നാന്റസ്: ഫ്രഞ്ച് ടോപ്പ് ലീഗ് ഫുട്ബോളിൽ, മുസ്ലീം സഹതാരങ്ങൾക്ക് റമദാൻ നോമ്പ് തുറക്കാൻ അവസരമൊരുക്കുന്നതിനായി ഗോൾകീപ്പർ പരിക്ക് അഭിനയിച്ചതായി റിപ്പോർട്ട്. നോമ്പ് തുറക്കുന്നതിനായി മത്സരത്തിനിടയിൽ ഇടവേളകൾ അനുവദിക്കരുതെന്ന് ഫുട്ബോൾ അധികൃതരുടെ കർശന വിലക്ക് നിലനിൽക്കെയാണ് സംഭവം. ഞായറാഴ്ച നടന്ന ലിഗ് 1 പോരാട്ടത്തിൽ ലെ ഹാവ്രെയ്‌ക്കെതിരെ നാന്റസ് 2-0 ന് വിജയിച്ച മത്സരത്തിനിടയിലാണ് നാന്റസ് ഗോൾകീപ്പർ ആന്തണി ലോപ്പസ് മൈതാനത്ത് വീണത്. പകുതി ദൂരത്തുവെച്ച് പന്ത് ത്രോ-ഇന്നിനായി പുറത്തുപോയ സമയത്തായിരുന്നു ആരും തൊടാതെ തന്നെ ലോപ്പസ് നിലത്തുവീണത്.

മത്സരത്തിനിടെ പരിക്കേൽക്കുന്ന ഔട്ട്ഫീൽഡ് താരങ്ങൾ വൈദ്യസഹായം തേടണമെങ്കിൽ മൈതാനത്തിന് പുറത്തേക്ക് പോകണമെന്നാണ് നിയമം. കളി തടസ്സമില്ലാതെ തുടരാനാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാൽ ഈ നിയമം ഗോൾകീപ്പർമാർക്ക് ബാധകമല്ല. ഇത് മുതലെടുത്താണ് ലോപ്പസ് ഹാംസ്ട്രിങ്ങിന് ക്ലബ് ഡോക്ടർമാരുടെ ചികിത്സ തേടിയത്. ലോപ്പസ് മൈതാനത്ത് ചികിത്സ സ്വീകരിക്കുന്ന ആ സമയം കൊണ്ട് അഞ്ച് സഹതാരങ്ങൾ നോമ്പ് തുറക്കാനായി ടച്ച് ലൈനിന് അടുത്തേക്ക് പോവുകയായിരുന്നു.

സഹതാരങ്ങൾ നോമ്പ് തുറക്കുന്നതിനായി ഭക്ഷണവും വെള്ളവും കഴിക്കുന്നത് ഈ സമയം കാണാമായിരുന്നു. ബുർഖ നിരോധിച്ചതും മതപരമായ നിയമങ്ങൾ അതീവ കർശനവുമായ ഫ്രാൻസിൽ, മതപരമായ കാരണങ്ങളാൽ കളി തടസ്സപ്പെടുത്താൻ ഫുട്ബോൾ അധികൃതർ അനുവാദം നൽകിയിട്ടില്ല. ചികിത്സയ്ക്ക് ശേഷം, മുൻ പോർച്ചുഗൽ താരം കൂടിയായ ലോപ്പസ് വളരെ സാവധാനമാണ് എഴുന്നേറ്റത്. കളി പുനരാരംഭിക്കുന്നതിന് മുൻപ് സഹതാരങ്ങൾക്ക് ഭക്ഷണം കഴിക്കാൻ പരമാവധി സമയം നൽകാനായിരുന്നു ഇത്.

ഫ്രഞ്ച് ടോപ്പ് ഡിവിഷനിൽ നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ് നാന്റസ് എന്നതിനാൽ ഈ വിജയം അവർക്ക് നിർണ്ണായകമായിരുന്നു. 18 ടീമുകളുള്ള ലീഗിൽ 17-ാം സ്ഥാനത്താണ് നിലവിൽ ഈ ക്ലബ്ബ്. 16-ാം സ്ഥാനത്തുള്ള ഓക്സെറിനൊപ്പമാണ് പോയിന്റ് നിലയെങ്കിലും, ഗോൾ വ്യത്യാസത്തിൽ പിന്നിലായതിനാൽ നാന്റസ് ഇപ്പോൾ റെലഗേഷൻ സോണിലാണ്. പോയിന്റ് പട്ടികയിലെ അവസാന രണ്ട് സ്ഥാനക്കാരായിരിക്കും ലീഗിൽ നിന്നും പുറത്താകുക.

പ്രീമിയർ ലീഗ് മത്സരങ്ങൾക്കിടയിൽ മുസ്ലീം താരങ്ങൾക്ക് റമദാൻ നോമ്പ് തുറക്കാൻ അനുവാദം നൽകിക്കൊണ്ടുള്ള കരാർ 2021-ൽ നിലവിൽ വന്നിരുന്നു. ഒരു വർഷത്തിന് ശേഷം ജർമ്മൻ ലീഗായ ബുണ്ടസ്‌ലിഗയും ഇതേ മാതൃക പിന്തുടർന്നു. റമദാൻ നോമ്പ് അനുഷ്ഠിക്കുന്ന മുസ്ലീം താരങ്ങൾക്കായി ഫുട്ബോൾ ക്ലബ്ബുകൾ അവരുടെ പരിശീലന സമയക്രമത്തിലും മാറ്റങ്ങൾ വരുത്താറുണ്ട്. ലിവർപൂളിന്റെ മുൻ പരിശീലകൻ യുർഗൻ ക്ലോപ്പ് തന്റെ വിജയകരമായ കാലയളവിൽ ഇത്തരത്തിൽ മാറ്റങ്ങൾ വരുത്തിയിരുന്നു.

"നോമ്പ് അനുഷ്ഠിച്ചുകൊണ്ട് കളിക്കുന്നതും പരിശീലനം നടത്തുന്നതും അത്ര എളുപ്പമുള്ള കാര്യമല്ല," 2022-ൽ ബീൻ സ്‌പോർട്‌സിനോട് സംസാരിക്കവെ മുൻ ലിവർപൂൾ താരം സാദിയോ മാനെ പറഞ്ഞു. "എന്നാൽ റമദാൻ തുടങ്ങുന്നതിന് മുൻപ് ഞങ്ങൾ ക്യാപ്റ്റനായ ഹെൻഡേഴ്സണോട് സംസാരിക്കാൻ ശ്രമിച്ചു. പരിശീലന സമയം മാറ്റി അത് രാവിലെയാക്കാൻ പറ്റുമോ എന്ന് കോച്ചിനോട് ചോദിക്കാൻ വേണ്ടിയായിരുന്നു അത്."

"രാവിലെ പരിശീലനം നടത്തുകയാണെങ്കിൽ അത് ഞങ്ങൾക്ക് കൂടുതൽ എളുപ്പമാണ്. അങ്ങനെയെങ്കിൽ വിശ്രമിക്കാനും വീട്ടിൽ പോകാനും ആവശ്യത്തിന് സമയം ലഭിക്കും. എന്നാൽ ഉച്ചയ്ക്ക് രണ്ടോ മൂന്നോ മണിക്കാണ് പരിശീലനമെങ്കിൽ അത് കഠിനമായിരിക്കും. ഞങ്ങളുടെ ആവശ്യം കോച്ച് അംഗീകരിച്ചു. അതോടെ കാര്യങ്ങൾ കൂടുതൽ ലളിതമായി. മികച്ച പ്രകടനം പുറത്തെടുക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ട്."

മത്സരദിവസങ്ങളിൽ ലിവർപൂൾ താരങ്ങൾ എങ്ങനെയാണ് നോമ്പ് കൈകാര്യം ചെയ്യുന്നത് എന്ന ചോദ്യത്തിന് മാനെ മറുപടി നൽകിയത് ഇങ്ങനെയായിരുന്നു: "ഇത് എളുപ്പമല്ല, പക്ഷേ എപ്പോഴും മത്സരദിവസം എന്നത് മറ്റൊരു അനുഭവം തന്നെയാണ്, റമദാൻ സമയത്ത് കാര്യങ്ങൾ കഠിനമാണെങ്കിലും ലിവർപൂൾ അത് ഞങ്ങൾക്ക് എളുപ്പമാക്കാൻ ശ്രമിക്കാറുണ്ട്. ഞങ്ങളുടെ ന്യൂട്രീഷ്യനിസ്റ്റ് മോനയുമായി ഞങ്ങൾ സംസാരിക്കാറുണ്ട്. പ്രത്യേകിച്ച് മത്സരദിവസത്തിന് മുൻപ്, ഞങ്ങൾക്ക് നോമ്പ് അനുഷ്ഠിക്കാൻ സാധിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ അവർ എല്ലാം ലളിതമാക്കിത്തരാറുണ്ട്." ഫെബ്രുവരി 17-ന് ആരംഭിച്ച റമദാൻ വ്രതാനുഷ്ഠാനം മാർച്ച് 19 വരെ നീണ്ടുനിൽക്കും.