കോഴിക്കോട്: സിപിഎമ്മിനെയും ബിജെപിയെയും വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ ഇനിയും കളിച്ചാല്‍ സിപിഎമ്മിന്റെ പലതും പുറത്തുവരുമെന്നും കേരളം ഞെട്ടുന്ന ഒരു വാര്‍ത്ത വരാനുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു. ഐഎഎസുകാരിയെ അപമാനിച്ച മന്ത്രിയുണ്ടെന്ന സൂചനകളാണ് സതീശന്‍ നല്‍കുന്നത്. ബിജെപിക്കെതിരേയും വെളിപ്പെടുത്തല്‍ ഉണ്ടാകുമെന്ന സൂചനയും സതീശന്‍ നല്‍കിയെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതായത് രാഷ്ട്രീയ ആയുധങ്ങള്‍ക്ക് പ്രതിപക്ഷവും മൂര്‍ച്ച കൂട്ടുന്നുണ്ട്. അതിന്റെ സൂചനയാണ് സതീശന്‍ നല്‍കുന്നത്.

ബിജെപിക്കാര്‍ക്ക് കാളയുമായി രാജീവ് ചന്ദ്രശേഖരിന്റെ വീട്ടിലേക്ക് മാര്‍ച്ച്‌നടത്തേണ്ടി വരുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. ആര്യനാട്ടെ പഞ്ചായത്തംഗത്തിന്റെ ആത്മഹത്യ സിപിഎം പൊതുയോഗത്തിന് പിന്നാലെയാണെന്ന് വി.ഡി സതീശന്‍ പറഞ്ഞു. സാമ്പത്തിക ബാധ്യതയുള്ളവരെ ഭീഷണിപ്പെടുത്തുന്ന പാര്‍ട്ടിയായി സിപിഎം മാറിയെന്നും വി.ഡി സതീശന്‍ ആരോപിച്ചു. 'സിപിഐഎമ്മുകാര്‍ അധികം കളിക്കരുത് ഇക്കാര്യത്തില്‍. കേരളം ഞെട്ടിപ്പോകും. വരുന്നുണ്ട്. വലിയ താമസമൊന്നും വേണ്ട. ഞാന്‍ പറയുന്നതൊന്നും വൈകാറില്ലല്ലോ. തെരഞ്ഞെടുപ്പിനൊക്കെ സമയം ഉണ്ടല്ലോ', വി ഡി സതീശന്‍ പറഞ്ഞു. കന്റോണ്‍മെന്റ് ഹൗസിലേക്ക് പ്രതിഷേധം സംഘടിപ്പിക്കാന്‍ ബിജെപി എത്തിച്ച കാളയെ ഉപേക്ഷിക്കരുതെന്നും വൈകാതെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ വീട്ടിലേക്ക് പ്രതിഷേധം നടത്താന്‍ ആവശ്യം വരുമെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു.

'ബിജെപിക്കാരോട് ഒരു കാര്യം പറയാനുണ്ട്. ഇന്നലെ കന്റോണ്‍മെന്റ് ഹൗസിലേക്ക് പ്രകടനം നടത്തിയ കാളയെ കളയരുത്. പാര്‍ട്ടി ഓഫീസിന്റെ മുറ്റത്ത് കെട്ടിയിടണം. അടുത്ത ദിവസങ്ങളില്‍ ആവശ്യം വരും. ആ കാളയുമായി രാജീവ് ചന്ദ്രശേഖറിന്റെ വീട്ടിലേക്ക് പ്രതിഷേധം നടത്തേണ്ട സ്ഥിതി പെട്ടെന്നുണ്ടാകും. കാര്യം ഇപ്പോള്‍ പറയുന്നില്ല. ആ കാളയെ ഉപേക്ഷിക്കരുത്. കാത്തിരുന്നോളൂ', എന്നാണ് വി ഡി സതീശന്‍ പറഞ്ഞത്. സിപിഎം നടത്തുന്ന പ്രതിഷേധം എന്തിനുവേണ്ടിയാണെന്ന് അറിയാം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരായ ആരോപണത്തില്‍ മറുപടിയില്ല. കേരളത്തിലെ സിപിഐം നേതാക്കന്മാര്‍ക്ക് രാജേഷ് കൃഷ്ണ ഹവാല പണം കൊടുത്തിരുന്നുവെന്ന ആരോപണം ഉയര്‍ന്നു. അത് ചര്‍ച്ച ചെയ്തില്ല. മറച്ചുവെച്ചു. രാഹുലിനെതിരെ കോണ്‍ഗ്രസ് സംഘടനാപരമായ നടപടി സ്വീകരിച്ചു.

ലൈംഗിക ആരോപണക്കേസില്‍ പ്രതികളായ മന്ത്രിമാരെ ആദ്യം പുറത്താക്ക്. റേപ്പ് കേസ് പ്രതി അവിടെ ഇരിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് മുതല്‍ അങ്ങോട്ട് ലൈംഗികാരോപണക്കേസില്‍ പ്രതികളുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു. മുഖം നോക്കാതെ ഹൃദയ വേദനയോടെ സഹപ്രവര്‍ത്തകനെതിയര നടപടിയെടുത്തു. മറ്റൊരു പാര്‍ട്ടിയും ഇങ്ങനെ നടപടിയെടുക്കില്ല. സ്ത്രീകളുടെ അഭിമാനം സൂക്ഷിക്കാനാണ് നടപടിയെടുത്തത്. കേരളത്തിലെ ജനങ്ങള്‍ ഈ നടപടിയെ ആദരവോടെ കാണും. കേരള രാഷ്ട്രീയ ചരിത്രത്തില്‍ അടയാളപ്പെടുത്തുന്ന തീരുമാനമാകുമെന്ന് ആളുകള്‍ പറയുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു. ഉടന്‍ തന്നെ സിപിഎമ്മില്‍ ഒരു പൊട്ടിത്തെറി ഉണ്ടാകുമെന്ന സൂചനയും പ്രതിപക്ഷ നേതാവ് വാര്‍ത്താ സമ്മേളനത്തില്‍ നല്‍കി.