തിരുവനന്തപുരം: കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണുന്നതില്‍ തര്‍ക്കം. ഇടത് അംഗങ്ങളും വൈസ് ചാന്‍സലറും തമ്മില്‍ വാഗ്വാദമുണ്ടായി. 10 വോട്ടുകള്‍ എണ്ണരുതെന്ന നിര്‍ദേശമുള്ളതിനാല്‍ കേസില്‍ തീര്‍പ്പ് വന്നശേഷം വോട്ടെണ്ണിയാല്‍ മതി എന്ന നിലപാടിലാണ് വി.സി. അതേസമയം, 10 വോട്ടുകള്‍ മാറ്റിവെച്ച് വോട്ടെണ്ണണമെന്ന ആവശ്യവുമായി ഇടത് അംഗങ്ങള്‍ രംഗത്തെത്തി. വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാതെ വി.സിയെ പുറത്ത് വിടില്ലെന്ന് പ്രഖ്യാപിച്ച് എ.എഫ്.ഐയും കുത്തിയിരിപ്പ് സമരവുമായി രംഗത്തെത്തി.

കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റിലെ 12 ഒഴിവുകളിലേക്ക് നടുന്ന തിരഞ്ഞെടുപ്പില്‍, അടുത്തിടെ കാലാവധി കഴിഞ്ഞ 10 സെനറ്റംഗങ്ങള്‍ക്ക് വോട്ടുരേഖപ്പെടുത്താമെങ്കിലും അത് എണ്ണാതെ മാറ്റിവയ്ക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കാലാവധി കഴിഞ്ഞ അംഗങ്ങളെ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കാത്ത നടപടി ചോദ്യംചെയ്ത് സെനറ്റംഗം അഡ്വ. വി.കെ. മഞ്ജു നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്‌മാന്റെ ഇടക്കാല ഉത്തരവ്. ഈ സാഹചര്യമാണ് തര്‍ക്കത്തിന് കാരണമായത്.

തിങ്കളാഴ്ച രാവിലെ പത്ത് വരെയായിരുന്നു വോട്ടെടുപ്പ്. ഒരുമണിക്കാണ് വോട്ടെണ്ണല്‍. ഒമ്പത് ഒഴിവുകളിലേക്കാണ് തിരഞ്ഞെടുപ്പ്. വി.സിക്ക് വോട്ടെടുപ്പില്‍ ഇടപെടാന്‍ യാതൊരു അധികാരവുമില്ലെന്ന് സി.പി.എം. നേതാവ് കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ. പറഞ്ഞു. വരണാധികാരിക്ക് മേല്‍ വി.സി. ഇല്ലാത്ത അധികാരം ഉപയോഗിക്കാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

82 വോട്ട് മാത്രം തിങ്കളാഴ്ച എണ്ണരുതെന്ന് വി.സി. ഹൈക്കോടതിയില്‍ ആവശ്യപ്പെടും. വിഷയം ഇന്ന് തന്നെ ഹൈക്കോടതിയില്‍ മെന്‍ഷന്‍ ചെയ്യാന്‍ രജിസ്ട്രാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 82 വോട്ട് എണ്ണിയാല്‍ ആകെ തിരഞ്ഞെടുപ്പിലെ ഫലത്തെ ബാധിക്കും. സിന്‍ഡിക്കേറ്റ് തിരഞ്ഞെടുപ്പില്‍ ആനുപാതിക വോട്ട് സംവിധാനമാണ്. അതിനാല്‍ 82 വോട്ട് മാത്രം എണ്ണുന്നത് ശരിയാകില്ല. തീര്‍പ്പാകാനുള്ള 15 വോട്ടുകളുടെ കാര്യത്തില്‍ വിധി വരുമ്പോള്‍ ആകെ ഫലത്തെ ബാധിക്കുമെന്നാണ് വി.സിയുടെ നിലപാട്.

സിന്‍ഡിക്കേറ്റ് തിരഞ്ഞെടുപ്പില്‍ സെനറ്റംഗങ്ങള്‍ക്ക് വോട്ടവകാശമുണ്ട്. എന്നാല്‍ എതിര്‍കക്ഷികളായ 10 പേരുടെ സെനറ്റിലെ കാലാവധി ജൂലായ് 20-ന്, ബാലറ്റ് വിതരണത്തിന് മുന്‍പേ പൂര്‍ത്തിയായതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയത്. ബാലറ്റ് വിതരണത്തിന് മുന്‍പ് കാലാവധി പൂര്‍ത്തിയായവര്‍ക്ക് വോട്ടിന് യോഗ്യതയില്ലെന്നാണ് സര്‍വകലാശാല ചട്ടം 14-ാം വകുപ്പില്‍ പറയുന്നതെന്നും ഹര്‍ജിക്കാരി വാദിച്ചു. ഇതില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് വിലയിരുത്തിയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. 10 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് സര്‍വകലാശാലയ്ക്കും വരണാധികാരിക്കുമടക്കം നോട്ടീസയയ്ക്കാനും നിര്‍ദേശിച്ചു.

ആസിഫ്, എസ്.വി. അമര്‍നാഥ്, അവ്യ കൃഷ്ണന്‍, ആര്‍.ജി. ദേവിക, സി.ഡി. ധനുജ, ഫഹദ് മുഹമ്മദ്, എസ്. മനീഷ്, മറിയം ജാസ്മിന്‍, യു. വൈഷ്ണവ്, എസ്. വിഷ്ണു എന്നിവരുടെ വോട്ടുകളാകും എണ്ണാതെ തത്കാലം മാറ്റിവയ്ക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചത്.