ലണ്ടന്‍: ബ്രിട്ടനില്‍ ആത്മഹത്യകള്‍ വര്‍ദ്ധിച്ചു വരുന്നതായി പുതിയ പഠന റിപ്പോര്‍ട്ട്. ഇംഗ്ലണ്ടിലും വെയ്ല്‍സിലും നിലവിലെ ആത്മഹത്യ നിരക്ക് 1999 ആഗസ്റ്റ് 29 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല, ലോക വ്യാപകമായി തന്നെ ആളുകളുടെ മാനസികാരോഗ്യ നില തകര്‍ന്ന് കൊണ്ടിരിക്കുകയാണെന്നും ലാന്‍സെറ്റ് സൈക്യാട്രി കമ്മീഷന്‍ ഓണ്‍ യൂത്ത് മെന്റല്‍ ഹെല്‍ത്ത് റിപ്പോര്‍ട്ടില്‍ പറയുന്നു.

സാമ്പത്തികം, പരിസ്ഥിതി, സാമൂഹിക ഒറ്റപ്പെടല്‍, സമൂഹ മാധ്യമങ്ങള്‍ തുടങ്ങി നിരവധി മേഖലകളില്‍ നിന്നുമുണ്ടാകുന്ന സാമൂഹിക വെല്ലുവിളികളാണ് പലരുടെയും മാനസികാരോഗ്യത്തെ ബാധിക്കുന്നത്. ഏറ്റവും ആശങ്കയുയര്‍ത്തുന്ന കാര്യം, ആത്മഹത്യ ചെയ്തവരില്‍ വലിയൊരു വിഭാഗം ആളുകള്‍ മാനസിക ആരോഗ്യ സേവനങ്ങള്‍ തേടിയിട്ടില്ല എന്നതാണ്. ഇത്തരം സേവനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തുവാന്‍ ജനങ്ങളില്‍ അവബോധം സൃഷിടിക്കേണ്ടതായിട്ടുണ്ട്.

തങ്ങളുടെ രോഗികള്‍ അഭിമുഖീകരിക്കുന്ന ഗുരുതരമായ മാനസികാവസ്ഥയെ കുറിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൃത്യമായ ബോധം വേണം. വേണ്ട സമയത്ത്, ആവശ്യമായത് ചെയ്തിരിക്കണം. മാത്രമല്ല, ആത്മഹത്യ തടയുന്നതുമായി ബന്ധപ്പെട്ട ദേശീയനയം ഫലപ്രദമായി നടപ്പാക്കേണ്ടതുമുണ്ട് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സാമൂഹിക പരിതസ്ഥിതികള്‍ മാറുന്നതിനനുസരിച്ച് നമ്മളും മാറേണ്ടതുണ്ട്.കൃത്യ സമയത്തു തന്നെ അനുതാപപൂര്‍ണ്ണമായ ശ്രദ്ധ നല്‍കി ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കനം എന്നും അവര്‍ പറയുന്നു.

45 നും 64 നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരിലാണ് ആത്മഹത്യ പ്രവണത കൂടുതലായി കണ്ടുവരുന്നത്. ഈ പ്രായക്കാരില്‍ 1 ലക്ഷം പേരില്‍ 22.4 പേര്‍ വീതം ആത്മഹത്യ ചെയ്യുന്നു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സാധാരണയായി ഈ പ്രായത്തിലാണ് ആളുകള്‍ ജോലിയില്‍ നിന്നും വിരമിക്കുന്നത്. മാത്രമല്ല, ആരോഗ്യം കുറയാന്‍ തുടങ്ങുന്നതും ഇതേ കാലത്താണ്. ഇത് സ്വന്തം മൂല്യത്തെ കുറിച്ചുള്ള നിരവധി ധാരണകള്‍ മനസ്സില്‍ രൂപപ്പെടാന്‍ സാഹചര്യമൊരുക്കും. ക്രമേണ ആചിന്തകള്‍ അവരെ ആത്മഹത്യയിലേക്ക് നയിക്കും. അതുകൊണ്ടു തന്നെ, ആരെയും ഒറ്റപ്പെട്ടു പോകാതെ സമൂഹത്തില്‍ ചേര്‍ത്തു നിര്‍ത്താന്‍ ശ്രമിക്കണം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.