തൃശ്ശൂര്‍: തൃശൂരിനെ മാറ്റിമറിക്കുന്ന രീതിയിലുള്ള റെയില്‍വേ സ്റ്റേഷന്‍ വികസനത്തിന് ധാരണയായി. ഇതോടെ സാംസ്‌കാരികനഗരത്തിന്റെ പ്രൗഢി ചോരാത്ത രീതിയിലുള്ള വികസനങ്ങളാണ് തൃശ്ശൂരിൽ വരാൻ പോകുന്നത്. തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന്‍ വികസനപദ്ധതി മുന്‍പ് അംഗീകരിക്കപ്പെട്ടിരുന്നെങ്കിലും കെട്ടിടത്തിന്റെ രൂപരേഖയില്‍ തീരുമാനം ആയിരുന്നില്ല.

കേന്ദ്രമന്ത്രി സുരേഷ്‌ഗോപി നിര്‍ദേശിച്ച ചില മാറ്റങ്ങള്‍ക്കൂടി ഉള്‍ക്കൊണ്ടാണ് പുതിയ തീരുമാനം ഉണ്ടായിരിക്കുന്നത്. ജില്ലാ കളക്ടറും ജനപ്രതിനിധികളും ഉന്നത റെയില്‍വേ ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് തീര്‍പ്പ് ഉണ്ടായത്.

ആരാധനാലയങ്ങളുടെ നാടുകൂടിയായ തൃശ്ശൂരില്‍ പൈതൃകവും ആധുനികതയും സംയോജിക്കുന്ന വിധത്തിൽ ഉള്ള സ്റ്റേഷന്‍ കെട്ടിടമാണ് നിലവില്‍വരുക. മൊത്തം 390.53 കോടി രൂപ ചെലവഴിക്കുന്നതാണ് പുതിയ പദ്ധതി.

രാജ്യത്ത് മറ്റുപല നഗരങ്ങളിലും വിമാനത്താവളങ്ങള്‍ക്ക് സമാനമായി നിര്‍മിച്ച സ്റ്റേഷനുകളുടെ മാതൃകതന്നെയാണ് ഇവിടെയും പിന്തുടരുക. വരാനും പോകാനും വ്യത്യസ്ത കവാടങ്ങളാണ് നിര്‍ദേശം നൽകിയിരിക്കുന്നത്.

മൊത്തം മൂന്നുനിലകളാണ്. താഴത്തെ നില പാര്‍ക്കിങ്ങിന് അടക്കം വാഹനങ്ങള്‍ വന്നുപോകാനാണ്. രണ്ടാംനിലയിലാണ് ടിക്കറ്റ് കൗണ്ടറും മറ്റും സജ്ജമാക്കുക. കൂടാതെ മള്‍ട്ടി ലെവല്‍ പാര്‍ക്കിങ്, ജീവനക്കാര്‍ക്കുള്ള ഫ്‌ളാറ്റുകള്‍ എന്നിവയും പദ്ധതിയുടെ ഭാഗമാണ്.

അടുത്ത നൂറ് വര്‍ഷത്തെ ആവശ്യം മുന്‍കൂട്ടിക്കണ്ടുള്ള എല്ലാ സൗകര്യങ്ങളും ഉള്‍പ്പെടുത്തുന്നുണ്ട്. ഒപ്പം മികച്ച ഹോട്ടല്‍കൂടി പദ്ധതിയുടെ ഭാഗമാകുമെന്നാണ് സൂചനകൾ.

നാല് പ്ലാറ്റ്ഫോമുകളുള്ള സ്റ്റേഷനില്‍ മറ്റൊരു പ്ലാറ്റ്ഫോംകൂടി ഒരുക്കാനും പദ്ധതിയുണ്ട്. രൂപരേഖയില്‍ ഏകദേശ തീരുമാനമായതോടെ എത്രയും വേഗം നിര്‍മാണനടപടികളിലേക്ക് കടക്കാനും സാധ്യത ഉണ്ട്. കേന്ദ്രമന്ത്രി സുരേഷ്‌ഗോപി, കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, സിറ്റി പോലീസ് കമ്മിഷണര്‍ ആര്‍.

ഇളങ്കോ, മേയര്‍ എം.കെ. വര്‍ഗീസ്, തിരുവനന്തപുരം ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ഡോ. മനീഷ് തപ്ലയാല്‍, സ്റ്റേഷന്റെ നിര്‍മാണച്ചുമതലയുള്ള ദക്ഷിണ റെയില്‍വേ കണ്‍സ്ട്രക്ഷന്‍ ഓര്‍ഗനൈസേഷന്‍ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഷാജി സഖറിയ തുടങ്ങിയവര്‍ പങ്ക് എടുക്കുകയും ചെയ്തു.