ന്യൂഡല്‍ഹി: സാധാരണക്കാരന്റെ പോക്കറ്റ് കീറി ടിക്കറ്റെടുക്കുന്ന വന്ദേഭാരത് എക്‌സ്പ്രസില്‍ വിളമ്പുന്നത് പുഴുവും പ്രാണിയും. റെയില്‍വേയുടെ അഭിമാനമെന്ന് കൊട്ടിഘോഷിക്കുന്ന ട്രെയിനില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ യാത്രക്കാരെ ശരിക്കും ഞെട്ടിക്കുന്നതാണ്. പാറ്റ്‌ന - ടാറ്റാനഗര്‍ വന്ദേഭാരത് എക്‌സ്പ്രസില്‍ യാത്രക്കാര്‍ക്ക് വിളമ്പിയ തൈരിലാണ് ചത്ത പ്രാണികളെ കണ്ടെത്തിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ റെയില്‍വേ മന്ത്രാലയം വെട്ടിലായിരിക്കുകയാണ്.

ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് റെയില്‍വേ മന്ത്രാലയം ഭക്ഷണവിതരണക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചു.സംഭവത്തില്‍ റെയില്‍വേ ടൂറിസം ആന്റ് കാറ്ററിംഗ് കോര്‍പ്പറേഷന് 10 ലക്ഷം രൂപയും ഭക്ഷണവിതരണം നടത്തുന്ന കരാറുകാരന് അമ്പതിനായിരം രൂപയും റെയില്‍വേ പിഴ ചുമത്തി. കൂടാതെ, വിതരണക്കാരന്റെ കരാര്‍ റദ്ദാക്കുകയും ചെയ്തു.

വന്ദേഭാരതില്‍ നിന്ന് വാങ്ങിയ അമൂല്‍ കമ്പനിയുടെ തൈരില്‍ പ്രാണികളെ കണ്ടെത്തിയതിന്റെ വീഡിയോയാണ് യാത്രക്കാരന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഇതോടെ വന്ദേഭാരത് എക്സ്പ്രസ് പോലുള്ള പ്രീമിയം ട്രെയിനുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണമേന്മയില്‍ ആളുകള്‍ ആശങ്ക പ്രകടിപ്പിക്കാന്‍ തുടങ്ങി.

അതേസമയം, യാത്രക്കാരുടെ സുരക്ഷയിലും ഗുണനിലവാരത്തിലും വിട്ടുവീഴ്ചയില്ലെന്ന് റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി. സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും റെയില്‍വേ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.