തൃശൂര്‍: തൃശ്ശൂര്‍ പൂരം കലക്കലില്‍ ഗൂഡാലോചനയോ ബാഹ്യ ഇടപെടലോ ഉണ്ടായിട്ടില്ലെന്ന എഡിജിപി എം ആര്‍ അജിത്ത് കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കാനാകില്ലെന്ന് സിപിഐ നേതാവ് വി.എസ് സുനില്‍കുമാര്‍. റിപ്പോര്‍ട്ട് ഔദ്യോഗികമായി കാണാതെ പരസ്യമായി പ്രതികരിക്കുന്നത് ശരിയല്ല. പൂരം അലങ്കോലപ്പെടുത്തിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. തനിക്കു മനസ്സിലായ കാര്യങ്ങള്‍ അനുസരിച്ചിട്ടുള്ളത് ആ റിപ്പോര്‍ട്ടില്‍ വന്നു കൊള്ളണമെന്നില്ല. ബാഹ്യ ഇടപെടല്‍ ഇല്ല എന്ന റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ ആവില്ലെന്ന് സുനില്‍കുമാര്‍ ടെലിവിഷന്‍ ചാനലിനോട് പറഞ്ഞു,.

രാഷ്ട്രീയ കുപ്പായം അഴിച്ചു വച്ചിട്ടു വരുന്ന സ്ഥലമാണ് തൃശൂര്‍ പൂരം. ജനങ്ങളുടെ പൂരം ആ രീതിയില്‍ തന്നെ നടക്കണം. മേലിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത് എന്നാണാഗ്രഹം. ആ സംഭവത്തില്‍ പഴി കേള്‍ക്കേണ്ടി വന്ന ആളാണ് താനെന്നും സുനില്‍കുമാര്‍ പറഞ്ഞു. ഒരു കമ്മീഷണര്‍ മാത്രം വിചാരിച്ചാല്‍ പൂരം കലക്കാന്‍ ആവില്ല. 1300 പേജുള്ള റിപ്പോര്‍ട്ട് എന്ന് പറഞ്ഞാല്‍ നല്ല റിപ്പോര്‍ട്ട് ആയിരിക്കും. രണ്ടു മൂന്നു മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ കിട്ടും. അതിനുശേഷം വിശദമായി പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ബാഹ്യ ഇടപെടല്‍ ഇതിലുണ്ടായില്ലെന്നും തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്കുണ്ടായ ഏകോപന കുറവാണ് പൂരത്തില്‍ പ്രതിസന്ധിയുണ്ടാക്കിയതെന്നുമാണ് അന്വേഷണ റിപ്പോര്‍ട്ട്. ദേവസ്വങ്ങള്‍ക്കെതിരേയും അന്വേഷണത്തില്‍ പരാമര്‍ശമുണ്ട്. വിശദ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചിട്ടുള്ളത്.

ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. എം.ആര്‍. അജിത്ത് കുമാറാണ് സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അന്വേഷണം പ്രഖ്യാപിച്ച് അഞ്ച് മാസത്തിന് ശേഷം രാഷ്ട്രീയ വിവാദം ആളിക്കത്തിയ സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. ഡി.ജി.പി. ഷെയ്ഖ് ദര്‍വേഷ് സാഹിബ് റിപ്പോര്‍ട്ട് അടുത്ത ദിവസങ്ങളില്‍ തന്നെ മുഖ്യമന്ത്രിക്ക് കൈമാറും. അതിന് ശേഷം ഇതിലെ വിവരങ്ങള്‍ വിവരാവകാശ പ്രകാരം നല്‍കാനും സാധ്യതയുണ്ട്. സിപിഐ നേതാവ് വിഎസ് സുനില്‍ കുമാര്‍ തന്നെ വിവരാവകാശ അപേക്ഷ നല്‍കിയിട്ടുണ്ട്. 1300 പേജില്‍ അധികമുള്ള റിപ്പോര്‍ട്ടാണ് കൈമാറിയത്. വിശദമായ മൊഴികള്‍ അടക്കം ഇതിലുണ്ട്.

പ്രശ്നം തുടങ്ങിയത് കോടതി വിധിയുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ നീക്കങ്ങളാണ്. അസ്വാഭാവികതയൊന്നും പൂരം കലക്കലില്‍ ഇല്ലെന്ന് പറഞ്ഞു വയ്ക്കുകയാണ് അന്വേഷണ റിപ്പോര്‍ട്ട്. അട്ടിമറിയോ ഗൂഡാലോചനയോ ഇല്ലെന്ന് അജിത് കുമാര്‍ വിശദീകരിക്കുന്നു. പൂരം കലക്കിയ സംഭവത്തില്‍ ആരോപണ വിധേയനായ എം.ആര്‍. അജിത്ത് കുമാര്‍ തന്നെയാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആര്‍ എസ് എസ് നേതാക്കള്‍ അടക്കമുള്ളവരുമായുള്ള അജിത് കുമാറിന്റെ കൂടിക്കാഴ്ചയയും ചര്‍ച്ചകളിലുണ്ട്. ഇതും വിവാദത്തിന് പുതിയ തലം നല്‍കും.

കോടതിയുടെ ഉത്തരവുകള്‍ കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കി. അതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പമാണ് പ്രതിസന്ധിയായത്. കമ്മീഷണറെ പോലും രൂക്ഷ വിമര്‍ശനത്തിന് എഡിജിപി വിധേയമാക്കുന്നില്ല. ബന്തവസ് കൂട്ടിയപ്പോള്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തുന്നതിലെ ഏകോപനകുറവാണ് എഡിജിപിയുടെ റിപ്പോര്‍ട്ടിലുള്ളത്. അനുനയത്തിന്റെ കുറവ് മാത്രമാണ് എഡിജിപി പൂരം കലങ്ങലിന് കാരണമായി പറയുന്നത്. ദേവസ്വങ്ങളാണ് പൂരം കലങ്ങലിന് കാരണമെന്ന നിരീക്ഷണവും റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന.

പൂരം കലക്കിയതുമായി ബന്ധപ്പെട്ട അന്വേഷണം അഞ്ച് മാസത്തിനിപ്പുറവും എങ്ങുമെത്തിയില്ല എന്ന് കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇത് വലിയ രാഷ്ട്രീയ വിവാദത്തിനാണ് വഴി തുറന്നത്. പിന്നാലെ, സെപ്റ്റംബര്‍ 24-നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവ് നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് എ.ഡി.ജി.പി. എം.ആര്‍. അജിത്ത് കുമാര്‍ അന്വേഷണ റിപ്പോര്‍ട്ട് ഡി.ജി.പിക്ക് സമര്‍പ്പിച്ചത്. ഇത് മുഖ്യമന്ത്രിക്കും നല്‍കിയിട്ടുണ്ട്.

ഈ റിപ്പോര്‍ട്ട് കോണ്‍ഗ്രസ് അംഗീകരിക്കില്ല. സുനില്‍കുമാറും ഇതുമായി ബന്ധപ്പെട്ട് പ്രകോപിതനാണ്. അതുകൊണ്ട് തന്നെ തൃശൂര്‍ പൂരത്തില്‍ സുനില്‍ കുമാര്‍ ഇനി പറയുന്നതും നിര്‍ണ്ണായകമാണ്. ഏതായാലും ഈ അട്ടിമറിയില്ലെന്ന കണ്ടെത്തലും വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ നടക്കും. ചിത്രങ്ങള്‍ അടക്കം വച്ചാണ് അന്വേഷണ റിപ്പോര്‍ട്ട് എഡിജിപി നല്‍കുന്നത്. ഈ വിഷയത്തില്‍ തൃശൂര്‍ കമ്മീഷണര്‍ക്ക് നേരത്തെ സര്‍ക്കാര്‍ സ്ഥലം മാറ്റം നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ അതിന് അപ്പുറത്തേക്ക് നടപടിയുണ്ടാകില്ലെന്നാണ് എഡിജിപിയുടെ റിപ്പോര്‍ട്ട് നല്‍കുന്ന സന്ദേശം.