ഷൊര്‍ണൂര്‍: സാങ്കേതിക തകരാറിനെ തുടര്‍ന്ന് വഴിയില്‍ പിടിച്ചിട്ട വന്ദേഭാരത് ഒടുവില്‍ യാത്ര പുനരാരംഭിച്ചത് മണിക്കൂറുകളുടെ അനിശ്ചിതത്വത്തിനൊടുവില്‍. എഞ്ചിനിലെ ബാറ്ററി തകരാറിനെ തുടര്‍ന്ന് ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം മൂന്നര മണിക്കൂര്‍ വഴിയിലായതിന് ശേഷമാണ് ട്രെയിന്‍ യാത്ര തുടങ്ങിയത്. വന്ദേഭാരതിന്റെ പവര്‍ സര്‍ക്യൂട്ടിലാണ് തകരാര്‍ ഉണ്ടായത്. സംഭവത്തെപ്പറ്റി വിശദമായി അന്വേഷിക്കുമെന്ന് റെയില്‍വേ അറിയിച്ചു. എസി കൃത്യമായി പ്രവര്‍ത്തിക്കാതിരുന്നതും യാത്രക്കാര്‍ക്ക് ദുരിതമായി. വന്ദേഭാരത് ട്രെയിനിന് ഓട്ടോമാറ്റഡ് ഡോര്‍ സംവിധാനമാണ്. അതുകൊണ്ട് തന്നെ ഡോര്‍ തുറക്കാനോ അകത്തേക്കോ പുറത്തേക്കോ പ്രവേശിക്കാനോ കഴിഞ്ഞിരുന്നുമില്ല.

ഉച്ചയ്ക്ക് രണ്ടരയ്ക്ക് കാസര്‍കോട് നിന്ന് ആരംഭിച്ച വന്ദേഭാരത് ട്രെയിന്‍ യാത്ര തിരുവനന്തപുരത്ത് അവസാനിച്ചത് അര്‍ധരാത്രി രണ്ടരയോടെയാണ്. സാങ്കേതിക പ്രശ്‌നം മൂലം ഷൊര്‍ണൂര്‍ പാലത്തിന് സമീപം പിടിച്ചിട്ട ട്രെയിന്‍ പിന്നീട്ട് തിരികെ ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ എത്തിച്ച് പുതിയ എഞ്ചിന്‍ ഘടിപ്പിച്ച ശേഷമാണ് യാത്ര തുടങ്ങിയത്. ഒന്നേകാല്‍ മണിക്കൂറിലേറെ പിടിച്ചിട്ടിട്ടും സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ കഴിയാതെ വന്നതോടെയാണ് ട്രെയിന് ഷൊര്‍ണൂര്‍ സ്റ്റേഷനിലേക്ക് തിരികെ എത്തിച്ചത്. മൂന്ന് മണിക്കൂര്‍ നേരത്തെ അനിശ്ചിതത്വത്തിന് ശേഷം രാത്രി ഒമ്പത് മണിയോടെയാണ് ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ പുറപ്പെട്ടത്. വന്ദേ ഭാരതിന്റെ പവര്‍ സര്‍ക്യൂട്ട് തകരാറിലായതാണ് കാരണമെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ഇന്ന് കൂടുതല്‍ പരിശോധന നടത്തും.

ഇന്നലെ വൈകിട്ട് 5.20ന് ഷൊര്‍ണൂര്‍ ജംഗ്ഷനില്‍ നിന്ന് യാത്രക്കാരെ കയറ്റി ഭാരതപ്പുഴ പാലത്തിലേക്ക് കടന്നതും എന്‍ജിന്‍ നിലച്ച് ട്രെയിന്‍ നിന്നു. എയര്‍ കണ്ടീഷണര്‍ നിലച്ചതും ഓട്ടോമാറ്റിക് വാതിലുകള്‍ തുറക്കാനാവാതിരുന്നതും സ്ത്രീകളടക്കമുള്ള യാത്രക്കാരെ പരിഭ്രാന്തരാക്കി. ഒന്നര മണിക്കൂറിന് ശേഷം മറ്റൊരു എന്‍ഞ്ചിന്‍ ഉപയോഗിച്ച് വന്ദേ ഭാരതിനെ ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ തിരിച്ചെത്തിച്ചാണ് തകരാര്‍ പരിഹരിച്ചത്. പിന്നീട് സാധാരണ എന്‍ജിന്‍ ഘടിപ്പിച്ച് 8.50ഓടെ യാത്ര പുനരാരംഭിച്ചു. വന്ദേ ഭാരത് വഴിയില്‍ കുടുങ്ങിയത് കൊച്ചി-ഷൊര്‍ണൂര്‍ - പാലക്കാട് പാതയില്‍ മറ്റ് ചില ട്രെയിനുകളെയും ബാധിച്ചു.

മോദി സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് അഭിമാന പ്രോജക്ടായി പുറത്തിറക്കിയ വന്ദേഭാരത് വഴിയില്‍ കിടന്നത് റെയില്‍വെയ്ക്ക് കനത്ത നാണക്കേടായി. ബുധന്‍ വൈകിട്ട് 5.36 ഓടെ ഷൊര്‍ണൂര്‍ ജംഗ്ഷനിലെ ആറാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ എത്തിയ വന്ദേഭാരത് 5.39 ഓടെ സ്റ്റേഷന്‍ വിട്ടു. 5.41 ന് ഷൊര്‍ണൂര്‍ ഓവര്‍ ബ്രിഡ്ജ് എത്തുംമുമ്പ് ട്രെയിന്‍ പൊടുന്നനെ നിന്നു. വാതില്‍ തുറക്കാന്‍ പറ്റാതായതോടെ 700 ലധികം യാത്രക്കാര്‍ കുടുങ്ങി. എസിയും നിലച്ചു. ഒന്നര മണിക്കൂറോളം ക്യാബിനുകളില്‍ കുടിങ്ങിയ യാത്രക്കാര്‍ പുറത്തിറങ്ങാനാകാതെ വിയര്‍ത്തൊലിച്ചു. 7.28 ഓടെ ഷൊര്‍ണൂരില്‍നിന്ന് ടെക്നിക്കല്‍ വിഭാഗം എത്തി എന്‍ജിന്‍ ഉപയോഗിച്ച് ട്രെയിന്‍ ആറാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ എത്തിച്ചു. വാതിലുകള്‍ തുറന്ന് യാത്രക്കാരെ പുറത്തിറക്കി. പ്രായമായവരും രോഗികളും ഉള്‍പ്പടെയുള്ളവര്‍ വേറെ ട്രെയിനില്‍ കയറി. എന്നാല്‍ വന്ദേഭാരത് ഉടന്‍ പുറപ്പെടുമെന്ന് റെയില്‍വേ അറിയിച്ചതോടെ തിരിച്ച് വന്ദേഭാരതില്‍ കയറി. പിന്നീട് അതേ എന്‍ജിന്‍ ഘടിപ്പിച്ച് 8.41 ഓടെ ട്രെയിന്‍ ഷൊര്‍ണൂര്‍ വിട്ടു.

ബാറ്ററിയിലെ ചാര്‍ജ് കഴിഞ്ഞെന്നാണ് ആദ്യം അറിയിപ്പ് ലഭിച്ചത്. സ്റ്റേഷനില്‍ എത്തി ടെക്നിക്കല്‍ വിഭാഗം പരിശോധിച്ചപ്പോഴാണ് എന്‍ജിനിലെ വൈദ്യുതി തകരാറാണ് കാരണമെന്ന് കണ്ടെത്തിയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്താന്‍ ട്രെയിനില്‍ കയറിയ യാത്രക്കാര്‍ക്ക് സമയത്തിന് എത്താന്‍ കഴിയാത്തതിനാല്‍ വിമാനം കിട്ടിയില്ല. റെയില്‍വേ നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും യാത്രക്കാര്‍ പറഞ്ഞു. ഷൊര്‍ണൂര്‍ സ്റ്റേഷന്‍ വിട്ട് 100 മീറ്റര്‍ തിരുവനന്തപുരം ഭാഗത്തേക്ക് ഓടിത്തുടങ്ങിയ ശേഷമാണ് ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള റെയില്‍വേ പാലത്തിനുമുന്പായി വണ്ടി നിന്നത്. ആദ്യം തീവണ്ടിക്കകത്തെ ലൈറ്റുകള്‍ അണയുകയും പിന്നീട് എ.സി. പ്രവര്‍ത്തിക്കാതാവുകയും ചെയ്യുകയായിരുന്നെന്ന് യാത്രക്കാര്‍ പറഞ്ഞു. സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ റെയില്‍വേ ജീവനക്കാര്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് ഒരു ഡീസല്‍ എന്‍ജിന്‍ പുറകില്‍ ഘടിപ്പിച്ച് വണ്ടി സ്റ്റേഷനിലേക്ക് തിരികെ കൊണ്ടുവന്നു.

വന്ദേഭാരത് ട്രെയിന്‍ എന്തുകൊണ്ടാണ് വഴിയില്‍ നിന്നുപോയത് എന്നതിന് റെയില്‍വേയുടെ ഭാഗത്തുനിന്ന് കൃത്യമായ ഉത്തരം അടുത്ത ദിവസങ്ങളില്‍ വരുമെന്നാണു കരുതുന്നത്. ഉച്ചയ്ക്ക് ശേഷം കാസര്‍കോട് നിന്ന് പുറപ്പെട്ട ട്രെയിന്‍ കൃത്യസമയം പാലിച്ചാണ് വൈകുന്നേരം അഞ്ചര മണിക്ക് ഷൊര്‍ണൂര്‍ ജംഗ്ഷനില്‍ എത്തിയത്. ഇവിടെ നിന്ന് അടുത്ത സ്റ്റോപ്പായ തൃശൂരിലേക്ക് യാത്ര തുടങ്ങിയതിന് പിന്നാലെയാണ് ട്രെയിനില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ബി ക്യാബിന് സമീപം പിടിച്ചിട്ടത്.