ഇവർക്ക് അപേക്ഷിക്കാമെന്ന ആശ്വാസമുണ്ട്. റിയൽ എസ്റ്റേറ്റ്, ഫിനാൻസ് എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകളിലെ ചില ജീവനക്കാർക്കും ചെലവ് ചുരുക്കലിന്റെ ഭാഗമായി പിരിഞ്ഞുപോകേണ്ടി വന്നു.

ആമസോൺ

ക്ലൗഡ് കമ്പ്യൂട്ടിങ് ഡിവിഷനിൽ നൂറുകണക്കിന് തൊഴിലുകളാണ് വെട്ടിച്ചുരുക്കിയത്. സെയിൽസ്, മാർക്കറ്റിങ്, സ്റ്റോറുകളുടെ സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളിലെ ജീവനക്കാരെ ഇത് ബാധിച്ചു. തങ്ങളുടെ പ്രധാന ലക്ഷ്യങ്ങളിൽ കൂടുതൽ ഊന്നൽ കൊടുക്കാനാണ് ആമസോൺ തീരുമാനം.

ഇന്റൽ

ഇന്റലിന്റെ ആസ്ഥാനത്ത് സെയിൽസ്, മാർക്കറ്റിങ്ങിലെ 62 പേരെ പറഞ്ഞുവിട്ടു.

ബൈജൂസ്

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബൈജൂസിൽ 500 പേരെ പിരിച്ചുവിട്ടു. സെയിൽസ്, മാർക്കറ്റിങ് എന്നീ മേഖലകളിൽ ഉള്ളവരെ കൂടാതെ, അദ്ധ്യാപകരെയും ഇങ്ങനെ പറഞ്ഞയച്ചു.

ടെസ്ല: ഇലോൺ മസ്‌കിന്റെ ഇലക്ട്രിക് മോട്ടോർ കമ്പനിയിൽ ആയിരക്കണക്കിന് ജീവനക്കാരെയാണ് മടക്കി വിട്ടത്. വിൽപ്പനയിലും മത്സരത്തിലും നേരിട്ട വെല്ലുവിളികൾ മൂലം ആകെയുള്ള തൊഴിലാളികളുടെ 10 ശതമാനത്തോളം കുറയ്‌ക്കേണ്ടി വന്നു.

ഒല ക്യാബ്‌സ്

200 തൊഴിലുകൾ വെട്ടിക്കുറച്ചു. സിഇഒ ഹേമന്ത് ബക്ഷി രാജി വച്ചു. സഹസ്ഥാപകനാണ് ഇപ്പോൾ ദൈംദിന കാര്യങ്ങൾ നോക്കുന്നത്.

ഹെൽത്തിഫൈ മീ

സെയിൽസ്-പ്രൊഡക്ഷൻ ടീമിലെ 150 പേരെ പറഞ്ഞുവിട്ടു.

വേൾപൂൾ

ഹോം അപ്ലയൻസസ് കമ്പനി 1000 ത്തോളം ജീവനക്കാരെ പിരിച്ചുവിട്ടു.