ബെംഗളൂരു: എ ആന്‍ഡ് എ ചിറ്റ്‌സ് ആന്‍ഡ് ഫിനാന്‍സ് തട്ടിപ്പില്‍ പ്രതികളായ മലയാളി യത് കാനഡയിലേക്കോ? ടോമി.എ.വര്‍ഗീസ്, ഷിനി ടോമി എന്നിവരെ കുറിച്ച് ആര്‍ക്കും ഒരു വിവരവുമില്ല. കോട്ടയം പേരൂര്‍ സ്വദേശി നല്‍കിയ പരാതിയിലാണ് ദമ്പതികള്‍ക്കെതിരെ ആദ്യമായി ആരോപണം ഉയര്‍ന്നത്. പിന്നാലെ നിരവധി പേര്‍ ഇവര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തി. തിങ്കളാഴ്ച വരെ 289 നിക്ഷേപകരാണ് ബെംഗളൂരു രാമമൂര്‍ത്തി നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതികളുമായി എത്തിയത്. നൂറ് കോടി തട്ടിയെന്നാണ് സൂചനകള്‍. ഒരു ലക്ഷം മുതല്‍ 4.5 കോടി രൂപ വരെ എ ആന്‍ഡ് എ ചിറ്റ്‌സ് ആന്‍ഡ് ഫിനാന്‍സ് കമ്പനിയില്‍ നിക്ഷേപിച്ചവര്‍ ഉണ്ട്. ബെംഗളൂരു ആസ്ഥാനമായുള്ള മലയാളികളുടെ കൂട്ടായ്മകളില്‍ സ്ഥിര സാന്നിധ്യമായിരുന്നു ടോമി. ദമ്പതികള്‍ കെആര്‍ പുരത്തെ ഒരു അപ്പാര്‍ട്ട്‌മെന്റിലാണ് താമസിച്ചിരുന്നത്. ആ അപ്പാര്‍ട്ട്‌മെന്റും വില്‍പ്പന നടത്തി. ദമ്പതികളുടെ മകള്‍ ബെംഗളൂരുവില്‍ തന്നെയാണ് താമസിക്കുന്നത്. ഒരു മകന്‍ ഗോവയിലും മറ്റൊരാള്‍ കാനഡയിലുമാണെന്നാണ് സൂചന. കാനഡയിലെ മകന്റെ അടുത്തേക്ക് ഇവര്‍ പോയെന്നാണ് വിലയിരുത്തല്‍.

സ്ഥാപനത്തിന്മേല്‍ വിശ്വാസം വളര്‍ത്തുന്നതിനും ബിസിനസ് വ്യാപിപ്പിക്കുന്നതിനുമായി സുഹൃദ് ബന്ധങ്ങള്‍ ഇവര്‍ ഉപയോഗിച്ചിരുന്നതായാണ് സൂചന. ടോമിയും ഷിനിയും മതപരമായ ഒത്തുചേരലുകളിലും ഉത്സവങ്ങളിലും സജീവമായി പങ്കെടുക്കുകയും എ ആന്‍ഡ് എ ചിറ്റ്‌സ് ആന്‍ഡ് ഫിനാന്‍സ് എന്ന കമ്പനിയുടെ സ്‌പോണ്‍സര്‍ഷിപ്പ് ഈ പരിപാടികളില്‍ ഉറപ്പാക്കുകയും ചെയ്തു. ഇതെല്ലാം കണ്ട് പണം നിക്ഷേപിച്ചവരാണ് വെട്ടിലായത്. മൂന്നു മാസം മുന്‍പ് ഒരു നിക്ഷേപകന്‍ ടോമിയെ കാണുകയും ജൂലൈയില്‍ അത്യാവശ്യമായി നിക്ഷേപിച്ച തുക തിരികെ വേണമെന്നും ആവശ്യപ്പെട്ടു. അദ്ദേഹം അത് സമ്മതിച്ചു. എന്നാല്‍ കഴിഞ്ഞ ആഴ്ച മുതല്‍ ദമ്പതികളെ കാണാനില്ല. ഇരുവരും പതിവായി ഓഫിസില്‍ വരുമായിരുന്നു. എന്നാല്‍ പെട്ടെന്ന് രണ്ടു പേരും കാണാതായി. ആര്‍ബിഐ നിയന്ത്രണങ്ങള്‍ അനുസരിച്ചാണെന്നും ലേല തീയതി മുതല്‍ 30 ദിവസത്തിനുശേഷം സമ്മാനത്തുക പുറത്തിറക്കുമെന്നും വാഗ്ദാനം ചെയ്തുകൊണ്ടാണ് പല പദ്ധതികളും അവതരിപ്പിച്ചത്.

പല നിക്ഷേപകരോടും കാലാവധി പൂര്‍ത്തിയാകുന്നതോടെ മറ്റൊരു നിക്ഷേപ പദ്ധതിയില്‍ നിക്ഷേപിക്കാന്‍ ദമ്പതികള്‍ ആവശ്യപ്പെടുമായിരുന്നു. പുതിയ സ്ഥിര നിക്ഷേപത്തിന് ഉയര്‍ന്ന പലിശയും ഇവര്‍ വാഗ്ദാനം ചെയ്തു. ചിറ്റ്സ് റജിസ്ട്രാറുടെ നിയന്ത്രണത്തില്‍ ഉള്ളതിനാലും ഓരോ ചിട്ടികളുടെയും ആകെ മൂല്യം ചിറ്റ്‌സ് റജിസ്ട്രാറില്‍ നിക്ഷേപിച്ചതിനാലും പണം സുരക്ഷിതമാണെന്നും അവര്‍ അവകാശപ്പെട്ടിരുന്നു. 25 വര്‍ഷം മുന്‍പാണ് ടോമിയുടെ കുടുംബം ബെംഗളൂരുവിലേക്ക് താമസം മാറിയിയത്. ടോമിയുടെ സ്വദേശമായ ആലപ്പുഴ ജില്ലയിലെ രാമങ്കരിയാണ്. രാമങ്കരിയില്‍ വളരെ അപൂര്‍വമായി മാത്രമേ വന്നിരുന്നുള്ളൂ. ടോമിയുടെ പിതാവിന്റെ ഉടമസ്ഥതയില്‍ എസി റോഡിനോട് ചേര്‍ന്ന് വീടുണ്ടെങ്കിലും അത് ആരും നോക്കാനില്ലാതെ അനാഥമായി കിടക്കുകയാണ്. ഇടയ്ക്കു നാട്ടില്‍ വരുന്നത് ഒഴിച്ചാല്‍ നാട്ടുകാരുമായി ടോമി ബന്ധം കാത്തുസൂക്ഷിച്ചിരുന്നില്ലെന്നും പ്രദേശവാസികള്‍ പറയുന്നു. ചെറുപ്പത്തില്‍ ഡിവൈഎഫ്‌ഐയുടെ സജീവപ്രവര്‍ത്തകനായിരുന്നു ടോമി. ഒരു തിരഞ്ഞെടുപ്പ് കാലത്ത് ബൂത്തില്‍ നടന്ന സംഘര്‍ഷത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചത് ടോമിയുടെ നേതൃത്വത്തിലുള്ള ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായിരുന്നെന്നും സമീപവാസികള്‍ പറയുന്നു.

ടോമിയുടെ സഹോദരന്‍ ചങ്ങനാശേരി ചെട്ടിപ്പുഴ ഭാഗത്താണ് താമസിക്കുന്നത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരിക്കെ ബെംഗളൂരുവില്‍ ജോലിക്ക് പോയ ശേഷം ടോമിയെ കുറിച്ച് വലിയ അറിവ് നാട്ടുകാര്‍ക്ക് ഉണ്ടായിരുന്നില്ല. സാമ്പത്തികമായി പിന്നാക്കം നിന്നിരുന്ന കുടുംബമായിരുന്നു ടോമിയുടേത്. പെട്ടെന്ന് അതെല്ലാം മാറി. ടോമിയുടെ ജീവിതശൈലി ആഡംബരം നിറഞ്ഞതായിരുന്നു. പള്ളിയുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്കാണ് ടോമി നാട്ടില്‍ വന്നിരുന്നത്. സഹോദരന്‍ പിന്നീട് ചങ്ങനാശേരിയില്‍ ബിസിനസ് ആരംഭിച്ചു. നാട്ടില്‍ വരുമ്പോഴെല്ലാം സിപിഎം പ്രവര്‍ത്തകരുമായി ടോമിക്ക് ബന്ധമുണ്ടായിരുന്നു. ടോമിയുടെ പിതാവ് കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. രണ്ട് വര്‍ഷം മുന്‍പ് പള്ളിയില്‍ നടന്ന ചടങ്ങില്‍ സംബന്ധിക്കാനാണ് ടോമി അവസാനമായി രാമങ്കരിയില്‍ വന്നത്. വിലപിടിപ്പുള്ള വലിയ കാറുകളിലാണ് ടോമി നാട്ടില്‍ വന്നിരുന്നത്.

ബുധനാഴ്ച മുതല്‍ ഇവരെ കാണാതായെന്നാണ് പരാതി. വീടും വാഹനവും വിറ്റശേഷം മുങ്ങിയതാണെന്നുപറയുന്നു. ഫോണ്‍ സ്വിച്ച് ഓഫാണ്. കമ്പനിയുടെ ഓഫീസില്‍ ഏതാനും ജീവനക്കാരുണ്ടെങ്കിലും അവര്‍ക്ക് ഇവരെപ്പറ്റി വിവരമില്ലെന്ന് പറയുന്നു. തുടര്‍ന്നാണ് നിക്ഷേപകര്‍ പോലീസിനെ സമീപിച്ചത്. 100 കോടിയോളം രൂപയുടെ തട്ടിപ്പു നടത്തിയതായി സംശയിക്കുന്നു. പണം നഷ്ടമായവരില്‍ ഭൂരിഭാഗവും മലയാളികളാണ്. 20 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന ചിട്ടിക്കമ്പനിയാണിത്.