- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ഒരാള്‍ക്ക് ധരിക്കേണ്ട 'സെര്‍വിക്കല്‍ കോളര്‍' ഇല്ലാതെയാണ് മന്ത്രി നഴ്സുമാര്‍ക്കൊപ്പം സെല്‍ഫി; വീണാ ജോര്‍ജിനെതിരായ വധശ്രമക്കേസ് പൊളിയുന്നു; ദൃശ്യങ്ങളില്‍ കൈയേറ്റമില്ല; കടുത്ത വകുപ്പുകള്‍ പോലീസ് ഒഴിവാക്കിയേക്കും; കൊലക്കേസ് ഒഴിവാക്കാന്‍ ആലോചന സജീവം; പോലീസ് നിയമോപദേശം തേടിയേക്കും

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കെ.എസ്.യു. പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പോലീസിന് തിരിച്ചടി. റെയില്‍വേ സംരക്ഷണസേനയില്‍ നിന്ന് ശേഖരിച്ച സി.സി.ടി.വി. ദൃശ്യങ്ങളിലും മറ്റ് വീഡിയോകളിലും മന്ത്രിയെ പ്രതിഷേധക്കാര്‍ കൈയേറ്റം ചെയ്യുന്നതായി കണ്ടെത്താനായില്ല. ഇതോടെ വധശ്രമം ഉള്‍പ്പെടെയുള്ള കടുത്ത വകുപ്പുകള്‍ കേസില്‍ നിന്ന് ഒഴിവാക്കാന്‍ പോലീസ് ആലോചിക്കുന്നതായാണ് വിവരം. പോലീസ് നിയമോപദേശം തേടിയ്ക്കും.
റെയില്‍വേ പോലീസ് ഇന്‍സ്‌പെക്ടര്‍ സുധീര്‍ മനോഹറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയില്‍, പ്രതിഷേധക്കാര്‍ കരിങ്കൊടി കാണിക്കുന്നതല്ലാതെ മന്ത്രിയെ ശാരീരികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ല. എല്ലാ ദൃശ്യങ്ങളിലും മന്ത്രി പോലീസ് വലയത്തിനുള്ളിലാണുള്ളത്. പരിയാരം മെഡിക്കല്‍ കോളേജില്‍ മന്ത്രിയെ ചികിത്സിച്ച ഡോക്ടര്‍മാരുടെയും റെയില്‍വേ സ്റ്റേഷന്‍ മാസ്റ്ററുടെയും മൊഴികള്‍ പോലീസ് രേഖപ്പെടുത്തി. എന്നാല്‍ മന്ത്രിയില്‍ നിന്ന് ഇതുവരെ മൊഴിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. മന്ത്രിയെ കൊല്ലാന്‍ ആഹ്വാനം ചെയ്ത് ആയുധവുമായി പാഞ്ഞടുത്തെന്നായിരുന്നു പോലീസ് എഫ്.ഐ.ആറിലെ ആരോപണം. എന്നാല്‍ വധശ്രമക്കേസ് കോടതിയില്‍ തെളിയിക്കാന്‍ ആവശ്യമായ തെളിവുകളില്ലാത്തത് പോലീസിനെ കുഴപ്പിക്കുന്നുണ്ട്.
കെ.എസ്.യു. ജില്ലാ പ്രസിഡന്റ് എം.സി. അതുല്‍ ഉള്‍പ്പെടെ അഞ്ച് നേതാക്കള്‍ നിലവില്‍ കണ്ണൂര്‍ സബ് ജയിലില്‍ റിമാന്‍ഡിലാണ്. ഇവര്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ സി.സി.ടി.വി. ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ കോടതി പോലീസിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതേസമയം, ഐ.സി.യു.വില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ നഴ്‌സുമാര്‍ക്കൊപ്പം മന്ത്രി സെല്‍ഫിയെടുത്തതിനെ ചൊല്ലിയുള്ള വിവാദവും പുകയുന്നു. മന്ത്രിക്ക് പരിക്കില്ലെന്നതിന്റെ തെളിവാണ് ഈ ചിത്രമെന്ന് കോണ്‍ഗ്രസ് ആരോപിക്കുമ്പോള്‍, സ്‌നേഹക്കൂടുതല്‍ കൊണ്ട് എടുത്ത ഫോട്ടോയാണിതെന്ന് നഴ്‌സുമാര്‍ വിശദീകരിക്കുന്നു. സംഭവത്തില്‍ സി.പി.എം. പൊളിറ്റ് ബ്യൂറോ പ്രമേയം പാസാക്കിയെങ്കിലും പോലീസ് റിപ്പോര്‍ട്ടിലെ വൈരുദ്ധ്യം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ ഗുരുതരമായ ആരോപണങ്ങളാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ ഉന്നയിച്ചിരുന്നത്. മന്ത്രിയെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ ആയുധങ്ങളുമായി പാഞ്ഞടുത്തു എന്നാണ് കേസ്. എന്നാല്‍, ഒരു റെയില്‍വേ സ്റ്റേഷന്‍ പോലെയുള്ള അതീവ സുരക്ഷാ മേഖലയില്‍, പോലീസിന്റെയും ആര്‍.പി.എഫിന്റെയും വന്‍ സന്നാഹത്തിനിടയില്‍ പ്രതിഷേധക്കാര്‍ എങ്ങനെ ആയുധങ്ങളുമായി മന്ത്രിക്ക് അരികിലെത്തി എന്ന ചോദ്യം കോടതിയില്‍ പോലീസിന് തിരിച്ചടിയാകും. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 307-ാം വകുപ്പ് നിലനില്‍ക്കണമെങ്കില്‍ മാരകമായ മുറിവുകളോ, കൊലപ്പെടുത്താനുള്ള കൃത്യമായ നീക്കമോ ഉണ്ടാകണം. ഇവിടെ മന്ത്രിക്ക് കഴുത്തിന് ഉളുക്ക് മാത്രമാണ് സംഭവിച്ചതെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത് വധശ്രമമായി കണക്കാക്കാന്‍ കഴിയില്ലെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മന്ത്രിയുടെ പരിക്കിനെച്ചൊല്ലിയുള്ള രാഷ്ട്രീയ പോര് ഐ.സി.യു സെല്‍ഫി പുറത്തുവന്നതോടെ കൂടുതല്‍ സങ്കീര്‍ണ്ണമായി.
കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ഒരാള്‍ക്ക് ധരിക്കേണ്ട 'സെര്‍വിക്കല്‍ കോളര്‍' ഇല്ലാതെയാണ് മന്ത്രി നഴ്സുമാര്‍ക്കൊപ്പം സെല്‍ഫിയില്‍ കാണപ്പെട്ടത്. ഐ.സി.യുവില്‍ കിടക്കുന്ന രോഗി ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്തത് പരിക്കിന്റെ ഗൗരവത്തെക്കുറിച്ച് സംശയമുണ്ടാക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. സെല്‍ഫി എടുത്ത സ്മിത എന്ന നഴ്സ് സോഷ്യല്‍ മീഡിയയിലൂടെ നല്‍കിയ വിശദീകരണത്തില്‍, മന്ത്രിക്ക് വലിയ വേദനയുണ്ടായിരുന്നുവെന്നും എന്നാല്‍ സ്‌നേഹപൂര്‍വ്വമുള്ള അഭ്യര്‍ത്ഥന മാനിച്ചാണ് ഫോട്ടോയ്ക്ക് സമ്മതിച്ചതെന്നും പറയുന്നുണ്ടെങ്കിലും വിവാദം അടങ്ങിയിട്ടില്ല.
മന്ത്രിയെപ്പോലൊരു വി.ഐ.പിക്ക് നേരെ നടന്ന ആക്രമണമായതിനാല്‍ സര്‍ക്കാരില്‍ നിന്ന് കടുത്ത നടപടിക്കുള്ള സമ്മര്‍ദ്ദം പോലീസിനുണ്ട്. എന്നാല്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ കൈവശമില്ലാത്തത് പോലീസിനെ വെട്ടിലാക്കുന്നു.


