ആലപ്പുഴ: കസ്റ്റഡി മര്‍ദ്ദന ആരോപണങ്ങളെ തുടര്‍ന്ന് ആലപ്പുഴ ഡിവൈഎസ്പി മധുബാബുവിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റി. ജില്ലാ സ്‌പെഷല്‍ ബ്രാഞ്ചിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്. ഡി.വൈ.എഫ്.ഐ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ ഡിവൈഎസ്പി മധുബാബുവിനെതിരെ കസ്റ്റഡി മര്‍ദ്ദന ആരോപണങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്നാണ് ഈ നടപടി.

നേരത്തെ കോന്നി സി.ഐ ആയിരിക്കെ, എസ്.എഫ്.ഐ പത്തനംതിട്ട മുന്‍ ജില്ലാ പ്രസിഡന്റ് ജയകൃഷ്ണനെ കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചുവെന്ന പരാതിയും മധുബാബുവിനെതിരെ ഉയര്‍ന്നിരുന്നു. 2012-13 കാലയളവില്‍ കോന്നി സി.ഐ ആയിരുന്ന മധുബാബു തന്നെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദ്ദിച്ചതായും, ചെവിയുടെ ഡയഫ്രം തല്ലിപ്പൊട്ടിച്ചെന്നും, കാല്‍വെള്ളയില്‍ ചൂരല്‍ കൊണ്ട് അടിച്ചുപൊട്ടിച്ച ശേഷം കുരുമുളക് സ്‌പ്രേ ഉപയോഗിച്ചതായും ജയകൃഷ്ണന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച് ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടുകയും ചെയ്തിരുന്നു.

ഏറ്റവുമൊടുവില്‍ തൊടുപുഴ മലങ്കര സ്വദേശിയായ വി.കെ മുരളീധരനാണ് പരാതിയുമായി രംഗത്തെത്തിയത്. തൊടുപുഴ ഡിവൈഎസ്പിയായിരിക്കെ മധു ബാബു ഓഫീസില്‍ വെച്ച് തന്നെ മര്‍ദ്ദിച്ചുവെന്നായിരുന്നു മുരളീധരന്റെ ആരോപണം. സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും മുരളീധരന്‍ പരാതിപ്പെട്ടിരുന്നു.

കസ്റ്റഡിയിലെടുത്ത പ്രതിയെ നഗ്‌നനാക്കി മര്‍ദ്ദിക്കുകയും പിന്നീട് ചൊറിയണം (കൊടിത്തൂവ) ദേഹത്ത് തേക്കുകയും ചെയ്ത സംഭവത്തില്‍ 2006-ല്‍ ഇദ്ദേഹത്തിനെതിരെ കേസ് വന്നിരുന്നു. 2024 ഡിസംബറില്‍ ചേര്‍ത്തല ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഈ കേസില്‍ പ്രതിയെ ഒരു മാസം തടവിനും 1000 രൂപ പിഴയ്ക്കും ശിക്ഷിച്ചിരുന്നു.

ഇതുകൂടാതെ, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ നിന്നും ഇദ്ദേഹത്തിനെതിരെ സമാനമായ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. നിരവധി കേസുകളില്‍ ഉള്‍പ്പെടുത്തി ക്രൂരമായി മര്‍ദ്ദിച്ചെന്ന് ചൂണ്ടിക്കാട്ടി പത്തനംതിട്ട സ്വദേശി വിജയന്‍ ആചാരിയും രംഗത്തെത്തിയിരുന്നു. ബിജു വി. നായര്‍ ആയിരിക്കും ഇനി ആലപ്പുഴയുടെ പുതിയ ഡിവൈഎസ്പി.