തിരുവനന്തപുരം: സംവിധായകൻ സനൽകുമാർ ശശിധരൻ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ ടൊവിനോ തോമസ്. ടൊവിനോ കോ പ്രൊഡ്യൂസറായ വഴക്ക് സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിലാണ് ടൊവിനോ പ്രതികരണവുമായി രംഗത്തുവന്നിരിക്കുന്നത്. വഴക്ക് എന്ന സിനിമയുടെ വിതരണവുമായി ബന്ധപ്പെട്ടാണ് ടൊവിനോക്കെതിരെ സനൽകുമാർ ശശിധരൻ ആരോപണം ഉന്നയിച്ചത്.

സിനിമ തിയറ്ററിൽ റിലീസ് ചെയ്യാൻ ടൊവിനോ സമ്മതിക്കുന്നില്ലെന്ന് ആയിരുന്നു സനൽ കുമാറിന്റെ ആരോപണം. എന്നാൽ ഇക്കാര്യത്തിൽ തന്റെ ഭാഗം വ്യക്തമാക്കിയിരിക്കുകയാണ് ടൊവിനോ തോമസ്. ഇൻസ്റ്റാഗ്രാം ലൈവിലൂടെ ആയിരുന്നു നടന്റെ പ്രതികരണം. ഈ സിനിമക്ക് വേണ്ടി 27 ലക്ഷത്തോളം ഞാൻ മുടക്കിയെന്നും, ഒരു രൂപ പോലും ശമ്പളമായി കിട്ടാത്ത അവസ്ഥയിലാണ് പടം ചെയ്തതെന്നും ടൊവിനോ വ്യക്തമക്കുന്നു. 'വഴക്ക്' ഡിസ്ട്രിബ്യൂട്ട് ചെയ്യാനോ ഒടിടി റിലീസിനോ അവസരമുണ്ടെങ്കിൽ അതിനോട് സഹകരിക്കാൻ യാതൊരു മടിയും എനിക്കില്ല. എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരമാണെന്നും ടൊവിനോ പറയുന്നു.

ടൊവിനോ തോമസിന്റെ വാക്കുകൾ ഇങ്ങനെ:

2020ലാണ് ഞങ്ങൾ ഈ സിനിമ ചെയ്യാൻ തീരുമാനിക്കുന്നത്. പന്ത്രണ്ട് ദിവസം കൊണ്ട് ഷൂട്ട് ചെയ്യുകയും ചെയ്തു. ഞങ്ങൾ ഭയങ്കരമായി എൻജോയ് ചെയ്ത് ചെയ്ത ചലഞ്ചിങ് ആയിട്ടുള്ള കഥാപാത്രം ആയിരുന്നു അത്. പഠിക്കാനുള്ള സിനിമ കൂടി ആയിരുന്നു അത്. സനലേട്ടനും ഞാനും തമ്മിൽ നല്ല ബോണ്ടിങ് ആയിരുന്നു. അദ്ദേഹത്തോടുള്ള ബഹുമാനം കൊണ്ടാണ് നിർമ്മാണ ചെലവിന്റെ പകുതി ഞാൻ ഏറ്റെടുക്കാം എന്ന് പറഞ്ഞത്. ഒരു 27 ലക്ഷം രൂപയോളം ഞാൻ മുടക്കി. ഒരു രൂപ പോലെ ഞാൻ ശമ്പളമായി കിട്ടാതിരിക്കുകയും ചെയ്ത സിനിമയാണ്.

ഷൂട്ട് കഴിഞ്ഞ് ഒരുപാട് നാളുകൾക്ക് ശേഷമാണ് ഫിലിം ഫെസ്റ്റിവലിന് അയച്ചിട്ടുണ്ട്. സ്‌ക്രീൻ ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട്. കുറച്ച് നാൾ കഴിഞ്ഞപ്പോൾ ആ ഫിലിം ഫെസ്റ്റിവലുകാർ നമ്മുടെ സിനിമയെ റിജക്ട് ചെയ്തു എന്ന പറഞ്ഞു. ഒരു ഇന്റർനാഷണൽ കോക്കസ് നമുക്ക് എതിരായി പ്രവർത്തിക്കുന്നുണ്ട് എന്നൊക്കെ പറഞ്ഞു. എന്റമ്മോ അങ്ങനെ ഒക്കെ ഉണ്ടാകുമോ എന്നാണ് ഞാൻ ആദ്യം വിചാരിച്ചത്. ചില ഫെസ്റ്റിവലുകളിൽ വഴക്ക് പ്രദർശിപ്പിക്കയും ചെയ്തിരുന്നു.

ഐഎഫ്എഫ്‌കെയിൽ അടക്കം പ്രദർശിപ്പിച്ചു. ശേഷം തിയറ്ററിൽ ഇറക്കാമെന്ന് പുള്ളി പറഞ്ഞു. ഇടയിൽ മറ്റൊരാളെ ഇൻവെസ്റ്റ് ചെയ്യിക്കാമെന്നും പറഞ്ഞു. പക്ഷേ അത് ശരിയായി തോന്നിയില്ല. അതിന് വേണ്ടി ഞാൻ എഴുതി ഒപ്പിട്ട് തരാം. നമ്മൾ ഐഎഫ്എഫ്‌കെയിൽ കണ്ട ആൾക്കാരൊന്നും ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയ്ക്ക് കാണുന്ന ആൾക്കാരല്ലെന്ന് പറഞ്ഞു. പരാജയമാണെന്ന് പറയും. ആൾക്കാരെ പറ്റിച്ച് സിനിമയിലേക്ക് കൊണ്ടു വരാൻ പറ്റില്ല.

ആ സമയത്താണ് ഒടിടിയിൽ ഡയറക്ട് റിലീസ് ചെയ്യുകയാണെങ്കിൽ തീർച്ചയായും അങ്ങനെയുള്ള പ്രേക്ഷകരിലേക്ക് എത്താൻ പറ്റും എന്ന് പറഞ്ഞു. ഒടിടിയിൽ പോയപ്പോൾ സിനിമയുടെ ക്രിയേറ്റീവ് റൈറ്റ്‌സ് മുഴുവൻ അവർക്ക് കൊടുക്കണം എന്നാണ്. എന്നാൽ ഒടിടി പോളിസി അംഗീകരിക്കാത്തതും അദ്ദേഹത്തിന്റെ സോഷ്യൽ പ്രൊഫൈലും തടസമായി വന്നു. 'ഇത്തരം സിനിമകൾ ചെയ്താൽ തകർന്നുപോകുന്ന കരിയർ ആണ് എന്ന ഭയം ഉണ്ടായിരുന്നെങ്കിൽ 'അദൃശ്യജാലകങ്ങൾ'എന്ന സിനിമയുടെ കോ പ്രൊഡ്യൂസർ ആകുമായിരുന്നോ ഞാൻ.

ആ സിനിമയുടെ ഒടിടി റിലീസിന് പോളിസികൾ അംഗീകരിച്ചതുകൊണ്ടും ഡോ. ബിജുവിന്റെ സോഷ്യൽ പ്രൊഫൈൽ നല്ലതായിരുന്നതു കൊണ്ടും യാതൊരു പ്രശ്‌നവും ഉണ്ടായിട്ടില്ല. ഇപ്പോഴും 'വഴക്ക്' ഡിസ്ട്രിബ്യൂട്ട് ചെയ്യാനോ ഒടിടി റിലീസിനോ അവസരമുണ്ടെങ്കിൽ അതിനോട് സഹകരിക്കാൻ യാതൊരു മടിയും എനിക്കില്ല. ഒരാൾ ലോകം മുഴുവൻ തന്നെ തകർക്കാൻ ശ്രമിക്കുന്നു എന്ന് കരുതുന്നത് അയാളുടെ കുഴപ്പമാണ്. അത് നിങ്ങൾ ചിന്തിക്കണം. പരിചയപ്പെട്ട കാലത്തെ സനലേട്ടനെ ഇപ്പോഴും ഇഷ്ടമുണ്ട്. എന്നാൽ ഇപ്പോഴത്തെ സനലേട്ടനെ മനസിലാകുന്നില്ല. എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരമാണ്. ഈ വിഷയത്തിൽ ഇത് അവസാനത്തെ പ്രതികരണമാണ്.