ബംഗലൂരു: ഒറ്റ ചോദ്യം മതി നിങ്ങളുടെ ജീവിതം മാറ്റിമറിക്കാനെന്ന്, കോടീശ്വരന്‍ ടെലിവിഷന്‍ ഷോയില്‍ സുരേഷ്ഗോപി പറയുന്നതു പോലെയാണ് ചിലപ്പോള്‍ കാര്യങ്ങള്‍. നിര്‍ദോഷമായി പറയുന്ന ഒരു കാര്യത്തിനുപോലും കോടികളുടെ വിലയാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളായ, മണിരത്നവും, ഉലകനായകന്‍ കമലഹാസനും, മൂന്നര പതിറ്റാണ്ടിനുശേഷം ഒന്നിക്കുന്ന തഗ്ഗ് ലൈഫ് എന്ന സിനിമയില്‍ സംഭവിച്ചതും അതാണ്. ഭാഷാവിവാദത്തെ തുടര്‍ന്ന് കമല്‍ മാപ്പുപറയില്ലെന്ന് പറഞ്ഞതോടെ ചിത്രം കര്‍ണ്ണാടകയില്‍ റിലീസ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.

ഇത് സാമ്പത്തികമായി വലിയ തിരിച്ചടിയാണ് നിര്‍മ്മാതാക്കള്‍ക്ക് ഉണ്ടാക്കുന്നത്. കര്‍ണാടകയില്‍ റിലീസ് ഇല്ലാത്തതിനാല്‍ ചിത്രത്തിന്റെ 35 കോടിയോളം രൂപ കളക്ഷന്‍ കുറയാനാണ് സാധ്യതയുണ്ടെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. രജനി, വിജയ്, കമല്‍ തുടങ്ങിയവരുടെ ചിത്രങ്ങളുടെ കര്‍ണാടകയില്‍ നിന്നുള്ള കളക്ഷന്‍ വിഹിതം ഏഴ് ശതമാനമാണ്. അതിനാല്‍ തഗ് ലൈഫിന്റെ വരുമാനത്തില്‍ 35-40 കോടി രൂപ കുറവുണ്ടായേക്കും. കമലഹാസന്റെതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ 'വിക്രം' 35 കോടിയിലേറെ രൂപ കളക്ഷന്‍ കര്‍ണാടകയില്‍ നിന്നും നേടിയിരുന്നു.

മാപ്പുപറയില്ലെന്ന് കമല്‍

കമലഹാസന്റെ തീര്‍ത്തും നിരുപദ്രവം എന്ന് തോന്നിക്കാവുന്ന പ്രസ്താവനയാണ് ഇവിടെ വലിയ വിവാദമായി കോടതി കയറിയത്. തഗ്ഗ് ലൈഫിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെ കമല്‍ നടത്തിയ പരാമര്‍ശമാണ് പ്രശ്നമായത്. വേദിയില്‍ ഉണ്ടായിരുന്ന കന്നഡ നടന്‍ ശിവരാജ് കുമാറിനെ അഭിസംബോധന ചെയ്ത് സംസാരിച്ചതിന് പിന്നാലെയായിരുന്നു, കമല്‍ കന്നഡ ഭാഷയെക്കുറിച്ച് പരാമര്‍ശിച്ചത്. ''എന്റെ കുടുംബമാണിത്. അതുകൊണ്ടാണ് അദ്ദേഹം (ശിവരാജ് കുമാര്‍) ഇവിടെ വന്നത്. അതുകൊണ്ടാണ് ഞാന്‍ എന്റെ പ്രസംഗം ജീവന്‍, ബന്ധം, തമിഴ് എന്ന് പറഞ്ഞ് തുടങ്ങിയത്. നിങ്ങളുടെ ഭാഷ (കന്നഡ) തമിഴില്‍ നിന്ന് പിറന്നതാണ്. അതുകൊണ്ട് നിങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു'' എന്നായിരുന്നു കമല്‍ ഹാസന്‍ പറഞ്ഞത്.

ഈ വീഡിയോ കണ്ടവര്‍ക്ക് അറിയാം കര്‍ണ്ണാടകക്കാരെ താഴ്ത്തിക്കെട്ടാനൊന്നുമല്ല അദ്ദേഹം അങ്ങനെ പറഞ്ഞത് എന്ന്. പക്ഷേ ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ വന്‍ വിവാദമായി. രൂക്ഷ വിമര്‍ശനമാണ് കന്നഡ സംഘടനകള്‍ ഉയര്‍ത്തിയത്. കമല്‍ ഹാസന്‍ മാപ്പ് പറയണമെന്ന ആവശ്യവും ഉയര്‍ന്നു. എന്നാല്‍ വിസമ്മതിച്ചതോടെ കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് ചിത്രത്തിന്റെ പ്രദര്‍ശനം കര്‍ണാടകയില്‍ നിരോധിച്ചിരിക്കയാണ്. ഇതിനെതിടെ കമല്‍ കോടതിയില്‍ പോയപ്പോള്‍ വലിയ തിരിച്ചടിയാണ് ഉണ്ടായത്.

കമലഹാസന്‍ നടത്തിയ പരാമര്‍ശം കന്നഡിഗരുടെ വികാരം വ്രണപ്പെടുത്തിയെന്നും എന്തടിസ്ഥാനത്തിലാണ് തമിഴില്‍ നിന്നാണ് കന്നഡയുടെ ഉല്‍പത്തി എന്ന പരാമര്‍ശം കമല്‍ഹാസന്‍ നടത്തിയതെന്നും എന്നും ജസ്റ്റിസ് നാഗ പ്രസന്ന ചോദിച്ചു. ക്ഷമാപണം കൊണ്ട് പരിഹരിക്കേണ്ട വിഷയം കോടതിയില്‍ വരെ എത്തിച്ചെന്നും ഈ മനോഭാവം ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു. മാപ്പ് പറയണമായിരുന്നെന്നും കര്‍ണാടക ഹൈക്കോടതിയും പറഞ്ഞു. എന്നാല്‍ കമല്‍ മാപ്പുപറയാന്‍ കൂട്ടാക്കിയില്ല. കര്‍ണാടകയില്‍ കമലഹാസന്റെ കോലം കത്തിച്ചും പ്രതിഷേധം നടന്നിരുന്നു. താന്‍ തെറ്റ് ചെയ്യാത്തതിനാല്‍ മാപ്പ് പറയില്ല എന്ന നിലപാടിലാണ് കമല്‍ ഹാസന്‍.

മാത്രമല്ല, കന്നഡ ഭാഷയെ ഒരു തരത്തിലും താഴ്ത്തികെട്ടാനുള്ള ഉദ്ദേശം തനിക്ക് ഇല്ലായിരുന്നുവെന്നും കമല്‍ ഹാസന്‍ വിശദീകരിച്ചിട്ടുണ്ട്. കന്നഡ സംസാരിക്കുന്ന സമൂഹം തനിക്ക് നല്‍കിയ ഊഷ്മളതയും വാത്സല്യവും വിലമതിച്ചിട്ടുണ്ട്. കന്നഡിഗര്‍ക്ക് അവരുടെ മാതൃഭാഷയോടുള്ള സ്‌നേഹത്തോട് വലിയ ബഹുമാനമുണ്ട്. എല്ലാ ഇന്ത്യന്‍ ഭാഷകളുടെയും തുല്യമായ അന്തസിനായി എപ്പോഴും നിലകൊള്ളുമെന്നും കമല്‍ വ്യക്തമാക്കിയിരുന്നു. പക്ഷേ ചിത്രം കര്‍ണ്ണാടകയില്‍ റിലീസ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.

'നായകനു'ശേഷം അവര്‍ ഒന്നിക്കുമ്പോള്‍

1987-ല്‍ പുറത്തറിങ്ങിയ വിഖ്യാത ചിത്രമായ നായകനുശേഷം മണിരത്നവും കമലഹാസനും ഒന്നിക്കുന്നതിനാല്‍ സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ നോക്കിക്കണ്ടത്. മുംബൈ അധോലോക നായകനായിരുന്ന വരദരാജ മുതലിയാരുടെ ജീവിതത്തെ ആസ്പദമാക്കി മണിരത്നം സംവിധാനം ചെയ്ത ഈ ചലച്ചിത്രത്തില്‍ കമലഹാസന്‍ ചെയ്ത നായകവേഷം അഭിനയ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്നും പാഠമാണ്. ശരണ്യ, കാര്‍ത്തിക, നാസര്‍, ഡല്‍ഹി ഗണേശ്, ജനകരാജ് എന്നിവര്‍ മറ്റ് മുഖ്യവേഷങ്ങള്‍ ചെയ്തത്. ചിത്രം സാമ്പത്തികമായി വന്‍ വിജയം നേടുകയും നല്ല നിരൂപകാഭിപ്രായം നേടുകയും ചെയ്തൂ. കമലിന് മികച്ച നടനുള്ള അവാര്‍ഡ് അടക്കം ഈ ചിത്രം മൂന്ന് ദേശീയപുരസ്‌കാരങ്ങള്‍ നേടി. മികച്ച വിദേശചിത്രത്തിനുള്ള ഓസ്‌കാറിന് ഇന്ത്യയുടെ ഔദ്യോഗിക നാമനിര്‍ദ്ദേശമായിരുന്നു ഈ ചിത്രം. 2005-ല്‍ ടൈം മാസിക എക്കാലത്തെയും മികച്ച 100 ചലച്ചിത്രങ്ങളുടെ പട്ടിക പുറത്തിറക്കിയതിലും നായകന്‍ ഇടം നേടി.

അതിനുശേഷം ഇപ്പോഴാണ് കമലും മണിരത്നവും ഒന്നിക്കുന്നത്. നായകനെപ്പോലെ ഒരു ഗ്യാങ്ങ്സ്റ്റര്‍ ഡ്രാമയാണ് തഗ്ഗ് ലൈഫും. കമലിന്റെ തന്നെ സ്വന്തം നിര്‍മ്മാണകമ്പനിയായ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ് , റെഡ് ജയന്റ് മൂവീസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. മണിരത്നത്തോടൊപ്പം തിരക്കഥാ രചനയില്‍ കമലും പങ്കാളിയാണ്. സിലംബരസന്‍, തൃഷ കൃഷ്ണന്‍, അഭിരാമി, ഐശ്വര്യ ലക്ഷ്മി, അശോക് സെല്‍വന്‍,ജോജു ജോര്‍ജ് , നാസര്‍, അലി ഫസല്‍ , രോഹിത് സറഫ്, ബാബുരാജ് എന്നിവര്‍ ചിത്രത്തില്‍ വേഷമിടുന്നു. ഇതില്‍ ജോജു ജോര്‍ജിന്റെ അഭിനയത്തെ കമല്‍ പുകഴ്ത്തിയതും വാര്‍ത്തയായി. എ.ആര്‍. റഹ്‌മാനാണ് ചിത്രത്തിറെ സംഗീതസംവിധാനം. രവി കെ. ചന്ദ്രനാണ് ക്യാമറ.

കമലഹാസന്റെ 234 -ാമത്തെ ചിത്രമായതിനാല്‍, 2022 നവംബറില്‍ '234' എന്ന താല്‍ക്കാലിക പേരില്‍ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2024 ജനുവരി മുതല്‍ അവസാനം വരെ ചെന്നൈ, കാഞ്ചീപുരം, പോണ്ടിച്ചേരി, ന്യൂഡല്‍ഹി , ഉത്തരേന്ത്യയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടന്നത്.