തിരുവനന്തപുരം: വിരമിക്കാന്‍ ഒരുവര്‍ഷത്തോളം ബാക്കിനില്‍ക്കെ ഡി.ജി.പി. തസ്തികയിലുള്ള വിജിലന്‍സ് ഡയറക്ടര്‍ ടി.കെ. വിനോദ്കുമാര്‍ സ്വയം വിരമിക്കുന്നതിന് പിന്നില്‍ ഐപിഎസിലെ ജൂനിയറുകള്‍ക്ക് താഴെ പ്രവര്‍ത്തിക്കാനുള്ള താല്‍പ്പര്യക്കുറവ് കാരണം. വിദേശത്ത് അധ്യാപനത്തിനായി അവധിക്ക് അപേക്ഷിച്ചിരുന്നത് കേന്ദ്രം അനുവദിക്കാത്തതിനു പിന്നാലെയാണ് അദ്ദേഹം സ്വയംവിരമിക്കലിന് അപേക്ഷിച്ചത്. ക്ലീന്‍ ഇമേജുള്ള ഐപിഎസുകാരനാണ് വിനോദ് കുമാര്‍. ഒരു കളങ്കവുമില്ലാത്ത സര്‍വ്വീസുമായാണ് സ്വയം വിരമിക്കല്‍

1992 ബാച്ചിലെ കേരള കേഡര്‍ ഉദ്യോഗസ്ഥനായ ടി.കെ. വിനോദ് കുമാര്‍ അടുത്തവര്‍ഷം ഓഗസ്റ്റിലായിരുന്നു വിരമിക്കേണ്ടിയിരുന്നത്. നിലവിലെ സംസ്ഥാന പോലീസ് മേധാവി ഷെയ്ക് ദര്‍വേഷ് സാഹിബിന്റെ കാലാവധി നീട്ടിനല്‍കിയതോടെ ടി.കെ. വിനോദ് കുമാറിന് ഇനി സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കാനുള്ള സാധ്യതയില്ലാതെയുമായി. ഈ സാഹചര്യത്തിലാണ് അദ്ദേഹം സ്വയംവിരമിക്കലിലേക്കു കടന്നത്. ദര്‍വേഷ് സാഹിബ് വിരമിക്കുമ്പോള്‍ തയ്യാറാക്കുന്ന പോലീസ് മേധാവിയ്ക്കുള്ള സാധ്യത പട്ടികയില്‍ വിനോദ് കുമാറിന് ഇടം നേടാനാകില്ല. ആറു മാസത്തില്‍ അധികം സര്‍വ്വീസുള്ളവരേ മാത്രമേ ഇതിന് പരിഗണിക്കൂ. ഈ സാഹചര്യത്തിലാണ് വിനോദ് കുമാര്‍ വിരമിക്കുന്നത്.

വിരമിക്കല്‍ തീയതി വരെ സര്‍വ്വീസില്‍ തുടര്‍ന്നാല്‍ ഐപിഎസിലെ ജൂനിയര്‍ ഓഫീസര്‍മാര്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കേണ്ടി വരുമായിരുന്നു. കഴിഞ്ഞ രണ്ടു തവണയായി സീനിയോറിട്ടി മറികടന്നാണ് പോലീസ് മേധാവിയെ നിയമിക്കാറുള്ളത്. അനില്‍ കാന്തിനേയും പിണറായി സര്‍്ക്കാര്‍ പ്രത്യേക താല്‍പ്പര്യത്തില്‍ നിയമിച്ചു. അന്ന് ടോമിന്‍ തച്ചങ്കരി അടക്കമുള്ളവര്‍ക്ക് ഇത് അംഗീകരിച്ച് സര്‍വ്വീസില്‍ തുടരേണ്ടി വന്നു. നിലവില്‍ സാഹിബിനേക്കാള്‍ സീനിയറായ ഐപിഎസുകാര്‍ പോലീസ് സേനയിലുണ്ട്. അവര്‍ ആരും വിരമിച്ചില്ല. എന്നാല്‍ താനൊരിക്കലും ജൂനിയറിന് താഴെ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന സന്ദേശമാണ് വിരമിക്കലിലൂടെ വിനോദ് കുമാര്‍ നല്‍കുന്നത്.

ഷെയ്ഖ് ദര്‍വേശ് സാഹിബിനേക്കാള്‍ സീനിയറാണ് ഐപിഎസുകാരനായ പത്മകുമാര്‍. പത്മകുമാറിനെ തഴഞ്ഞാണ് സാഹിബിനെ സര്‍ക്കാര്‍ പോലീസ് മേധാവിയാക്കിയത്. കാലാവധി വീണ്ടും നീട്ടി നല്‍കുകയും ചെയ്തു. വിനോദ് കുമാറിന്റെ വിരമിക്കല്‍ അംഗീകരിച്ച സര്‍ക്കാര്‍ അടുത്തമാസം 11 മുതല്‍ വിരമിക്കാന്‍ അനുമതി നല്‍കി ഉത്തരവായി. ടി.കെ. വിനോദ് കുമാര്‍ സ്ഥാനമൊഴിയുന്നതോടെ ബിവറേജസ് കോര്‍പ്പറേഷന്‍സ് എം.ഡി.യായ എ.ഡി.ജി.പി. യോഗേഷ് ഗുപ്തയ്ക്ക് ഡി.ജി.പി. തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കും. നേരത്തേ അമേരിക്കയിലെ ഇന്ത്യാന സര്‍വകലാശാലയില്‍ അദ്ദേഹം അധ്യാപകനായിരുന്നു. ഇന്ത്യാന സര്‍വകലാശാലയില്‍നിന്നുതന്നെയാണ് ക്രിമിനല്‍ ജസ്റ്റിസില്‍ അദ്ദേഹം പിഎച്ച്.ഡി. നേടിയതും.

ഷേഖ് ദര്‍വേശ് സാഹിബിനു പിന്നാലെ പൊലീസ് മേധാവിയാകുമെന്നു കരുതിയിരുന്ന മുതിര്‍ന്ന ഡിജിപിയായിരുന്നു ടി.കെ.വിനോദ് കുമാര്‍. എന്നാല്‍ കഴിഞ്ഞ ദിവസം സര്‍വീസ് കാലാവധി കഴിഞ്ഞ ഷേഖ് ദര്‍വേശ് സാഹിബിനു പ്രത്യേക അധികാരം ഉപയോഗിച്ച് ഒരു വര്‍ഷം കൂടി നീട്ടി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഷേഖ് ദര്‍വേശ് സാഹിബ് 1990 ബാച്ചുകാരനും വിനോദ്കുമാര്‍ 92 ബാച്ചുകാരനുമാണ്.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഇന്റലിജന്‍സ് ഡി.ജി.പിയായിരുന്ന ടി.കെ.വിനോദ് കുമാര്‍ വിജിലന്‍സ് ഡയറക്ടറായതിനു തൊട്ടു പിന്നാലെയാണ് വി.ആര്‍.എസിനു അപേക്ഷ സമര്‍പ്പിച്ചത്. വിദേശത്തേക്ക് അധ്യാപന ജോലിക്കു പോകുന്നതിനായിരുന്നു അപേക്ഷ. എന്നാല്‍ സര്‍ക്കാര്‍ തീരുമാനമെടുത്തില്ല. വീണ്ടും അപേക്ഷ അംഗീകരിക്കാനായി വിനോദ്കുമാര്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഇന്നു അപേക്ഷ അംഗീകരിച്ചുകൊണ്ടു സര്‍ക്കാര്‍ ഉത്തരവിറക്കി.

30 വര്‍ഷവും ആറു മാസത്തേയും സര്‍വീസ് പൂര്‍ത്തിയാക്കിയാണ് പടിയിറക്കം. 1992 ബാച്ചുകാരനായ വിനോദ് കുമാറിനു ഇനിയും ഒരു വര്‍ഷത്തെ സര്‍വീസ് ബാക്കിയുണ്ട്. മുപ്പതു വര്‍ഷം സര്‍വ്വീസുള്ളതിനാല്‍ എല്ലാ വിരമിക്കല്‍ ആനുകൂല്യവും വിനോദ് കുമാറിന് ലഭിക്കും.