ലണ്ടന്‍: മൂന്ന് വര്‍ഷത്തെ കെയറര്‍ വിസയില്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിച്ച് യുകെയില്‍ എത്തിയ മലയാളികളില്‍ പലരും വിസ എക്സ്റ്റന്‍ഷന്‍ ലഭിക്കുമോ എന്ന് ഭയന്നിരിക്കുമ്പോള്‍ ഒരു ആശ്വാസ വാര്‍ത്ത. നിലവില്‍ യുകെയില്‍ സ്പോണ്‍സര്‍ഷിപ് എക്സ്റ്റന്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പെര്‍മിറ്റ് നല്‍കിയ ശേഷം മാത്രമേ പുതിയ ഇന്റര്‍നാഷണല്‍ റിക്രൂട്ട്‌മെന്റ് അനുവദിക്കാവൂ എന്ന തരത്തില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പുതിയ നിയമ പരിഷ്‌കാരം കൊണ്ടുവരികയാണ്

ഏപ്രില്‍ 9 മുതല്‍, വിദേശത്തു നിന്നും പുതിയ തൊഴിലാളിയെ റിക്രൂട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന കെയര്‍ പ്രൊവൈഡര്‍മാര്‍ക്ക്, ഇംഗ്ലണ്ടില്‍ തന്നെയുള്ള, പുതിയ സ്‌പോണ്‍സര്‍ഷിപ് ഉള്ള കെയര്‍ വര്‍ക്കറെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ചു എന്നത് തെളിയിക്കേണ്ടതായി വരും. അഡള്‍ട്ട് സോഷ്യല്‍ കെയറില്‍ ഒരു കരിയര്‍ കെട്ടിപ്പടുക്കുവാന്‍ യു കെയില്‍ എത്തിയവര്‍ക്ക് ആ ആഗ്രഹം സാധ്യമാക്കുന്ന തരത്തിലുള്ളതാണ് ഈ പുതിയ നിയമം.അതോടൊപ്പം പുതിയ വിദേശ റിക്രൂട്ട്‌മെന്റുകള്‍ കുറയ്ക്കുന്നതിനും ഇത് ഉന്നം വയ്ക്കുന്നു.

ഇതുമായി ബന്ധപ്പെട്ട്, കെയര്‍ മേഖലയെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് സമഗ്രമായ പ്രവര്‍ത്തനം നടക്കുകയാണ്. ഇമിഗ്രേഷന്‍ നിലവാരം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യം കൂടി ഇതിനു പുറകിലുണ്ട്. മാത്രമല്ല, സ്‌പോണ്‍സര്‍മാരുടെ ലൈസന്‍സ് ഏതെങ്കിലും കാരണവശാല്‍ റദ്ദായാലും, പുതിയ സ്‌പോണ്‍സറെ കണ്ടെത്തുക എന്നത് ഈ നിയമം പ്രാബല്യത്തില്‍ വന്നാല്‍ കെയറര്‍മാര്‍ക്ക് കൂടുതല്‍ എളുപ്പമാകും. മാറ്റത്തിനുള്ള പദ്ധതി എന്ന തങ്ങളുടെ പുതിയ പദ്ധതി അനുസരിച്ച് താറുമാറയ ഇമിഗ്രേഷന്‍ സിസ്റ്റം കെട്ടുറപ്പുള്ളതാക്കാനും അതോടൊപ്പം കെയറര്‍മാരുടെ ജീവിതം കൂടുതല്‍ മെച്ചപ്പെടുത്താനും സാധിക്കുമെന്നാണ് സര്‍ക്കാര്‍ വക്താവ് അവകാശപ്പെട്ടത്.

ഇമിഗ്രേഷന്‍ സിസ്റ്റത്തിന്റെ ദുരുപയോഗം തടയുന്നതിനായി ഷോര്‍ട്ട് ടേം സ്റ്റുഡന്റ് റൂട്ടിലും സര്‍ക്കാര്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നുണ്ട്. ഇംഗ്ലീഷ് ഭാഷാ കോഴ്സുകള്‍ പഠിക്കുന്നതിനായി ബ്രിട്ടനില്‍ 6 മാസം മുതല്‍ 1 വര്‍ഷം വരെ താമസിക്കാന്‍ സഹായിക്കുന്നതാണ് ഈ വിസ. എന്നാല്‍, യഥാര്‍ത്ഥത്തില്‍ പഠിക്കുക എന്ന ഉദ്ദേശത്തോടെയല്ലാതെ, കാലാവധി കഴിഞ്ഞാല്‍ യു കെ വിട്ടുപോകാന്‍ തയ്യാറാകാതെ ഈ റൂട്ട് വഴി ആളുകള്‍ യു കെയില്‍ എത്തുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഇവിടെയും കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടൂവരും.