- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പൊലീസുകാർ 'ആത്മഹത്യ' ചെയ്യുന്ന കഥ ഉമേഷ് വള്ളിക്കുന്ന് പറയുമ്പോൾ
പത്തനംതിട്ട: ഉമേഷ് വള്ളിക്കുന്ന എന്ന പൊലീസുകാരനോട് കാട്ടിയതുകൊടുംക്രൂരത. ആറന്മുള പൊലീസ് സ്‌റ്റേഷനിൽ അവധി കഴിഞ്ഞ ജോലിക്കെത്തിയ ഉമേഷിന് ശമ്പളം കിട്ടുന്നില്ലെന്ന് ഉറപ്പിക്കാൻ വലിയ ഗൂഢാലോചന നടന്നു.
ഈ കഥ ഫെയ്‌സ് ബുക്കിലൂടെ പൊതു സമൂഹത്തെ അറിയിക്കുകായണ് ഉമേഷ് വള്ളിക്കുന്ന്. ഒരു പൊലീസുകാരനെ ആത്മഹത്യയിലേക്ക് നയിക്കുന്നതെങ്ങനെ? എന്ന തലക്കെട്ടിലാണ് കുറിപ്പ്. വീണ്ടും സസ്‌പെൻഷൻ ഉത്തരവ് കിട്ടുന്നതിന് തൊട്ടു മുമ്പായിരുന്നു പോസ്റ്റ്. തന്നെ തേടി സസ്‌പെൻഷൻ ഉത്തരവ് എത്തിയേക്കുമെന്ന വിശ്വാസ പ്രകടനവുമായാണ് ഉമേഷിന്റെ കുറിപ്പെന്നതും ശ്രദ്ധേയം.
ഉമേഷ് വള്ളിക്കുന്നിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
ഒരു പൊലീസുകാരനെ ആത്മഹത്യയിലേക്ക് നയിക്കുന്നതെങ്ങനെ?
ഇത് എന്റെ അത്മഹത്യാക്കുറിപ്പാണെന്നോ ഞാൻ ആത്മഹത്യാ ഭീഷണി മുഴക്കുകയാണെന്നോ ആരും തെറ്റിദ്ധരിക്കല്ലേ... നൂറുകണക്കിന് മനുഷ്യരുടെ സ്‌നേഹവും തണലും ചുറ്റും നിൽക്കുമ്പോൾ എനിക്കങ്ങനെ തോന്നേണ്ട കാര്യമില്ല. എന്നാൽ ഇതേ സാഹചര്യങ്ങളിലൂടെ കടന്നുപോകേണ്ടി വരുന്ന പൊലീസുകാരാരും ഇത്രയും സുഹൃത്തുക്കളോ ആത്മബന്ധുക്കളോ ഉള്ളവരാവണമെന്നില്ല. തൊഴിലിലോ ജീവിതത്തിലോ ഒരു പ്രതിസന്ധി വന്നാൽ പത്തുപേര് പോലും ഒപ്പമുണ്ടാവത്തവരാണ് കൂടുതൽ. അവരുടെ നിസ്സഹായതയെക്കുറിച്ചാണ് പറയുന്നത്.
അവധി കഴിഞ്ഞ് തിരിച്ച് ആറന്മുളയിലെത്തിയത് ഏപ്രിൽ 5 നാണ്. ജില്ലാ പൊലീസ് മേധാവിയെ കണ്ടാലേ ജോയിൻ ചെയ്യിക്കൂ എന്ന് പറഞ്ഞ് സ്റ്റേഷൻ റൈറ്റർ എന്നെ എസ്‌പി.യുടെ അടുത്തേക്ക് വിട്ടു. സ്വാഭാവികമായ ഏതാനും മണിക്കൂറുകളുടെ കാത്തിരിപ്പിന് ശേഷം എസ്‌പി. അകത്തേക്ക് വിളിപ്പിച്ചു. അകത്ത് ലീവ് സെക്ഷനിലെ ക്ലർക്കും മറ്റും ഉണ്ടായിരുന്നു. ഒരു സിവിൽ പൊലീസ് ഓഫീസർ എന്ന് നിലയിൽ അർഹിക്കുന്ന പരിഗണനയോടെ എസ്‌പി. വിവരങ്ങൾ അന്വേഷിച്ചു. മെഡിക്കൽ സർട്ടിഫിക്കറ്റുകളും ജോയിനിങ് റിപ്പോർട്ടും വാങ്ങി നോക്കി. സർട്ടിഫിക്കറ്റ് ജെന്യൂൻ ആണോ എന്ന് വെരിഫൈ ചെയ്യും എന്ന് പറഞ്ഞു. അതിനു ശേഷം SHO അറ്റന്റൻസ് രജിസ്റ്റർ കൊണ്ടുവരട്ടെ, വെയ്റ്റ് ചെയ്യാൻ പറഞ്ഞു.
ഞാൻ പുറത്ത് വെയ്റ്റ് ചെയ്തു. ആ വഴി വന്നവരൊക്കെ പരിചയപ്പെട്ടു. ആ സന്തോഷത്തിൽ നിൽക്കെ SHO യും റൈറ്ററും രജിസ്റ്ററുമായി വന്നു. അവർ അകത്തു കയറി. അല്പം കഴിഞ്ഞ് എന്നെ അകത്ത് വിളിച്ച്, ഇരുത്തി ലീവിന്റെ എണ്ണത്തിലെ ചെറിയ വ്യത്യാസം correct ചെയ്യാൻ പറഞ്ഞു.. അത് ചെയ്തുകൊടുത്തു. ഫയൽ ക്ലാർക്കിന് കൊടുത്തു. എന്നെ സ്റ്റേഷനിലേക്ക് അയക്കാനുള്ള പാസ്‌പോർട്ട് തരാൻ Addl. SP യെ ഏൽപ്പിച്ചു. പിന്നെ സ്റ്റേഷനിലെ റെസ്റ്റ് റൂമിൽ കിടക്കണ്ട എന്നും വേറെ താമസസ്ഥലം നോക്കാനും പറഞ്ഞു. ഞാൻ സമ്മതിച്ചു. വൈകുന്നേരം ഞാൻ ആറന്മുള സ്റ്റേഷനിൽ ചെന്ന് ജോയിൻ ചെയ്തു. പിറ്റേന്ന് രണ്ട് തവണ ഡ്യൂട്ടി മാറ്റിയ ശേഷം ഇലക്ഷൻ SST ഡ്യൂട്ടിക്ക് ജില്ലാ നീരേറ്റുപുറത്തേക്ക് അയച്ചു. തിരഞ്ഞെടുപ്പ് വരെ ആ ഡ്യൂട്ടി അങ്ങേയറ്റം സന്തോഷത്തോടെ ചെയ്തു. ഇത്രയും തികച്ചും സ്വാഭാവികം.
തിരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്തവർക്കെല്ലാം കേരളത്തിലെ എല്ലാ ജില്ലാ പൊലീസ് മേധാവികളും രണ്ടു ദിവസത്തെ റെസ്റ്റ് പ്രഖ്യാപിച്ചു. നമുക്കും കോഴിക്കോടുള്ള വീട്ടിൽ പോയി വരാനുള്ള സാഹചര്യം ഒരുങ്ങി. എന്നാൽ, പിറ്റേന്ന് രാവിലെ മുതൽ ചെന്നീർക്കര കൗണ്ടിങ് സെന്ററിൽ ഡ്യൂട്ടിക്ക് അയച്ചു. ജൂൺ നാല് വരെയാണ് ഡ്യൂട്ടി എന്നതിനാൽ വീട്ടിൽ പോകാനുള്ള റെസ്റ്റോ, ലീവോ കിട്ടുകയില്ല എന്ന് മനസ്സിലായി. ആ സാഹചര്യവുമായി പൊരുത്തപ്പെട്ടു. ജോലി തുടർന്നു. ആവശ്യത്തിന് വിശ്രമം കിട്ടുന്ന വിധത്തിൽ ഡ്യൂട്ടിയായതിനാലും ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലെയും DHQ ലെയും KAP യിലെയും CISF ലെയും ഒരുപാട് പൊലീസുകാരെ പരിചയപ്പെടാനും ഒരുമിച്ച് ഒരുമാസത്തിലധികം ജോലി ചെയ്യാനും പറ്റുന്നത് സന്തോഷമായെടുത്തു. ഒരുപാട് മനുഷ്യരുടെ ജീവതവും കഥകളും തമാശകളുമൊക്കെ കേട്ട് ദിവസങ്ങൾ കടന്നു. കേന്ദ്രീയ വിദ്യാലയത്തിലെ സെക്യൂരിറ്റി സ്റ്റാഫും വോട്ടെണ്ണലിനുള്ള പന്തലു പണിയുന്നവരും ഒക്കെ കൂട്ടുകാരായി. പഴയ വാർത്തകളും മെമോമറുപടികളുമൊക്കെ തപ്പിയെടുത്തുകൊണ്ടുവന്ന് എല്ലാവരും നമ്മളെ വൈബാക്കി നിർത്തി. കോഴഞ്ചേരി നിന്ന് ഡ്യൂട്ടിക്ക് കൊണ്ടുപോകുന്നതും വരുന്നതും പൊലീസനിയന്മാരായ കോയിപ്രത്തെ അനന്തുവും തിരുവല്ലയിലെ അനിലും ഏറ്റെടുത്തിരുന്നു. ( സ്റ്റേഷനിൽ താമസിക്കരുതെന്ന് എസ്. പി നിർദ്ദേശിച്ച വിവരം അറിഞ്ഞ ഉടനെ കോഴഞ്ചേരിയിലെ ഫ്‌ളാറ്റ് ഒരുപാധിയുമില്ലാതെ വിട്ടു തന്ന് താമസിപ്പിച്ചു റോഷന്റെ -ഞങ്ങളുടെയും- മമ്മി Thankamma John)
അതേ സമയം അവിടെ, കോഴിക്കോട് വിശേഷങ്ങൾ മാറിമാറി വന്നു. ഉത്തരയുടെ പത്താം ക്ലാസ് റിസൾട്ട് വന്നു. ഒന്ന് കെട്ടിപ്പിടിക്കാനോ ഒരുമ്മ കൊടുക്കാനോ എനിക്ക് പറ്റിയില്ല. എല്ലാ കാര്യങ്ങളും ആതിര മാനേജ് ചെയ്തു. സ്‌കൂൾ ജീവിതത്തിലെ ഏറിയ പങ്കും അച്ഛൻ എന്ന സിംഗിൾ പാരന്റ് മാത്രമുണ്ടായിരുന്ന വീട്ടിൽ നിന്ന് ആതിരയും ഉത്തരയും കെട്ടിപ്പടുത്ത വലിയ ലോകത്ത് അവർ ഞാനില്ലാത്ത ആഘോഷങ്ങൾ ശീലിച്ചു. അഡ്‌മിഷന്റെ കാര്യങ്ങളെല്ലാം അവർ തന്നെ ഡീൽ ചെയ്തു. എത്ര ദുരേക്ക് സ്ഥലമാറ്റിയാലും എങ്ങനെയൊക്കെ കുടുക്കിയിട്ടാലും തോറ്റുകൊടുക്കാൻ സമ്മതിക്കില്ലെന്ന് അവർ തന്ന ഉറപ്പ് അവർ ഒന്നുകൂടി ഉറപ്പിച്ചു. അമ്മയും സഹോദരങ്ങളും മക്കളുമൊക്കെ ഉൾപ്പെടുന്ന കുടുംബവും അത്ര തന്നെ സാഹോദര്യമുള്ള സുഹൃത്തുക്കളുമൊക്കെ ഒപ്പം നിന്നു.
എന്നാൽ, ജോയിൻ ചെയ്ത് 30 ദിവസം കഴിഞ്ഞ് മെയ് 5 ആയിട്ടും ശമ്പളം കിട്ടാഞ്ഞപ്പോഴാണ് ലീവ് സെറ്റിൽ ചെയ്യേണ്ട ക്ലാർക്കിനെ വിളിച്ച് നോക്കിയത്. അവിടെയാണ് കെണി മനസ്സിലായത്! ഏപ്രിൽ 5 ന് ജില്ലാ പൊലീസ് മേധാവി എന്റെ കയ്യിൽ നിന്ന് വാങ്ങി ഏൽപ്പിച്ച അപേക്ഷയും സർട്ടിഫിക്കറ്റുകളും 30 ദിവസമായി അനങ്ങിയിട്ടില്ല. SP പെൻഡിങ്ങ് വെക്കാൻ പറഞ്ഞതാണത്രേ! നേരിട്ട് കണ്ടപ്പോൾ സൗമ്യമായി പുഞ്ചിരിച്ച് മാന്യമായി ഇടപെട്ട എസ്‌പി യോ! പൊലീസിലെ പലവിധം ഓഫീസർമാരെ കണ്ടിട്ടുള്ളതുകൊണ്ട് അവിശ്വസിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. ദിവസങ്ങളുടെ ഇടവേളയിൽ ക്ലാർക്കിനോട് അന്വേഷിച്ചു കൊണ്ടിരുന്നു. ഒരേ മറുപടി. 35, 38,40, 45....എന്നിങ്ങനെ ദിവസങ്ങൾ കടന്നു പോയി. ആറ് മാസത്തെ ശമ്പളം അവധിക്കാലത്തെ കട്ടിങ്ങുകൾ തീർത്ത് കിട്ടേണ്ടതാണ്. അതിന് സെക്ഷനിൽ നിന്ന് പേപ്പർ ഒന്ന് അനങ്ങാനാണ് ഇത്രയും താമസം! 48 ദിവസമായപ്പോൾ ക്ലർക്കിനോട് ' നാൽപ്പത്തിയെട്ട് ദിവസമായില്ലേ മാഡം ഒരു ഫയൽ മാഡത്തിന്റെ സെക്ഷനിൽ പെൻഡിങ്?' എന്ന് ആദ്യമായി അല്പം സങ്കടവും അമർഷവും തിങ്ങി വന്ന ശബ്ദത്തിൽ പറഞ്ഞ് ഫോൺ വെച്ചു.
അല്പം കഴിഞ്ഞ് അവർ തിരിച്ചു വിളിച്ചു. നിങ്ങളുടെ ലീവ് പാസ്സ്‌പോർട്ട് ഇല്ലാത്തതിനാൽ ലീവ് സെറ്റിൽ ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞു. ലീവ് സെറ്റിൽ ചെയ്യാതെ ശമ്പളവും തരില്ല.
ലീവ് പാസ്‌പോർട്ട് തരേണ്ട ആറന്മുള ഇൻസ്‌പെക്ടർ അത് തരാതെ എന്നെ അബ്‌സന്റ് രേഖപ്പെടുത്തിയതും എന്നാൽ രേഖകളും തെളിവുകളും കൊണ്ട് അയാൾ പൊളിഞ്ഞു പോയതും ഒരു ഫ്‌ളാഷ് ബാക്ക് ഉണ്ട്. (അത് വിശദീകരിച്ചാൽ എഴുതിത്ത്ത്ത്തീരില്ല. ആ വിശദാംശങ്ങൾ ഇത് വായിക്കുന്ന ആര് ആവശ്യപ്പെട്ടാലും വാട്‌സാപ്പിൽ തരാം)
എന്നാൽ ഞാൻ സ്റ്റേഷനിൽ ചോദിച്ചിട്ട് വിളിക്കാം എന്ന് ക്ലാർക്ക് പറഞ്ഞു. അത് കഴിഞ്ഞ് 7 ദിവസങ്ങൾ കൂടി കടന്നു പോയി.
48 ദിവസം തന്റെ ടേബിളിൽ ഒരപേക്ഷ തൊടാതെ മാറ്റിവെക്കാൻ ഒരു ക്ലാർക്ക് ധൈര്യപ്പെടണമെങ്കിൽ അവർക്ക് കിട്ടിയ ഉന്നതതല പിന്തുണ എത്ര വലുതായിരിക്കും! അതിനു പിന്നിലെ അധികാരശക്തി എത്ര ദുഷിച്ചതായിരിക്കും രാവും പകലും കൊടും ചൂടിലും പെരുമഴയത്തും സ്വന്തം മകളെയൊ ഭാര്യയേയോ അമ്മയെയൊ പോലും കാണാതെ ജോലി ചെയ്യേണ്ടി വന്ന ഒരു സർക്കാർ ജീവനക്കാരന് ശമ്പളം കൊടുക്കാതിരിക്കാൻ ഇത്രയും തരംതാണ കളി കളിക്കാൻ മാത്രം നിലവാരമുള്ള സിസ്റ്റം! വായിച്ചു വരുന്ന സുഹൃത്തുക്കൾ ഈ പോയന്റിൽ വെച്ച് ഇതിലെ എന്നെ മാറ്റി നിർത്തുക. സൗഹൃദങ്ങളുടെയും കുടുംബത്തിന്റെയും പ്രിവിലേജ് ഇല്ലാത്ത മറ്റൊരുപൊലീസുകാരനെ ഈ സ്ഥാനത്ത് കാണുക.
കോഴിക്കോട് നിന്ന് പത്തനംതിട്ടയിലേക്ക് ഏതോ കാരണത്താൽ ട്രാൻസ്ഫർ ചെയ്യപ്പെട്ട ഒരു പൊലീസുകാരൻ. അവന്റെ കസിൻ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ അവൻ തന്റെ ഇരുപത് വർഷത്തെ സമ്പാദ്യത്തിലുള്ള 286 ലീവുകളിൽ വെറും പത്തെണ്ണത്തിന് (EL/HPL) അപേക്ഷിക്കുന്നു. കഞ്ചാവ് വിൽപ്പനക്കാരനെ രഹസ്യമായി ബസ് കയറ്റി വിടാനുള്ള SHO യുടെ നിർദ്ദേശം അനുസരിക്കാത്തതിന്റെ വൈരാഗ്യബുദ്ധിയിൽ അവന്റെ ലീവ് അപേക്ഷ SHO തന്റെ മേശയിൽ പൂഴ്‌ത്തുന്നു. നിവൃത്തിയില്ലാതെ പൊലീസുകാരൻ നാലു ദിവസത്തെ സാധാരണ അവധിക്ക് അപേക്ഷിക്കുന്നു. രാത്രി 8 മണിക്ക് പിറ്റേന്ന് ഒരൊറ്റ ദിവസത്തെ അവധി മാത്രം അനുവദിച്ച് ഉത്തരവിട്ട് SHO കളി തുടങ്ങുന്നു. ആറന്മുള നിന്ന് രാവിലെ പുറപ്പെട്ട് കോഴിക്കോട് പോയി രാത്രി തിരിച്ചെത്തി പിറ്റേ ദിവസം രാവിലെ ഡ്യൂട്ടിക്കെത്തണം! ഏമാന്റെ വികൃതികൾ!
ഈ നാലാകിട അഭ്യാസങ്ങളെ അതിജീവിച്ച്, വലിയ സാമ്പത്തിക നഷ്ടം സഹിച്ച് മെഡിക്കൽ അവധിയെടുത്ത് പിന്നീട് അയാളും ഭാര്യയും കുഞ്ഞിനു വേണ്ടിയുള്ള ചികിത്സകൾ നടത്തുന്നു. അവധി കഴിഞ്ഞ് ജോലിക്കെത്തിയ ശേഷം അയാൾ പത്തനംതിട്ടയിൽ പെട്ടു പോകുന്നു. കുടുംബത്തെ കാണാനാകുന്നില്ല. ശമ്പളം കിട്ടുന്നില്ല. എല്ലാ EMI കളും മുടങ്ങുന്നു. ബാങ്കുകളിൽ നിന്ന് വിളികൾ അസഹ്യമാകുന്നു. കടം വാങ്ങാനോ സഹായിക്കാനോ അയാൾക്ക് എന്നെപ്പോലെ നൂറ് അടുത്ത സൂഹൃത്തുക്കളില്ല. ഉള്ള പത്തോ പതിനഞ്ചോ സുഹൃത്തുക്കളോട് ശമ്പളം കിട്ടിയിട്ട് കൊടുക്കാമെന്ന് പറഞ്ഞ് വാങ്ങിയ കടം തിരിച്ച് കൊടുക്കാൻ പറ്റിയിട്ടില്ല.
ഉച്ചയ്ക്ക് ഊണ് കഴിക്കാൻ 60 രൂപയില്ല. ക്യാമ്പിലെ മെസ്സിൽ ഡ്യൂട്ടി യുള്ള പകലുകളിൽ ഭക്ഷണം കഴിക്കാം. രാത്രിയാണ് ഡ്യൂട്ടിയെങ്കിൽ പകൽ പട്ടിണി കിടക്കണം. താമസിക്കാൻ എനിക്ക് സൗജന്യമായി ഇടം തരാൻ ഒരു മമ്മി ഇവിടെയുണ്ട്. അയാൾക്ക് അത് തേടി കണ്ടെത്തണം. ഒരു മാസം കഴിയുമ്പോൾ വാടക എവിടെനിന്നെടുത്തു കൊടുക്കും?
വീട്ടിലെ ആവശ്യങ്ങൾക്ക് വിളി വരുമ്പോൾ എന്ത് മറുപടി പറയും? മക്കളുടെ അഡ്‌മിഷൻ? ആറ് മാസത്തെ അയാളുടെ ശമ്പളം ട്രഷറിയിൽ കിടക്കുമ്പോഴാണ് അയാളെ ഈ ഗതികേടിലേക്ക് തള്ളിയിട്ട് അധികാരം അതിന്റെ ദംഷ്ട്രകൾ കാണിച്ച് ചിരിക്കുന്നത്. ഒറ്റപ്പെട്ടവനായും ഏറ്റവും ഗതികെട്ടവനായും അപരിചതമായൊരു നാട്ടിലെ കുടുസ്സുമുറിയിൽ സകല വിധത്തിലും അപമാനിതനായി ഒരോ പന്ത്രണ്ട് മണിക്കൂറിന് ശേഷവും ഇരുപത്തിനാലുമണിക്കൂർ തുർച്ചയായി തന്റെ നിസ്ലഹായതെയെ ശപിച്ച് മിനിറ്റുകളെണ്ണി ജീവിക്കുമ്പോൾ ആയാൾ ആത്മഹത്യ ചെയ്യില്ലെന്ന് ആർക്കെങ്കിലും ഉറപ്പുണ്ടോ? ആ മരണവാർത്ത കേൾക്കുമ്പോൾ 'പട്ടി ചത്തു' എന്ന് കേൾക്കുന്നതിലപ്പുറം എന്തെങ്കിലും വികാരം അയാളെ പട്ടിണിക്കിട്ട ഏമാനും ശിങ്കിടികൾക്കും ഉണ്ടാകുമോ?
'സാമ്പത്തിക അച്ചടക്കമില്ലായ്മ മൂലം' എന്നല്ലാതെ ഏതെങ്കിലും നേതാവിന്റെ പഠന റിപ്പോർട്ട് പറയുമോ?
ആയതിനാൽ സുഹൃത്തുക്കളേ,
ഒരു കുറിപ്പ് പോലുമെഴുതാനാവാതെ ആത്മഹത്യ ചെയ്ത ഈ ഡിപ്പാർട്ട്‌മെന്റിലെ ഏതോ മനുഷ്യന് വേണ്ടിയുള്ള കുറിപ്പായി ഇത് വായിക്കുക.
എന്റേതല്ല, അല്ലേയല്ല.
എന്തെന്നാൽ എല്ലാ ആത്മഹത്യാ മുനമ്പിൽ നിന്നും എന്നെ തിരിച്ചയയ്ക്കാൻ ഒരു സസ്‌പെൻഷൻ ഉത്തരവ് വരാറുണ്ട്..
ഇവിടെയും വരും....
??