തൃശൂർ: വടക്കാഞ്ചേരി അകമലയിൽ ശക്തമായ മഴയിൽ സംരക്ഷണഭിത്തി തകർന്ന് വീണ് റെയില്‍വെ ട്രാക്കിലെ മെറ്റലും മണ്ണും ഒലിച്ചുപോയി. ഇതിനെ തുടർന്ന് റെയില്‍ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. പാളത്തിലൂടെ കുതിക്കവേ കാര്യമായ കുലുക്കം അനുഭവപ്പെട്ട വിവരം ലോക്കോ പൈലറ്റുമാർ വടക്കാഞ്ചേരി സ്റ്റേഷൻ അധികൃതരുടെ ശ്രദ്ധയിപ്പെടുത്തിയതിനെ തുടർന്നായിരുന്നു ട്രാക്കിലെ പ്രശ്നം കണ്ടെത്തിയത്.

ഇന്ന് വൈകട്ട് 4.30-നാണ് മെറ്റലും മണ്ണും ഒലിച്ചുപോയത് ശ്രദ്ധയില്‍പ്പെടുന്നത്. ഷൊര്‍ണൂരില്‍ നിന്ന് തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോകുന്ന ട്രാക്കിലാണ് തടസ്സമുണ്ടായത്. കഴിഞ്ഞ വർഷം ജൂലായ് 30-ന് മണ്ണിടിഞ്ഞ് റെയിൽവെ ട്രാക്കിലെത്തി പാളം തകരാറിലായതിന്റെ സമീപത്താണ് ഇത്തവണയും പ്രശ്‌നമുണ്ടായത്. റെയിൽവെ ജീവനക്കാരെത്തി പാളം ശരിയാക്കുന്നതിനുളള നടപടി ആരംഭിച്ചിട്ടുണ്ട്.

ഇതിനിടയിൽ വടക്കോട്ടുളള ട്രെയിനുകൾ കടന്നുപോകുന്ന ട്രാക്കിലൂടെ തിരുവനന്തപുരം ഭാഗത്തേക്കുളള ട്രെയിനുകൾ കടത്തിവിടുകയും ചെയ്തു. ഷൊർണ്ണൂരിൽ പിടിച്ചിട്ട വന്ദേഭാരത് ഏകദേശം ഒന്നര മണിക്കൂർ വൈകിയാണ് യാത്ര തുടർന്നത്. അര്‍ധരാത്രിയോടെയേ ഗതാഗതം സാധാരണനിലയിലെത്തൂവെന്നാണ് റെയില്‍വെ അധികൃതര്‍ നല്‍കുന്ന സൂചനകൾ.

വൈകിയോടുന്ന ട്രെയിനുകൾ അറിയാം...

പാലക്കാട്- തൂത്തുക്കുടി പാലരുവി എക്സ്പ്രസ് - 2.9 മണിക്കൂ൪

കാസ൪കോട്- തിരുവനന്തപുരം വന്ദേഭാരത് - 1.15 മണിക്കൂ൪

ദിബ്രുഗഢ്- കന്യാകുമാരി വിവേക് എക്സ്പ്രസ്- 7 മണിക്കൂ൪

നിലമ്പൂ൪ റോഡ്- കോട്ടയം എക്സ്പ്രസ്- 2.22 മണിക്കൂ൪

ഗരീബ് രാത് എക്സ്പ്രസ്- 3.13 മണിക്കൂ൪

കണ്ണൂ൪- എറണാകുളം ഇൻറ൪സിറ്റി എക്സ്പ്രസ്- 1.46 മണിക്കൂ൪