ദോഹ: ഖത്തറിലെ രാജകുടുംബം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സമ്മാനമായി അത്യാഡംബര സംവിധാനങ്ങളുള്ള ഒരു ജെറ്റ് വിമാനം നല്‍കാന്‍ തീരുമാനിച്ചതില്‍ അമേരിക്കയില്‍ തന്നെ പല തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങളാണ് ഉയരുന്നത്. 400 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഈ പറക്കുന്ന കൊട്ടാരം അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയര്‍ഫോഴ്സ് വണ്‍ ആയിട്ടായിരിക്കും ഇനി ഉപയോഗിക്കുന്നത്. പ്രസിഡന്റ് പദവി വിട്ടതിന് ശേഷം ഈ വിമാനം ട്രംപ് സ്വന്തമാക്കും എന്നാണ് പൊതുവേ വിശ്വസിക്കപ്പെടുന്നത്. എന്നാല്‍ ഈ സമ്മാനം സ്വീകരിക്കുന്നതിന് എതിരെ രാഷ്ട്രീയ എതിരാളികളായ ഡമോക്രാറ്റുകളില്‍ നിന്ന് മാത്രമല്ല സ്വന്തം അനുയായികളില്‍ നിന്ന് പോലും ട്രംപ് കടുത്ത എതിര്‍പ്പാണ് നേരിടുന്നത്.

ഈ സാഹചര്യത്തില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത് അത്യാഡംബര വിമാനങ്ങളില്‍ സഞ്ചരിക്കുന്ന പ്രമുഖ വ്യക്തികളെ കുറിച്ചാണ്. ഹോളിവുഡിലെ വന്‍ താരമായിരുന്ന ഹാരിസണ്‍ ഫോര്‍ഡാണ് ഇവരിലെ ഒരു പ്രധാനി. എട്ടോളം ആഡംബര ജെറ്റ് വിമാനങ്ങളാണ് ഇദ്ദേഹത്തിന് സ്വന്തമായിട്ടുള്ളത്. സ്റ്റാര്‍വാര്‍സ് എന്ന പ്രസിദ്ധ ചിത്രത്തിലെ നായകനായിരുന്ന ഇദ്ദേഹത്തിന് വിമാനം പറത്തുന്നത് ഇഷ്ട വിനോദം കൂടിയാണ്. ഇരട്ട എന്‍ജിന്‍ ഘടിപ്പിച്ച സെസ്ന സൈറ്റേഷന്‍ സോവറിന്‍ 680 വിമാനത്തിന്റെ പൈലറ്റും ഹാരിസണ്‍ ഫോര്‍ഡാണ്.

18 മില്യണ്‍ ഡോളര്‍ വില വരുന്നതാണ് ഈ വിമാനം. വിമാനത്തില്‍ പറക്കുന്നത് സംഗീതം ആസ്വദിക്കുന്നത് പോലെയാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇത് ആവേശകരമാണെന്നും ആ സ്വാതന്ത്യം ആസ്വദിക്കുന്നതായും ഹാരിസണ്‍ ഫോര്‍ഡ് പറയുന്നു. വ്യോമയാന സമൂഹത്തെ തനിക്ക് ഏറെ ഇഷ്ടമാണ്. നേരത്തേ തന്റെ വിമാനങ്ങള്‍ക്കായി പൈലറ്റുമാരെ നിയോഗിച്ചിരുന്നു. പിന്നീടാണ് തനിക്ക് മനസിലായത് പൈലറ്റുമാര്‍ അവരുടെ ജോലി എത്രമാത്രം ആസ്വദിക്കുകയാണ് എന്ന്. അങ്ങനെയാണ് സ്വന്തമായി വിമാനം പറത്താന്‍ തുടങ്ങിയതെന്നാണ് ഫോര്‍ഡ് വെളിപ്പെടുത്തുന്നത്.




ആഗോള ഭീമനായ ആമസോണിന്റെ ഉടമയായ ജെഫ് ബെസോസിന് ലോകത്തെ ഏറ്റവും ആഡംബര വിമാനങ്ങളില്‍ ഒന്നായ ഗള്‍ഫ്സ്്ട്രീം ജി-700 സ്വന്തമായിട്ടുണ്ട്. എണ്‍പത് മില്യണ്‍ ഡോളറാണ് ഈ ആഡംബര ജെറ്റിന്റെ വില. ഈ വിമാനത്തിനുള്ളില്‍ അഞ്ച് ലിവിംഗ് ഏര്യകളുണ്ട്. ബാത്ത്റൂം സംവിധാനമുള്ള ഒരു സ്യൂട്ട് റൂമും ഇതിനുളളില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇതില്‍ 19 പേര്‍ക്ക് യാത്ര ചെയ്യാം. പത്ത് പേര്‍ക്ക് കിടന്നുറങ്ങാനുള്ള സംവിധാനങ്ങളും ഈ വിമാനത്തിലുണ്ട്. പ്രമുഖ റിയാലിറ്റി ഷോ താരമായ കിം കര്‍ഡാഷ്യാനും സ്വന്തമായി വിമാനമുണ്ട്. ഗള്‍ഫ്സ്ട്രീം ജി 650 ഇ.ആര്‍ ഇനത്തില്‍ പെട്ട ജെറ്റ് വിമാനമാണിത്. 150 മില്യണ്‍ ഡോളറാണ് ഇതിന്റെ വില.

വിമാനം സ്വന്തം ആവശ്യങ്ങള്‍ക്കനുസരിച്ച് കസ്റ്റമൈസ് ചെയ്ത കാരണം കൊണ്ടാണ് ഇത്രയും വലിയ വില അതിന് നല്‍കേണ്ടി വന്നത്. വിമാനത്തില്‍ പത്ത് കിടക്കകളാണ് ഉള്ളത്. ഓരോ സീറ്റിലും ചാര്‍ജ്ജിംഗ് പോയിന്റുകളും ഉണ്ട്. വിമാനത്തിന്റെ ഉള്‍ഭാഗവും മനോഹരമായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. ശതകോടീശ്വരനായ ഓപ്രാ വിന്‍ഫ്രേയ്ക്കും സ്വന്തമായി വിമാനമുണ്ട്. ഗള്‍ഫ് സ്ട്രീം 650 ഇനത്തില്‍ പെട്ടതാണ് ഈ വിമാനം. 65 മില്യണ്‍ ഡോളറാണ് ഇതിന്റെ വില.

വിമാനത്തിനുള്ളില്‍ മൂന്ന് ലിവിംഗ് ഏര്യാകളുണ്ട്. ഇത് ഓപ്രയുടെ ആദ്യത്തെ സ്വകാര്യ വിമാനമല്ല, മുമ്പ് അവര്‍ ഒരു ബോംബാര്‍ഡിയര്‍ ഗ്ലോബല്‍ എക്സ്പ്രസ് ജെറ്റും ഒരു ഗള്‍ഫ്സ്ട്രീം ജി.550 ഉം സ്വന്തമാക്കിയിരുന്നു. ഒരിക്കല്‍ വിമാനക്കമ്പനിയുടെ വിമാനത്തില്‍ യാത്ര ചെയ്യാനായി വിമാനത്താവളത്തില്‍ എത്തിയ സമയത്ത് അപരിചിതയായ ഒരു സ്ത്രീ ഓടി വന്ന് കെട്ടിപ്പിടിച്ചതിനെ തുടര്‍ന്നാണ് സ്വന്തമായി വിമാനം വാങ്ങാന്‍ തീരുമാനിച്ചതെന്ന് ഓപ്ര വിശദീകരിച്ചിരുന്നു.

സംഗീത ലോകത്തെ വമ്പന്‍ താരങ്ങളായ ബിയോണ്‍സ് ജെയ്സ് ദമ്പതികള്‍ക്കും സ്വന്തമായി വിമാനമുണ്ട്. ബോംബാര്‍ഡിയര്‍ ഗ്ലോബല്‍ 7500 ഇനത്തില്‍ പെട്ട ജെറ്റ് വിമാനമാണിത്. 19 പേര്‍ക്ക് ഇതില്‍ യാത്ര ചെയ്യാം. 75 മില്യണ്‍ ഡോളറാണ് ഇതിന്റെ വില. വിമാനത്തില്‍ ഒരു പ്രധാന കിടപ്പുമുറിയും ടെലിവിഷനോടുകൂടിയ ഒരു ലിവിംഗ് സ്‌പെയ്‌സും ഉണ്ട്.




ഹോളിവുഡിലെ വമ്പന്‍ താരമായ ടോംക്രൂയിസിന് ഗള്‍ഫ് സ്ട്രീം ഫോര്‍ത്ത് വിമാനമാണ് ഉള്ളത്. ഇരുപത് മില്യണ്‍ ഡോളറാണ് ഇതിന്റെ വില. സ്വകാര്യ സ്‌ക്രീനിംഗ് റൂം കൂടാതെ മൈക്രോവേവ്, ഓവന്‍, കോഫി മേക്കര്‍, റഫ്രിജറേറ്റര്‍ തുടങ്ങിയ സംവിധാനങ്ങളും ഇതിലുണ്ട്. കാനഡക്കാരനായ റാപ്പര്‍ ഡ്രേക്കിന് സ്വന്തമായി ഒരു സ്വകാര്യ ബോയിംഗ് 767 വിമാനമുണ്ട്. 'എയര്‍ ഡ്രേക്ക്' എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. 185 മില്യണ്‍ ഡോളറാണ് ഇതിന്റെ വില. വിമാനത്തില്‍ ആഡംബരപൂര്‍ണ്ണമായ ഒരു ലോഞ്ച് ഏരിയയും ഒരു കിടപ്പുമുറിയും ഉണ്ട.്