തിരുവനന്തപുരം: ആ 15 ലക്ഷം ഏറ്റുവാങ്ങാന്‍ ജോസ് സുന്ദരം കാത്തുനിന്നില്ല. ജീവിതത്തില്‍ ഒറ്റയ്ക്കായി പോയ ജോസ് കഴിഞ്ഞ ദിവസം അന്തരിച്ചപ്പോള്‍ കൂട്ടായി സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു എന്നത് പുണ്യം. എന്നിരുന്നാലും കുടുംബത്തിലെ വലിയൊരു ദുരന്തത്തിന്റെ രക്തസാക്ഷിയെ പോലെ ജോസ് അവസാന കാലത്ത് ജീവിതം തള്ളി നീക്കുകയായിരുന്നു. നന്തന്‍കോട് ബെയിന്‍സ് കോമ്പൗണ്ട് 115 സുന്ദര ഭവനില്‍ ജെ.സി. ജോസ് സുന്ദരം 65 ാം വയസില്‍ മരിക്കുമ്പോള്‍ ഓര്‍മ്മ ഇടയ്ക്കിടെ അനുഗ്രഹിക്കുന്ന നിലയിലായിരുന്നു ജോസ്. സ്വന്തം കുടുംബത്തിലെ നാലുപേരെ കൂട്ടക്കുരുതി നടത്തിയ കേഡല്‍ ജിന്‍സണ്‍രാജ എന്ന പ്രതിയുടെ അമ്മാവനാണ് ജോസ് സുന്ദരം. പാളയം എംഎം ചര്‍ച്ച് സെമിത്തേരിയിലായിരുന്നു സംസ്‌കാരം.

കേഡല്‍ ജിന്‍സണ്‍ രാജയ്ക്ക് അഡീഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവാണ് വിധിച്ചത്. അക്കൂട്ടത്തില്‍ പിഴത്തുകയായി15 ലക്ഷം രൂപ മാതൃസഹോദരനായ ജോസ് സുന്ദരത്തിന് നല്‍കണമെന്നും വിധിച്ചിരുന്നു. ആറാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ. വിഷ്ണുവാണ് ശിക്ഷ വിധിച്ചത്.

എന്നാല്‍, ഓര്‍മ്മ മങ്ങിയും തെളിഞ്ഞും വന്നിരുന്ന അദ്ദേഹം കോടതി ഉത്തരവും അറിയാതെ പരസഹായത്താല്‍ ജീവിക്കുകയായിരുന്നു. പാര്‍ക്കിന്‍സണ്‍സ് വന്ന് 10 വര്‍ഷത്തോളമായി ചികിത്സയിലായ ജോസ് ആറുമാസമായി കിടപ്പിലായിരുന്നു. തന്റെ ചികിത്സയും മറ്റും ഏറ്റെടുക്കണമെന്ന വാക്കാലെയുള്ള ഉറപ്പിലാണ് കേഡലിന്റെ അമ്മ ജീന്‍ പദ്മത്തിന് എട്ടുവര്‍ഷം മുന്‍പ് ഇഷ്ടദാനമായി ജോസിന്റെ നാലുസെന്റ് ഭൂമിയും വീടും എഴുതിനല്‍കിയത്. മാസം 50,000 രൂപ നല്‍കാമെന്ന വ്യവസ്ഥ പ്രകാരമാണ് ജോസ് സഹോദരിക്ക് ഭൂമി എഴുതി നല്‍കുന്നത്.

എന്നാല്‍, ആദ്യത്തെ മാസം മാത്രമാണ് പദ്മവും കുടുംബവും ജോസിനെ സംരക്ഷിച്ചത്. തൊട്ടടുത്ത മാസം നന്തന്‍കോട് ബെയില്‍സ് കോമ്പൗണ്ട് 117-ാം നമ്പര്‍ വീട്ടില്‍ കേഡല്‍ ജിന്‍സണ്‍ രാജ പിതാവ് പ്രൊഫസര്‍ രാജാ തങ്കം, മാതാവ് ഡോ. ജീന്‍ പദ്മ, സഹോദരി ഡോ. കരോളിന്‍, ജീന്‍ പദ്മയുടെ ബന്ധു ലളിത എന്നിവരെ കൊലപ്പെടുത്തി. ഡോ. ജീന്‍ പദ്മ അറേബ്യ, ബ്രൂണെ എന്നിവിടങ്ങളിലാണ് ആദ്യ കാലഘട്ടത്തില്‍ ജോലിചെയ്തിരുന്നത്. പ്രൊഫസര്‍ രാജാ തങ്കം മാര്‍ത്താണ്ഡം ക്രിസ്ത്യന്‍ കോളേജില്‍ നിന്നു വിരമിച്ചയാളായിരുന്നു.

ഇതോടെ, ചെലവിന് പോലും കാശില്ലാതെ ജോസ് വലഞ്ഞു. ചികിത്സാച്ചെലവുകള്‍ക്കായി വീട് തിരിച്ചുകിട്ടുന്നതിന് ജോസ് കേസ് നല്‍കിയിരുന്നു. പിന്നീട് മോഡല്‍ സ്‌കൂളില്‍ ഒപ്പം പഠിച്ചതും ജോലി ചെയ്തതുമായ സുഹൃത്തുക്കളാണ് ജോസിന്റെ ചികിത്സാച്ചെലവുകള്‍ നോക്കിവന്നത്.

ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ജീവനക്കാരനായി വീട്ടിലിരുന്ന് ജോലി ചെയ്തിരുന്നതിനാല്‍ ബാങ്ക് ബാലന്‍സും ഇല്ലായിരുന്നു. കുറഞ്ഞത് 5,000 രൂപയുടെ മരുന്നാണ് ഒരുമാസം വേണ്ടിവന്നിരുന്നത്. പരിപാലനത്തിനായി നില്‍ക്കുന്ന വീട്ടുജോലിക്കാരിക്കുള്ള കൂലിനല്‍കിയിരുന്നതും ജോസിന്റെ സുഹൃത്തുക്കളായിരുന്നു. വാക്കിങ് സ്റ്റിക്കിന്റെയും വീല്‍ച്ചെയറിന്റെയും സഹായത്താലുളള ജീവിതമായിരുന്നു ആറുമാസമായി.

https://youtu.be/I-CLFfCnrEI

കേഡലിന് മാനസിക രോഗമുണ്ടെന്ന് ജോസ് വിശ്വസിച്ചില്ല

'മാനസികരോഗമുണ്ടെന്ന് വിശ്വസിക്കാനാകുന്നില്ല, ചിലപ്പോള്‍ അതവന്റെ അഭിനയമാകാം. എന്തിനായിരുന്നു ഈ ക്രൂരതയെന്ന ചോദ്യത്തിന് അറിയാതെ ചെയ്തുപോയെന്ന് വളരെ നോര്‍മലായാണ് കേഡല്‍ അന്ന് ഉത്തരം നല്‍കിയത്,' ജയിലില്‍വെച്ച് അവസാനമായി കേഡലിനെ കണ്ടപ്പോഴുള്ള രംഗങ്ങള്‍ ഇടയ്ക്ക് ജോസ് സുന്ദരം ഓര്‍ത്തെടുത്തത് ഇങ്ങനെ.

ജീവപര്യന്തം കഠിനതടവിനും 15 ലക്ഷം രൂപ പിഴയ്ക്കുമാണ് കേഡലിനെ ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതി ഒന്നരവര്‍ഷം അധിക തടവ് അനുഭവിക്കണം. പ്രതി പിഴ ഒടുക്കിയാല്‍ അത് കേസിലെ ഒന്നാം സാക്ഷിയും കേഡലിന്റെ മാതൃസഹോദരനുമായ ജോസ് സുന്ദരത്തിനു നല്‍കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, അത് ഏറ്റുവാങ്ങാതെ ജോസ് വിടവാങ്ങി.




അമ്മാവനെ കൊല്ലാനും കേഡല്‍ പദ്ധതിയിട്ടു

കേഡല്‍ ജിന്‍സണ്‍ രാജ, നാലു കൊലപാതകങ്ങള്‍ കൂടാതെ അമ്മാവനായ ജോസ് സുന്ദരത്തെയും കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. സംഭവം നടന്നതിന്റെ അടുത്ത ദിവസം മതില്‍ ചാടിക്കടന്ന് കേഡല്‍ ജിന്‍സണ്‍ രാജ അമ്മാവന്‍ ജോസിന്റെ വീട്ടിലെത്തി. എന്നാല്‍ ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്ന ജോസ് അയല്‍വാസിയെ വിളിച്ചു.

തുടര്‍ന്ന് പുരയിടത്തില്‍ നടത്തിയ തിരച്ചിലില്‍ കേഡലിനെ കണ്ടു. അപ്പോള്‍ ചോദിച്ചപ്പോള്‍ പട്ടിയുടെ പിറകെ ഓടി ഇവിടെ എത്തിയതാണെന്ന് പറഞ്ഞു. കയ്യില്‍ പൊള്ളലേറ്റതു കണ്ട് ജോസ് എന്തു പറ്റിയതാണെന്ന് ചോദിച്ചപ്പോള്‍, വീട്ടിലുണ്ടായിരുന്ന കടലാസും മാലിന്യങ്ങളും കൂട്ടിയിട്ട് കത്തിച്ചപ്പോള്‍ പൊള്ളലേറ്റതാണെന്ന് മറുപടി നല്‍കി വീട്ടിലേക്ക് മടങ്ങിയതായി പൊലീസ് കണ്ടെത്തിയിരുന്നു. കേഡല്‍ ജിന്‍സണ്‍ രാജയുടെ അമ്മയുടെ സഹോദരന്‍ ജോസ് തൊട്ടടുത്ത വീട്ടിലാണ് താമസിച്ചിരുന്നത്.

ജയിലില്‍ പോയി കേഡലിനെ നേരിട്ടു കണ്ട ജോസ് ഭൂമി തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഭൂമി വിറ്റ് കിട്ടുന്ന പണം കൊണ്ട് ചികിത്സ നടത്താനായിരുന്നു അദ്ദേഹം ലക്ഷ്യമിട്ടത്. എന്നാല്‍ ഭൂമിയുമായി ബന്ധപ്പെട്ട സിവില്‍കേസില്‍ ഒരു വിട്ടുവീഴ്ചയ്ക്കും കേഡല്‍ തയ്യാറായിരുന്നില്ല.കൂട്ടക്കൊലപാതകം നടക്കുമ്പോള്‍ 24 വയസ്സ് മാത്രമായിരുന്നു പ്രതി കേഡല്‍ ജിന്‍സണ്‍ രാജയുടെ പ്രായം.




ജോസിന്റെ ദുരന്തകഥ

വല്ലാത്ത ഗതികെട്ട കഥയാണ് ജോസിന്റേത്. വിശ്വസിക്കാന്‍ പ്രയാസമുളള കഥ. ജോസിന്റെയും പരേതയായ ജീന്‍ പദ്മയുടെയും പിതാവ് ചെല്ലയ്യന്‍ തിരുവനന്തപുരത്തെ ഏറ്റവും പ്രശസ്തരായ അദ്ധ്യാപരില്‍ ഒരാളായിരുന്നു. മോഡല്‍ സ്‌കൂളിലെ ഇംഗ്ലീഷ്-മാത്സ് അദ്ധ്യാപകനായിരുന്നു ചെല്ലയ്യന്‍. ജോസും മോഡല്‍ സ്‌കൂളിലാണ് പഠിച്ചത്. സ്‌കൂളില്‍ സമരം നടക്കുമ്പോള്‍ മറ്റുകുട്ടികള്‍ എല്ലാം ക്രിക്കറ്റ് കളിക്കാന്‍ പോകും. ജോസിനെ മാത്രം ഒന്നിനും വിടില്ലായിരുന്നു എന്ന് അദ്ദേഹത്തിന്റെ സഹപാഠിയായിരുന്ന ഒരു പ്രമുഖന്‍ മറുനാടനോട് പറഞ്ഞു. സമരത്തിനും വിടില്ല, ക്രിക്കറ്റ് കളിക്കാനും വിടില്ല. ആ സമയം കൂടി ചെല്ലയ്യന്‍ സാര്‍ ജോസിനെ സ്റ്റാഫ് റൂമില്‍ കൊണ്ടുപോയി ഇരുത്തി പാഠ പുസ്തകം പഠിപ്പിക്കും. ജോസിന്റെ സഹോദരി ജീന്‍ പദ്മ അന്ന് നിര്‍മ്മല സ്‌കൂളിലെ ഒന്നാം റാങ്കുകാരിയായിരുന്നു.

ചെല്ലയ്യന്‍ സാര്‍, ജോസിനെ കടുത്ത ശിക്ഷണത്തില്‍ വളര്‍ത്തിപ്പോന്നു. ജോസ് പഠിപ്പില്‍ മിടുക്കനായിരുന്നു. പക്ഷേ പൊതുവിജ്ഞാനം കമ്മിയായിരുന്നു. അക്കാദമിക് മികവ് കൊണ്ട് തിരുവനന്തപുരം എഞ്ചിനിയറിങ്ങില്‍ മെക്കാനിക്കലില്‍ ബിടെക്കിന് ജോസിന് അഡ്മിഷന്‍ കിട്ടി. പാസായെങ്കിലും ജോലി കിട്ടാത്തത് പ്രശ്‌നമായി. ആത്മവിശ്വാസക്കുറവായിരുന്നു ജോസിന്റെ പ്രശ്‌നം. പരീക്ഷയില്‍ ജയിച്ചാലും ജോലി അഭിമുഖത്തില്‍ ജോസ് പരാജയപ്പെട്ടു. മരിക്കാര്‍ മോട്ടോഴ്‌സില്‍ ജോലി കിട്ടിയെങ്കിലും അധികകാലം തുടര്‍ന്നില്ല. വിവാഹവും നടന്നില്ല.

പിന്നീട് സഹോദരിയുടെ സഹായത്തോടെ ഫാബ്രിക്കേഷന്‍ ബിസിനസ് തുടങ്ങിയെങ്കിലും അതും പച്ച പിടിച്ചില്ല. ജോസ് തൊട്ടതെല്ലാം പൊളിഞ്ഞുപോയി. ജീവിതത്തില്‍ സമ്പൂര്‍ണ പരാജയമായി. പിതാവ് മോഡല്‍ സ്‌കൂളിലെ അറിയപ്പെടുന്ന അദ്ധ്യാപകന്‍, അമ്മ, കോട്ടണ്‍ ഹില്‍ സ്‌കൂളിലെ അദ്ധ്യാപിക. തറവാട്ടുകാരാണ്, സമ്പന്നരാണ്. പക്ഷേ മക്കള്‍ക്ക് സ്വാതന്ത്ര്യം നല്‍കാതെ ജീവിതത്തിന്റെ ബുദ്ധിമുട്ടുകള്‍ എന്തെന്ന് മനസ്സിലാക്കാന്‍ അവസരം കൊടുക്കാതെ, കഠിന പ്രയത്‌നം ചെയ്യാന്‍ അനുവദിക്കാതെ, അമ്മയും അച്ഛനും ജോസിനെ ഞെക്കിപ്പഴുപ്പിച്ചുകൊണ്ടിരുന്നു. അങ്ങനെ വിവാഹം പോലും കഴിക്കാതെ, പാരമ്പര്യ സ്വത്തിന്റെ കരുത്തില്‍ ജോസ് ജീവിതം തള്ളി നീക്കി.

ഒടുവില്‍ ജോസ് രോഗബാധിതനായി. രോഗബാധയ്ക്കിടെയാണ് തന്നെ നോക്കാന്‍ വേണ്ടി സഹോദരിയെ സ്വത്ത് കൊടുത്ത് ഏല്‍പ്പിക്കുന്നത്. എന്നാല്‍, അധികം വൈകാതെ സഹോദരിയെ സഹോദരിയുടെ മകന്‍ കേഡല്‍ കൊന്നുതള്ളിയപ്പോള്‍, അനാഥനായി. ഒരുരൂപ പോലും കയ്യിലെടുത്താനില്ലാതെ, സുഹൃത്തുക്കളുടെ സഹായത്താല്‍ ജീവിച്ചുപോരവേ കഴിഞ്ഞ ദിവസം ജീവന്‍ വെടിഞ്ഞു. സുഹൃത്തുക്കള്‍ തന്നെ ജോസിന്റെ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു.

ഇതൊരു സാധാരണക്കാരന്റെ കഥയല്ല. നാട്ടില്‍, ദാരിദ്ര്യം കൊടുകുത്തി വാണിരുന്ന, വിരലില്‍ എണ്ണാന്‍ കഴിയുന്നവര്‍ക്ക മാത്രം, സമൃദ്ധിയില്‍ ജീവിക്കാന്‍ കഴിഞ്ഞിരുന്ന കാലത്ത്് സമ്പന്ന ജീവിതം നയിച്ചിരുന്ന തിരുവനന്തപുരത്തെ പ്രമുഖ കുടുംബത്തിന്റെ കഥയാണ്. ആ കുടുംബത്തില്‍ ജനിച്ച അക്കാലത്ത് ബിടെക് പാസായ, മികച്ച വിദ്യാഭ്യാസ സാഹചര്യങ്ങള്‍ കിട്ടിയ ജോസ് എന്ന മനുഷ്യന്റെ ദയനീയ കഥയാണ്.

മക്കളെ ഞെക്കിപ്പഴുപ്പിക്കുന്ന മാതാപിതാക്കള്‍ക്കുള്ള മുന്നറിയിപ്പാണ് ജോസിന്റെ കഥ. മക്കള്‍ക്ക് വിദ്യാഭ്യാസം കൊടുക്കാന്‍ വേണ്ടി ജീവിതത്തിലെ ഒരു ബുദ്ധിമുട്ടും അറിയിക്കാതെ, അവരെ കൈവെള്ളയില്‍ വച്ച് തല്ലിപ്പഴുപ്പിച്ച് മുന്നോട്ട് കൊണ്ടുപോയാല്‍ സംഭവിക്കുന്ന ദുരന്തമാണ് മനസ്സിലാക്കാനാകുക. എത്ര പാഠപുസ്തകം പഠിച്ചാലും, അതിനേക്കാള്‍ പ്രധാനപ്പെട്ടത് ജീവിതത്തെ നേരിടാന്‍ പഠിക്കുകയാണ്. പ്രതിസന്ധികളെ അതിജീവിക്കാന്‍ പഠിച്ചാല്‍ മാത്രമേ ഒരുമനുഷ്യന്‍ വിജയം കൈവരിക്കുകയുള്ളു. പ്രതിസന്ധികള്‍ക്ക് അവസരം നല്‍കാതെ പൊതിഞ്ഞുകാത്തുസൂക്ഷിച്ചാല്‍, ഒടുവില്‍ അവര്‍ ഒറ്റയ്ക്കായി പോകും. പ്രതിസന്ധികളും പരാജയങ്ങളും ജീവിതത്തില്‍ അനിവാര്യമാണ്. ആ ഘട്ടങ്ങളില്‍ അവരെ പിന്തുണയ്ക്കുകയാണ്, സംരക്ഷിക്കുകയല്ല വേണ്ടത് എന്ന പാഠമാണ് ജോസിന്റെ ജീവിതത്തില്‍ നിന്ന് പഠിക്കാനുള്ളത്.