കോട്ടയം: പത്തനംതിട്ട ജില്ലാ പോലീസ് മേധാവി പാമ്പാടിയിലെ സ്വന്തം വീട്ടില്‍ സമാന്തര ക്യാമ്പ് ഓഫീസ് പ്രവര്‍ത്തിപ്പിക്കുന്നുവെന്ന് ആക്ഷേപം. ഓര്‍ഡര്‍ലിയായി മണിയാര്‍ ക്യാമ്പില്‍ നിന്നുള്ള പോലീസുകാരനെയും നിയോഗിച്ചു. പോക്സോ കേസ് അട്ടിമറി, കസ്റ്റഡി പീഡനം, വനിത എസ്.ഐക്കെതിരായ പരാതി പൂഴ്ത്തല്‍, ക്രിമിനല്‍ കേസ് പ്രതിയെ കൊലക്കേസില്‍ പ്രോസിക്യൂട്ടര്‍ ആക്കാന്‍ നടത്തിയ വഴി വിട്ട നീക്കം എന്നിങ്ങനെ നിരവധി വിവാദങ്ങളില്‍പ്പെട്ടുഴലുന്ന പത്തനംതിട്ട എസ്.പി വി.ജി. വിനോദ്കുമാര്‍ പിടിച്ച പുതിയ പുലിവാല്‍ ആണ് ഓര്‍ഡര്‍ലി നിയമനം.

പാമ്പാടി സ്വദേശിയായ പോലീസുകാരനെ ഉപയോഗിച്ചാണ് സ്വന്തം വീട്ടില്‍ ക്യാമ്പ് ഓഫീസ് പ്രവര്‍ത്തിപ്പിക്കുന്നത്. പോലീസ് സേനയില്‍ നിര്‍ത്തലാക്കിയ ഓര്‍ഡര്‍ലി തസ്തിക എസ്.പി വീണ്ടും കൊണ്ടു വന്നിരിക്കുന്നുവെന്നാണ് ആക്ഷേപം. പോലീസുകാരനെ വീട്ടുവേലയ്ക്ക് നിയോഗിച്ചിരിക്കുകയാണ് എന്നാണ് പോലീസ് സേനയില്‍ നിന്നു തന്നെയുള്ള വിമര്‍ശനം. ദിവസവും വീട്ടില്‍ പോയി വരാമെന്നുള്ളതിനാലും മന്ത്രി തലത്തില്‍ വരെ പിടിപാടുള്ള എസ്.പിയെപിണക്കാന്‍ ഭയന്നും പോലീസുകാരന്‍ പരാതി പറയാന്‍ മടിക്കുകയാണ്.

സ്വന്തം ഓഫീസില്‍ ആരെയും എസ്പിക്ക് വിശ്വാസമില്ല. അതിനാലാണ് സ്വന്തം വീട്ടില്‍ സമാന്തര ക്യാമ്പ് ഓഫീസ് തുറന്ന് അവിടെ ഇരുന്ന് പ്രവര്‍ത്തിക്കുന്നത് എന്നാണ് പോലീസുകാര്‍ ആരോപിക്കുന്നത്. അട്ടിമറികളും സഹപ്രവര്‍ത്തകരെ കുരുതി കൊടുക്കലും പതിവാക്കിയ എസ്.പിയെ മന്ത്രി വി.എന്‍. വാസവനാണ് സംരക്ഷിക്കുന്നത് എന്നാണ് ആക്ഷേപം. ഹൈക്കോടതി അഭിഭാഷകന്‍ പ്രതിയായ പോക്സോ കേസ് അട്ടിമറി, കോയിപ്രസം കസ്റ്റഡി മര്‍ദനം, വനിത എസ്.ഐയുടെ പോക്സോ അട്ടിമറി സംബന്ധിച്ച പരാതി പൂഴ്ത്തല്‍, ആദിവാസി വിഭാഗത്തില്‍പ്പെട്ട പോലീസുകാരന്റെ ആത്മഹത്യ എന്നിങ്ങനെ നിരവധി വിഷയങ്ങളില്‍ ഡി.ഐ.ജി എസ്.പിക്കെതിരേ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

നടപടിക്ക് ശിപാര്‍ശ ചെയ്ത ആഭ്യന്തര വകുപ്പിന് നല്‍കിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ ഓഫീസില്‍ പൂഴ്ത്തി വച്ചിരിക്കുന്നുവെന്നാണ് വിവരം. പോക്സോ കേസ് അട്ടിമറി, കോയിപ്രം കസ്റ്റഡി പീഡനം എന്നീ പരാതികളില്‍ ക്രൈംബ്രാഞ്ച് അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്്. ആരോപണ വിധേയനായ എസ്.പിയെ നിലനിര്‍ത്തിക്കൊണ്ടുള്ള ക്രൈംബ്രാഞ്ച് അന്വേഷണം പ്രഹസനമായി മാറി. എസ്.പിയുടെ വിശ്വസ്തനായ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയാണ് കോയിപ്രം കസ്റ്റഡി പീഡനക്കേസ് അന്വേഷിക്കുന്നത്.

കേസ് ഏറ്റെടുത്ത് മൂന്നാഴ്ച കഴിഞ്ഞിട്ടും അന്വേഷണം ആരംഭിക്കാന്‍ പത്തനംതിട്ട എസ്.പിയുടെ അനുവാദം കാത്തിരിക്കുകയാണ് ഈ ഡിവൈ.എസ്.പി എന്നാണ് പറയപ്പെടുന്നത്.