കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കെ.എസ്.യു. പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിനിടെ തനിക്ക് മര്‍ദ്ദനമേറ്റെന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്റെ വാദങ്ങള്‍ പാളുന്നു. മന്ത്രിയുടെ മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സംഭവത്തിലെ ദുരൂഹതകള്‍ വര്‍ധിക്കുകയാണ്. ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്ന മന്ത്രിയുടെ പരാതിയെ അപ്പാടെ തള്ളുന്നതാണ് ജില്ലാ ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട്. മര്‍ദ്ദനമേറ്റെന്ന് പറയുന്ന ഭാഗങ്ങളില്‍ ആയുധം ഉപയോഗിച്ചുള്ള മുറിവോ ചതവോ പോലുമില്ലെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

കഴിഞ്ഞ മാസം 25-നാണ് വിവാദമായ സംഭവം നടന്നത്. കെ.എസ്.യു. പ്രതിഷേധത്തിനിടെ കഴുത്തിന് പരിക്കേറ്റെന്ന് ആരോപിച്ച് മന്ത്രി ജില്ലാ ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. പ്രതികള്‍ കഴുത്തിന് ആക്രമിച്ചതായി മന്ത്രി ആരോപിച്ചിരുന്നുവെങ്കിലും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഇങ്ങനെയൊരു പരാമര്‍ശമില്ല. കഴുത്തിന്റെ പല ഭാഗങ്ങളിലും തൊടുമ്പോള്‍ വേദനയുണ്ടെന്ന് മന്ത്രി അറിയിച്ചതല്ലാതെ, ശാരീരികമായ അക്രമത്തിന്റെ അടയാളങ്ങളൊന്നും ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താനായിട്ടില്ല. ആയുധം ഉപയോഗിച്ചുള്ള ആക്രമണം നടന്നിട്ടില്ലെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസും നേരത്തെ മൊഴി നല്‍കിയിരുന്നു.

മന്ത്രിയുടെ പരാതിയിലെ വാദങ്ങളും വസ്തുതകളും തമ്മിലുള്ള ഈ വന്‍ വൈരുദ്ധ്യം വലിയ രാഷ്ട്രീയ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. പ്രതിഷേധക്കാരെ കുടുക്കാന്‍ മന്ത്രി വ്യാജ പരാതി നല്‍കിയതാണോ എന്ന ചോദ്യം പ്രതിപക്ഷം ശക്തമായി ഉയര്‍ത്തുന്നു. ആയുധം ഉപയോഗിച്ചുള്ള ആക്രമണം നടന്നു എന്ന് മന്ത്രി ഉറപ്പിച്ചു പറയുമ്പോള്‍, അത്തരം മുറിവുകളോ ചതവുകളോ റിപ്പോര്‍ട്ടില്‍ ഇല്ലാത്തത് ആസൂത്രിതമായ നീക്കമാണെന്ന സംശയം ബലപ്പെടുത്തുന്നു. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നടത്തിയ പരിശോധനയുടെ വിശദാംശങ്ങള്‍ പുറത്തുവന്നതോടെ മന്ത്രിക്കു നേരെ ഉയര്‍ന്ന 'മര്‍ദ്ദന' വാദം വരുംദിവസങ്ങളില്‍ സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കും.

മന്ത്രിയുടെ വാദങ്ങള്‍ മെഡിക്കല്‍ റിപ്പോര്‍ട്ടിലൂടെ പൊളിയുന്നത് സര്‍ക്കാരിനും സി.പി.എമ്മിനും വലിയ രാഷ്ട്രീയ തിരിച്ചടിയായിട്ടുണ്ട്. പ്രതിഷേധക്കാരെ വധശ്രമം ഉള്‍പ്പെടെയുള്ള കടുത്ത വകുപ്പുകള്‍ ചുമത്തി ജയിലിലടക്കാന്‍ മന്ത്രി പരിക്കുണ്ടാക്കി എന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചതാണോ എന്ന സംശയമാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉയര്‍ത്തുന്നത്. ആയുധം ഉപയോഗിച്ചുള്ള ആക്രമണം നടന്നിട്ടില്ലെന്ന പോലീസ് മൊഴിയും പരിക്കുകളില്ലെന്ന ഡോക്ടര്‍മാരുടെ കണ്ടെത്തലും പുറത്തുവന്ന സാഹചര്യത്തില്‍ മന്ത്രി വീണാ ജോര്‍ജ്ജ് പ്രതിരോധത്തിലായിരിക്കുകയാണ്. സംഭവത്തിലെ ദുരൂഹത നീക്കാന്‍ ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യം ഇതോടെ ശക്തമാകും. കേസില്‍ ഇതുവരെ വീണാ ജോര്‍ജ് പോലീസിന് മൊഴിയും നല്‍കിയിട്ടില്ല.

നേരത്തെ തന്നെ മന്ത്രിയെ എയിംസിലെ വിദഗ്ധര്‍ വന്ന് പരിശോധിക്കണമെന്ന് കെ. മുരളീധരന്‍ ആവശ്യപ്പെട്ടു. പരിയാരം മെഡിക്കല്‍ കോളജ് ഒരു സി.പി.എം പാര്‍ട്ടി ഓഫീസായി മാറിയിരിക്കുകയാണെന്നും മന്ത്രിയെ അങ്ങോട്ട് മാറ്റിയത് തന്നെ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. മന്ത്രി എന്ന നിലയില്‍ പരാജയമാണെങ്കിലും വീണാ ജോര്‍ജിന്റേത് നല്ല അഭിനയമാണെന്നും മുരളീധരന്‍ പരിഹസിച്ചിരുന്നു.

മന്ത്രിയുടെ പരിക്കുകള്‍ കേവലം 'നാടകം' ആണെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കോണ്‍ഗ്രസും യുവജന സംഘടനകളും. എന്നാല്‍ ആക്രമണം ആസൂത്രിതമാണെന്ന് ആരോപിച്ച് സി.പി.എമ്മും ഡി.വൈ.എഫ്.ഐയും പ്രതിഷേധം ശക്തമാക്കിയിരുന്നു. 'കിണറ്റില്‍ ചാടിയവന്‍ മാഡത്തെ കുളത്തില്‍ ചാടിച്ചു' എന്നും മന്ത്രിയെ ഉപദേശിച്ചത് നികേഷ് കുമാറാണെന്നും കെ.പി.എ മജീദും കുറ്റപ്പെടുത്തിയിരുന്നു.