ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബാംഗങ്ങള്‍ക്കിടയിലെ മഞ്ഞ് ഉരുകുന്നതായി ചില സൂചനകള്‍ പുറത്തു വരുന്നു. ചാള്‍സ് രാജാവും, ഹാരി രാജകുമാരനുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന ചിലരും തമ്മില്‍ അതീവ രഹസ്യമായി ചില ചര്‍ച്ചകള്‍ നടത്തിയതായി മെയില്‍ ഓണ്‍ സണ്‍ഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജകുടുംബത്തിലെ കലഹങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള ആദ്യത്തെ സുപ്രധാന നടപടിയാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹാരിയുടെയും മേഗന്റെയും, രാജകുടുംബവുമായുള്ള ഉലഞ്ഞ ബന്ധം പുനസ്ഥാപിക്കുന്നതിനുള്ള ഒരു ശ്രമമായിരുന്നു കഴിഞ്ഞയാഴ്ച നടന്ന യോഗം എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.,

രാജാവ് രക്ഷാധികാരിയായ, അന്താരാഷ്ട്ര സൗഹൃദങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന, ലണ്ടനിലെ ഒരു സ്വകാര്യ ക്ലബ്ബില്‍ വെച്ചായിരുന്നു ഇവര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചാള്‍സ് രാജാവാണോ ഹാരി രാജകുമാരനാണോ ഇത്തരമൊരു കൂടിക്കാഴ്ചയ്ക്ക് മുന്‍കൈ എടുത്തത് എന്നത് വ്യക്തമല്ല. എന്നാല്‍, വിന്‍ഡ്‌സറിലെ കൊട്ടാര കലഹം അവസാനിപ്പിക്കാന്‍ ഇരുകൂട്ടരും തീരുമാനിച്ചിരിക്കുന്നു എന്നതിന്റെ ശക്തമായ തെളിവായാണ് കൊട്ടാരം ചരിത്രകാരന്മാര്‍ ഈ കൂടിക്കാഴ്ചയെ കാണുന്നത്.

എല്ലാം പൂര്‍വ്വസ്ഥിതിയിലെത്താന്‍ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതുണ്ട്. എന്നാല്‍, ആശയവിനിമയത്തിനായി ഇപ്പോള്‍ ഒരു വഴി വെട്ടിയിരിക്കുകയാണ് എന്നതാണ് ശ്രദ്ധേയം എന്നാണ് കൊട്ടാരവുമായി അടുത്ത ചില വൃത്തങ്ങള്‍ പറഞ്ഞത്. പ്രത്യേകിച്ച് അജണ്ടകള്‍ ഒന്നും ഇല്ലാത്ത തികച്ചും അനൗപചാരികമായ ഒരു കൂടിക്കാഴ്ചയായിരുന്നു അതെന്നും അവര്‍ പറയുന്നു. എന്നാല്‍, ഇരുകൂട്ടരും സംസാരിക്കാന്‍ ആഗ്രഹിച്ച നിരവധി കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്തു, കൊട്ടാരം വൃത്തങ്ങള്‍ പറയുന്നു. ഹാരിയുടെ പ്രധാന കാര്യസ്ഥനും ചീഫ് കമ്മ്യൂണിക്കേഷന്‍ ഓഫീസറുമായ മെറെഡിത് മെയ്ന്‍സ് ആണ് ചര്‍ച്ചയില്‍ ഹാരിയെ പ്രതിനിധീകരിച്ച് പങ്കെടുത്തത്.

കാന്‍സര്‍ ബാധിതനായതോടെയാണ് പിതാവ് ചള്‍സുമായി വീണ്ടും ബന്ധം സ്ഥാപിക്കാനാന്‍ ഹാരി രാജകുമാരന്‍ ആഗ്രഹിച്ചത്. പിതാവിന് എത്ര കാലം ബാക്കിയുണ്ടെന്ന് അറിയില്ലെന്ന ഹാരി രാജകുമാരന്റെ പരാമര്‍ശത്തിനു പിന്നാലെ ബക്കിങ്ങാം കൊട്ടാരം നേരത്തെ അദ്ദേഹത്തിനു നേരെ വാതിലുകള്‍ അടച്ചിരപുന്നു. പിന്നീടജ് ഹാരി നേരിട്ട ഈ അപമാനത്തിനുള്ള പ്രതികാരമെന്നോണം മക്കളെ മേഗന്‍ രാജകുടുംബാംഗങ്ങളില്‍ നിന്നും അകറ്റിനിര്‍ത്തുന്നു എന്ന ആരോപണവും ഉയര്‍ന്നിരുന്നു.

ഒരുപക്ഷേ ഇനി ചാള്‍സ് രാജാവിന് ചെറുമക്കളായ ആര്‍ച്ചി രാജകുമാരനെയും ലില്ലിബെറ്റ് രാജകുമാരിയെയും കാണാനുള്ള അവസരം പോലും ലഭിക്കില്ലെന്നും പരാതി ഉയര്‍ന്നിരുന്നു. ചാള്‍സ് രാജാധികാരം ഏറ്റെടുത്തതിനു ശേഷം പൊരുത്തക്കേടുകള്‍ മറികടക്കാന്‍ ഹാരിയുടെയും മേഗന്റെയും ഭാഗത്തുനിന്ന് ശ്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ഒരിക്കലും ഈ ശ്രമങ്ങള്‍ ഫലം കണ്ടതേയില്ല. അതിനാല്‍ മേഗനെ സംബന്ധിച്ചിടത്തോളം ചെറുമക്കളെ കാണേണ്ടതില്ല എന്നത് ചാള്‍സ് രാജാവിന്റെ തീരുമാനമാണ്.

ആര്‍ച്ചി രാജകുമാരന് ആറു വയസ്സായെങ്കിലും ഇതിനോടകം വിരലിലെണ്ണാവുന്ന അവസരങ്ങളില്‍ മാത്രമേ മുത്തച്ഛനായ ചാള്‍സ് രാജാവുമായി ഇടപഴകിയിട്ടുള്ളൂ. ലില്ലിബെറ്റിന്റെ കാര്യമെടുത്താല്‍ ഒരേയൊരു തവണ മാത്രമാണ് മുത്തച്ഛനെ കണ്ടത്. ചാള്‍സ് രാജാവിന്റെ ആരോഗ്യനില ദിനംപ്രതി വഷളാവുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെ ചെറുമക്കളെ കാണാന്‍ പോലും അവസരം ലഭിക്കില്ല എന്നത് ദുഃഖകരമായ വസ്തുതയാണെന്നും കൊട്ടാരത്തോട് ചേര്‍ന്നുനില്‍ക്കുന്ന വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്.

വീട്ടിലേയ്ക്കുള്ള സന്ദര്‍ശന വേളകളില്‍ രാജകീയ സുരക്ഷ ഉറപ്പാക്കണം എന്ന ഹാരിയുടെ അപ്പീല്‍ യുകെ കോടതി നിരസിച്ചിരുന്നു. ജീവിതം വിലപ്പെട്ടതാണെന്നും യുദ്ധം ചെയ്തുകൊണ്ടിരിക്കുന്നതില്‍ അര്‍ഥമില്ലെന്നുമായിരുന്നു ഇതിനോട് ഹാരി പ്രതികരിച്ചത്. മേഗനും ദീര്‍ഘകാല പിആര്‍ അസോസിയേറ്റുമായ മെറെഡിത്ത് മെയ്ന്‍സും ചേര്‍ന്നാണ് ഹാരിയുടെ ആഗ്രഹങ്ങള്‍ വെളിപ്പെടുത്തുന്നതിനായി മാധ്യമ അഭിമുഖങ്ങള്‍ സംഘടിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഹാരിക്ക് ചാള്‍സ് രാജാവിനോടുള്ള മനോഭാവം തുറന്നു പറയാനുള്ള ഒരേയൊരു മാര്‍ഗം എന്ന നിലയിലായിരുന്നു അഭിമുഖം.

എന്നാല്‍ ഈ തുറന്നു പറച്ചിലിന് ചാള്‍സില്‍ നിന്നും മറുപടി ലഭിക്കാത്തത് ഹാരിക്കും മേഗനും വലിയ തിരിച്ചടിയായിരുന്നു. രാജകുടുംബാംഗവുമായുള്ള മുന്‍കാല ജീവിതം പൂര്‍ണമായും അവസാനിച്ചു എന്ന തിരിച്ചറിവിന്റെ നിരാശയിലാണ് ഹാരി. വില്യം രാജകുമാരനും ഹാരിയുമായി രണ്ടു വര്‍ഷത്തിലേറെയായി കടുത്ത അകല്‍ച്ച നിലനില്‍ക്കുന്നുണ്ട്.