തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയാ പ്രതിസന്ധിയില്‍ സമഗ്രമായ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ്. ഷെഡ്യൂള്‍ ചെയ്തതില്‍ ഒരു ശസ്ത്രക്രിയ മാത്രമാണ് നടക്കാതിരുന്നതെന്നും അത് നടക്കാതിരുന്നത് സാങ്കേതിക പ്രശ്‌നം കൊണ്ടാണെന്നുമാണ് മന്ത്രിയുടെ വിശദീകരണം. മെഡിക്കല്‍ കോളേജില്‍ പ്രതിസന്ധിയെന്ന ഡോ. ഹാരിസ് ചിറക്കലിന്റെ ആരോപണം സമഗ്രമായി അന്വേഷിക്കും. ഡോക്ടറുടെ ആരോപണം സര്‍ക്കാരിന് പരാതിയായി എത്തിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു.

'സംഭവം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഡിഎംഇയോട് റിപ്പോര്‍ട്ട് തേടി. നൂറുകണക്കിന് രോഗികളുടെ ശസ്ത്രക്രിയ മുടങ്ങി എന്നത് ചെറിയ കാര്യമല്ല. എത്ര ശസ്ത്രക്രിയ ഷെഡ്യൂള്‍ ചെയ്തു, എത്ര എണ്ണം നടന്നു, കഴിഞ്ഞ മാസം എത്ര നടന്നു, അതിന് മുമ്പത്തെ മാസം എത്ര നടന്നു, ഈ കാലഘട്ടത്തില്‍ ഇത്തരത്തില്‍ (ശസ്ത്രക്രിയ മുടങ്ങുന്ന സംഭവം) ഉണ്ടായിട്ടുണ്ടോ, എന്തുകൊണ്ട് ഡിഎംഇ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് ചെയ്തില്ല? തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ചു. അപ്പോഴാണ് ഡിഎംഇ വിവരങ്ങള്‍ അയച്ചു തന്നത്. ഇങ്ങനെയൊരു സംഭവം ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും എവിടെയെങ്കിലും വീഴ്ച പറ്റിയിട്ടുണ്ടോ എന്നത് പരിശോധിച്ച് എന്താണ് സംഭവിച്ചത് എന്ന് നോക്കാമെന്നും മന്ത്രി പറഞ്ഞു.

സാധാരണ ഒരുദിവസം നാല് ശസ്ത്രക്രിയ ആണ് ഷെഡ്യൂള്‍ ചെയ്യുന്നത്. കഴിഞ്ഞ ദിവസം മൂന്നെണ്ണം ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. ഒരു ശസ്ത്രക്രിയ ചെയ്യാന്‍ സാധിച്ചില്ല എന്നാണ് ഡിഎംഇയുടെ ചുമതല വഹിക്കുന്ന ഡോ. വിശ്വനാഥന്‍ അറിയിച്ചിട്ടുള്ളത്. ഉപകരണത്തിന്റെ കേടുപാടാണ് ശസ്ത്രക്രിയ മുടങ്ങാന്‍ കാരണം. അല്ലാതെ മറ്റു വിഷയം എന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. സര്‍ക്കാരിന്റെ മുമ്പിലും ഡിഎംഇയുടെ മുമ്പിലും ഈ പ്രശ്‌നം എത്തിയിട്ടില്ല. എന്താണ് എന്നത് സമഗ്രമായി അന്വേഷിക്കാം - മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഓരോ ആളും പ്രധാനപ്പെട്ടതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം എത്തിയാല്‍ മാധ്യമപ്രവര്‍ത്തകരേയും കൊണ്ട് മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും എല്ലാവരേയും ക്ഷണിക്കുന്നതായും മന്ത്രി പറഞ്ഞു.

കിഫ്ബി പദ്ധതിയില്‍ കൂടി 700ലധികം കോടി രൂപയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അനുവദിച്ചത്. പുതിയ എംആര്‍ഐ, പുതിയ സിടി സ്‌കാന്‍, പുതിയ സംവിധാനങ്ങള്‍... ഗണ്യമായ ഒരു ഭാഗം യൂറോളജി വകുപ്പിലെ ഉപകരണങ്ങള്‍ക്കാണ്. തിരുവനന്തപുരത്ത് എത്തിയാല്‍ ഒന്ന് പോയി നോക്കാം- മന്ത്രി പറഞ്ഞു. വിഷയം എന്താണ് എന്ന കാര്യം അന്വേഷിക്കട്ടെ, അതിന് ശേഷം സംസാരിക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഉപകരണങ്ങളില്ലാത്തതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയ മാറ്റിവച്ചെന്നും ചികിത്സ മുടങ്ങിയെന്നുമുള്ള യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ് ചിറക്കലിന്റ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് വിവാദങ്ങള്‍ ഉണ്ടായത്. പോസ്റ്റ് പിന്‍വലിച്ചെങ്കിലും ഉപകരണങ്ങളുടെ ക്ഷാമം ആരോഗ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നെന്ന് പറഞ്ഞ് ഡോ.ഹാരിസ് വീണ്ടും രംഗത്തെത്തി. എന്നാല്‍ ആരോഗ്യവകുപ്പിനെ കളങ്കപ്പെടുത്താനുള്ള ആരോപണമെന്ന് പറഞ്ഞ് ഡോക്ടറുടെ വാദങ്ങള്‍ ഡിഎംഇ തള്ളി.

''ഉപകരണങ്ങള്‍ എത്തിക്കാന്‍ ഓഫീസുകള്‍ കയറിയിറങ്ങി ചെരുപ്പ് തേഞ്ഞു. മകന്റെ പ്രായമുള്ള വിദ്യാര്‍ത്ഥിയുടെ സ്ത്രക്രിയ മാറ്റിവയ്‌ക്കേണ്ടി വന്നു. തനിക്ക് ലജ്ജയും നിരാശയുമുണ്ട്''. ഇങ്ങനെ കടുത്ത നിരാശയും സങ്കടവും പ്രതിഫലിക്കുന്ന രണ്ട് കുറിപ്പുകളാണ് ഡോ.ഹാരിസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. കൃത്യസമയത്ത് ചികിത്സ നല്‍കാന്‍ തയ്യാറാണ്, പക്ഷെ ബ്യൂറോക്രസിയോട് ഏറ്റുമുട്ടാനില്ല. രാജിവയ്ക്കാനാലോചിക്കുന്നു.ഡോ.ഹാരിസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വലിയ ചര്‍ച്ചയായതോടെ ആരോഗ്യവകുപ്പ് വിശദീകരണം നല്‍കി. സാങ്കേതിക തടസ്സം കൊണ്ടാണ് ലിതോക്ലാസ്റ്റ് പ്രോബ് എന്ന ഉപകരണം എത്താന്‍ വൈകുന്നതെന്നും, ഇന്നലെ ഒന്നൊഴികെ, മൂന്ന് ശസ്ത്രക്രിയകള്‍ വകുപ്പില്‍ നടത്തിയിട്ടുണ്ടെന്നും ഡിഎംഇ. വിവാദമായോതോടെ ആദ്യ ഫേസ്ബുക്ക് കുറിപ്പുകള്‍ ഡോ.ഹാരിസ് പിന്‍വലിച്ചു.

ഏപ്രിലില്‍ ഉപകരണങ്ങള്‍ക്കായി ഡോ.ഹാരിസ് കത്ത് നല്‍കിയിട്ടും, ജൂണിലാണ് പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കിയത്. പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കാന്‍ വൈകിയത് സാങ്കേതിക കാരണങ്ങളാല്ലെന്നാണ് വകുപ്പ് വിശദീകരിക്കുന്നത്. കേരളത്തിലെ ഒന്നാം നമ്പര്‍ സര്‍ക്കാര്‍ ആരോഗ്യസ്ഥാപനങ്ങളിലൊന്നായ തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ ഒരു വകുപ്പ് മേധാവി തന്നെ, ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും കഴമ്പില്ലെന്ന് പറഞ്ഞ് തള്ളുകയാണ് ആരോഗ്യവകുപ്പ്.