തിരുവനന്തപുരം: ആരോഗ്യ മേഖലയിലെ പ്രശ്നങ്ങള്‍ തുറന്നു പറയുന്നതിന് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് വിലക്ക്. പരസ്യ പ്രതികരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളാന്‍ ആരോഗ്യ വകുപ്പ് വിവിധ മെഡിക്കല്‍ കോളേജുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതിന്റ ഭാഗമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ വകുപ്പ് മേധാവികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഡോ. ഹാരിസ് ചിറക്കലിന്റെയും ഡോ. മോഹന്‍ദാസിന്റെയും പരസ്യ പ്രതികരണങ്ങള്‍ വ്യാപക ചര്‍ച്ചയായതോടെയാണ് വിലക്കുമായി ആരോഗ്യ വകുപ്പ് എത്തുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി.കെ ജബ്ബാര്‍ വകുപ്പ് മേധാവികളുടെ യോഗത്തില്‍ ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കി. പരാതികളുണ്ടെങ്കില്‍ മേലധികാരികളെ അറിയിക്കണം. ഇനി പരസ്യമായി പ്രതികരിച്ചാല്‍ നടപടിയെടുക്കുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

സര്‍ക്കാരിന്റെ മരണാനന്തര അവയവദാന ഏജന്‍സി കെ-സോട്ടോയെ സാമൂഹിക മാധ്യമങ്ങളിലൂടെ വിമര്‍ശിച്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നെഫ്രോളജി വിഭാഗം മേധാവി ഡോ. മോഹന്‍ദാസിന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ മെമ്മോ നല്‍കിയിരുന്നു. സമൂഹികമാധ്യമങ്ങള്‍ വഴി ഇത്തരത്തിലുള്ള പോസ്റ്റുകള്‍ ഇടരുതെന്നാണ് മെമ്മോയിലെ നിര്‍ദേശം. പിന്നാലെ മോഹന്‍ദാസ് ക്ഷമാപണം നടത്തി. സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരണം നടത്തില്ലെന്നാണ് മെമ്മോയ്ക്ക് മറുപടി അറിയിച്ചത്. പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തിരുന്നു.

അവയവദാന ഏജന്‍സിയായ കെ-സോട്ടോ പൂര്‍ണ്ണ പരാജയമെന്നായിരുന്നു ഡോക്ടറുടെ വിമര്‍ശനം. 2017 ന് ശേഷം വിരലിലെണ്ണാവുന്ന അവയവദാനം മാത്രമാണ് നടന്നതെന്നും മോഹന്‍ദാസ് ചൂണ്ടിക്കാട്ടിയിരുന്നു. മൃതസഞ്ജീവനി എക്‌സിക്യൂട്ടീവ് ജോലി ചെയ്യുന്ന ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഇതുവരെ മരണാനന്തര അവയവദാനം നടന്നിട്ടില്ലെന്നും മോഹന്‍ദാസ് വിമര്‍ശിച്ചിരുന്നു. മെഡിക്കല്‍ കോളേജ് മുന്‍ നെഫ്രോളജി വിഭാഗം മേധാവി ഡോ. വേണുഗോപാലിന്റെ മരണവാര്‍ത്ത പങ്കുവെച്ചാണ് കെ-സോട്ടോയെക്കെതിരായ വിമര്‍ശനം. ഡോ. വേണുഗോപാലും ഡോ. രാംദാസുമാണ് കേരളത്തിലെ മൃതസഞ്ജീവനി വിജയമാക്കി തീര്‍ത്തത്. രാംദാസ് സാറിന്റെ മരണത്തോടെ മൃതസഞ്ജീവനി സമ്പൂര്‍ണ്ണ പരാജയമാണെന്നും മോഹന്‍ദാസ് ഫേസ്ബുക്കില്‍ എഴുതിയിരുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയ ഉപകരണങ്ങളില്ലെന്ന വെളിപ്പെടുത്തല്‍ നടത്തിയത് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലാണ്. മേലധികാരികളോട് പല തവണ പറഞ്ഞിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് പരസ്യ പ്രതികരണം നടത്തുന്നതെന്ന് ഡോ. ഹാരിസ് ചിറക്കല്‍ പറഞ്ഞിരുന്നു. വകുപ്പ് മേധാവികളായ ഡോ. ഹാരിസ് ചിറക്കലിന്റെയും ഡോ മോഹന്‍ദാസിന്റെയും പ്രതികരണങ്ങള്‍ കണക്കിലെടുത്തുകൊണ്ടാണ് പരസ്യ പ്രതികരണങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.