കൊച്ചി: എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍.സി. രാജീവ് ദാസ്. ഹൈക്കോടതിയുടെ നിശിത പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ തിരഞ്ഞെടുപ്പ് നോട്ടിഫിക്കേഷന്‍ പിന്‍വലിച്ച സാഹചര്യത്തില്‍, വെള്ളാപ്പള്ളി നടേശന് ഇനി 'യോഗം ജനറല്‍ സെക്രട്ടറി' എന്ന് പറയാന്‍ അവകാശമില്ലെന്ന് അദ്ദേഹം തന്റെ കുറിപ്പില്‍ വ്യക്തമാക്കി. 90-ാം വയസ്സിലും അധികാരക്കസേര വിട്ടുകൊടുക്കാന്‍ വിസമ്മതിക്കുന്നത് സേവനമാണോ അതോ പിടിവാശിയാണോ എന്നും അദ്ദേഹം ചോദിക്കുന്നു.

'35 ലക്ഷം അംഗങ്ങള്‍ക്ക് വോട്ടവകാശം നിഷേധിച്ച് 'ജനകീയ കോടതി'യെക്കുറിച്ച് പ്രസംഗിക്കുന്നത് വെറും രാഷ്ട്രീയ വിനോദമാണ്. ജനാധിപത്യപരമായ തിരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാണെന്ന് പ്രഖ്യാപിക്കാനുള്ള ധൈര്യം വെള്ളാപ്പള്ളി കാണിച്ചില്ല. പകരം കോടതി ഇടപെടലിന് പിന്നാലെ തിരഞ്ഞെടുപ്പില്‍ നിന്ന് പിന്‍വാങ്ങുകയാണ് ചെയ്തത്,' - രാജീവ് ദാസ് കുറ്റപ്പെടുത്തി. 35 ലക്ഷം ശ്രീനാരായണീയരുടെ വോട്ടവകാശം ഉറപ്പാക്കുന്ന സുതാര്യമായ തിരഞ്ഞെടുപ്പാണ് യഥാര്‍ത്ഥ ജനാധിപത്യമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

വെള്ളാപ്പള്ളി ഇന്ന് നേരിടുന്ന പ്രതിസന്ധി പുരാണത്തിലെ പത്മാസുരന്റെ കഥയെ ഓര്‍മ്മിപ്പിക്കുന്നുവെന്ന് രാജീവ് ദാസ് കുറിച്ചു. വരം ലഭിച്ച ശക്തിയില്‍ അഹങ്കരിച്ച പത്മാസുരന്‍ ഒടുവില്‍ സ്വന്തം കരത്തിന്റെ ശക്തിയാല്‍ തന്നെ ചാരമായതുപോലെ വെള്ളാപ്പള്ളിയുടെ അമിതാധികാര പ്രവണതകള്‍ അദ്ദേഹത്തിന് തന്നെ തിരിച്ചടിയാവുകയാണ്. ഗുരുദേവന്റെ ആശയങ്ങളെ മാനിക്കുന്നുവെങ്കില്‍ ജനാധിപത്യത്തിന് മുന്നില്‍ തലകുനിക്കാന്‍ നേതൃത്വം തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സര്‍ക്കാരിന്റെ പിന്തുണയോടെ നിയമം മറികടക്കാം എന്ന ധാരണ ഹൈക്കോടതിയുടെ നിശിത വിമര്‍ശനത്തില്‍ തകര്‍ന്നു വീണതായി കുറിപ്പില്‍ പറയുന്നു. നോട്ടിഫിക്കേഷന്‍ പ്രാബല്യഹീനമായതോടെ നിയമം അതിന്റെ ജോലി ചെയ്തു കഴിഞ്ഞു. ഇനി സംഘടനയുടെ അന്തസ്സിനായി വെള്ളാപ്പള്ളി നടേശനും എം.എന്‍. സോമനും സ്ഥാനമൊഴിയുമോ എന്നതാണ് ബാക്കിയുള്ള ചോദ്യം.

ശ്രീനാരായണ ഗുരു രൂപം നല്‍കിയ പ്രസ്ഥാനത്തിന്റെ പേരില്‍ ജാതിവിവേചന പ്രസ്താവനകള്‍ നടത്തുന്നത് ഗുരുദേവന്റെ ആശയങ്ങള്‍ക്ക് നിരക്കാത്തതാണെന്നും, നിലവിലെ കെയര്‍ടേക്കര്‍ ഭരണസമിതിയുടെ അധികാര വിനിയോഗം നിയമപരമായി നിലനില്‍ക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് രാജീവ് ദാസിന്റെ പോസ്റ്റ് അവസാനിക്കുന്നത്.

ആര്‍സി രാജീവ് ദാസിന്റെ കുറിപ്പ് ചുവടെ

വെള്ളാപ്പള്ളി നടേശന് ഇനി ''യോഗം ജനറല്‍ സെക്രട്ടറി'' എന്ന് പറയാന്‍ അവകാശമില്ല

കാലാവധി കഴിഞ്ഞ ഭരണസമിതി നിയമപരമായ അടിസ്ഥാനമില്ലാതെ അധികാരത്തില്‍ തുടരുന്നത് സംഘടനയുടെ വിശ്വാസ്യതയെ ബാധിക്കുന്നതാണ്.

35 ലക്ഷം അംഗങ്ങളുടെ വോട്ടവകാശം ഉറപ്പാക്കുന്ന സുതാര്യമായ തിരഞ്ഞെടുപ്പ് നടത്തുന്നതാണ് യഥാര്‍ത്ഥ ജനാധിപത്യം.

കോടതി പരാമര്‍ശത്തിന് പിന്നാലെ നോട്ടിഫിക്കേഷന്‍ പിന്‍വലിക്കേണ്ടി വന്നത് തന്നെ നടപടിക്രമത്തിലെ പിഴവുകള്‍ തെളിയിക്കുന്നു. ഗുരുദേവന്റെ ആശയങ്ങളെ മാനിക്കുന്നുവെങ്കില്‍, ജനാധിപത്യത്തിന് മുന്നില്‍ തലകുനിയേണ്ടത് നേതൃത്വത്തിന്റെ കടമയാണ്.

ഹൈക്കോടതിയുടെ നിശിത പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ പുറത്തിറക്കിയ തിരഞ്ഞെടുപ്പ് നോട്ടിഫിക്കേഷന്‍ പിന്‍വലിക്കപ്പെട്ട സാഹചര്യത്തില്‍, നിലവിലെ കെയര്‍ടേക്കര്‍ ഭരണസമിതിയുടെ തുടര്‍ച്ചയായ അധികാര വിനിയോഗം നിയമപരമായി നിലനില്‍ക്കുമോ എന്നത് പരിശോധിക്കപ്പെടേണ്ട വിഷയമായി മാറിയിരിക്കുന്നു.

35 ലക്ഷം ശ്രീനാരായണീയരുടെ വോട്ടവകാശം ആരാണ് കവര്‍ന്നത്?

ഏകദേശം 35 ലക്ഷം അംഗങ്ങള്‍ക്ക് വോട്ടവകാശം നിഷേധിച്ച് ''ജനകീയ കോടതി''യെ കുറിച്ച് പ്രസംഗിക്കുന്നത് - അത് രാഷ്ട്രീയ വിനോദമല്ലാതെ മറ്റെന്താണ്?

ധൈര്യമുണ്ടായിരുന്നെങ്കില്‍ വെള്ളാപ്പള്ളി പ്രഖ്യാപിക്കേണ്ടത് ഇതായിരുന്നു:

''ഞാന്‍ ജനാധിപത്യപരമായ തിരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാണ്.''

പക്ഷേ അത് പറഞ്ഞില്ല.

പകരം, കോടതി ഇടപെടലിന് ശേഷം നോട്ടിഫിക്കേഷന്‍ പിന്‍വലിച്ച് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്‍വാങ്ങി.

ഇതെല്ലാം കാണുമ്പോള്‍ ഓര്‍മ്മ വരുന്നത് - പത്മാസുരന്റെ കഥ വീണ്ടും ആവര്‍ത്തിക്കപ്പെടുന്നുവോ എന്നതാണ്.

പുരാണത്തിലെ പത്മാസുരന് വരം ലഭിച്ച ശക്തിയില്‍ അഹങ്കരിച്ചു. ഒടുവില്‍ സ്വന്തം കരത്തിന്റെ ശക്തി തന്നെ അവനെ ചാരമാക്കി.

ഇന്ന് Vellappally Natesan നേരിടുന്ന പ്രതിസന്ധി കാണുമ്പോള്‍ ആ കഥ ഓര്‍മ്മ വരുന്നത് യാദൃശ്ചികമാണോ?

90-ാം വയസ്സിലും അധികാരകസേര വിട്ടുകൊടുക്കാന്‍ വിസമ്മതിക്കുന്നത്

'സേവനമോ ?

അതോ പിടിവാശിയോ'?

ശ്രീനാരായണ പ്രസ്ഥാനത്തിന്റെ ചരിത്രം തന്നെ പറയുന്നു -

അഴിമതിയും കുടുംബാധിപത്യവും അതിന്റെ ആത്മാവല്ല.

കരുത്തുറ്റ നേതൃത്വവും സുതാര്യ ഭരണവും മാത്രമാണ് ഗുരുദേവന്‍ കാണിച്ച വഴി.

ആ വഴിയിലേക്ക് പ്രസ്ഥാനം മടങ്ങിവരേണ്ട സമയമാണിത്.

ഗുരുവിന്റെ ആശയങ്ങളെ ഹൃദയത്തില്‍ ധരിച്ച്, സംഘടനയെ ജനാധിപത്യ പാതയില്‍ നയിക്കാന്‍ തയ്യാറായ നേതൃത്വമാണ് ഇന്ന് ആവശ്യമായത്.

അഴിമതി വീരന്മാരുടെ കുടുംബാധിപത്യ കിരാതഭരണം അവസാനിക്കണം.

ഗോകുലം ഗോപാലന്‍ നയിക്കുന്ന ഭരണസമിതി അധികാരത്തില്‍ വരണം എന്ന ആഗ്രഹം ഒരു വ്യക്തിപരമായ ആവശ്യമല്ല -

ശ്രീനാരായണീയരുടെ ആത്മാഭിമാനത്തിന്റെ പ്രഖ്യാപനമാണ് അത്.

''ഒരുകുടുംബത്തിന്റെ സ്വത്തല്ല പ്രസ്ഥാനം;

ഗുരുവിന്റെ ചിന്തകളുടെ പൈതൃകമാണ് അത്.''

സമയം സമാഗതമായിരിക്കുന്നു.

ഇത് മാറ്റത്തിനായുള്ള ആഹ്വാനം മാത്രമല്ല -

Sree Narayana Guru രൂപം നല്‍കിയ സമത്വ പ്രസ്ഥാനത്തിന്റെ പേരില്‍ ജാതിവിവേചന ചര്‍ച്ചകള്‍ക്ക് ഇടവരുന്ന പ്രസ്താവനകള്‍ നടത്തുന്നത് - അത് ഗുരുദേവന്റെ ആശയങ്ങള്‍ക്ക് യോജിക്കുന്നതാണോ?

കോടതിയുടെ മുന്നില്‍ വിറച്ച അധികാരം -

'സര്‍ക്കാരിന്റെ പിന്തുണയോടെ നിയമം മറികടക്കാം'' എന്ന ധാരണ ഹൈക്കോടതിയുടെ നിശിത വിമര്‍ശനത്തില്‍ തകര്‍ന്നില്ലേ?

നോട്ടിഫിക്കേഷന്‍ പ്രാബല്യഹീനമായി.

നിയമം തന്റെ ജോലി ചെയ്തു.

ഇപ്പോള്‍ ബാക്കി ഒരൊറ്റ ചോദ്യമാണ്

'സംഘടനയുടെ അന്തസ്സിനായി വെള്ളാപ്പള്ളിയും എം.എന്‍ സോമനും പിന്മാറുമോ?

രാജീവ് ആര്‍. സി.