ചെന്നൈ: അര്‍ധരാത്രി 12.30നും, പുലര്‍ച്ചെ നാല് മണിക്കും ഒക്കെ ഷോ വെച്ചാലും തിയേറ്റര്‍ നിറയ്ക്കാന്‍ കഴിവുന്ന ഒരേ ഒരു താരമേ ഇന്ന് ഇന്ത്യന്‍ സിനിമയിലുള്ളൂ. മോശം റിവ്യൂവരുന്ന അയാളുടെ ചിത്രങ്ങള്‍പോലും സാമ്പത്തികമായി വിജയിക്കും. അതാണ് ജോസഫ് വിജയ് എന്ന താരത്തിന്റെ മിടുക്ക്. ഇപ്പോഴിതാ 'ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം' വിജയ്യുടെ പുതിയ ചിത്രവും നെഗറ്റീവ് റിവ്യൂകള്‍ക്കടിയിലും 200 കോടി കടന്നിരിക്കയാണ്. ഇതോടെ ദളപതിയുടെ തുടര്‍ച്ചയായ 8ാമാത്തെ ചിത്രമാണ്, 200 കോടി ക്ലബിലെത്തുന്നത്. ഇക്കാര്യത്തില്‍ രജനികാന്ത് തൊട്ട് ബോളിവുഡിലെ ഖാന്‍ ത്രയങ്ങളെവരെ വിജയ് തോല്‍പ്പിച്ചു കഴിഞ്ഞു.

വിജയിന്റെ സിനിമ കാണാന്‍ പോവുന്നവരില്‍ നല്ലൊരു ശതമാനവും വിജയ് എന്ന എന്റര്‍ടൈന്‍മെന്റ് ഫാക്ടര്‍നെ തേടി തിയേറ്ററില്‍ എത്തുന്നവര്‍ ആണ്.. സ്റ്റോറി,സ്‌ക്രിപ്റ്റ്, ഡയറക്ഷന്‍ ക്യാമറ ഒക്കെ എന്തായാലും അവരെ അത് ബാധിക്കുന്നില്ല. അവര്‍ വരുന്നത് വിജയ്യെ കാണാനാണ്. നിലവില്‍ ഇന്ത്യന്‍ സിനിമയില്‍ ആ ഒരു സ്റ്റാര്‍ഡം വേറൊരു നടനുമില്ല. സ്‌ക്രിപ്റ്റും ഡയറക്ഷനും സ്‌കോറിങ്ങും വിഎഫ് എക്സും ം സഹതാരങ്ങളും എല്ലാം മികച്ചു വരുമ്പോള്‍ മാത്രം ബോക്സോഫീസ് ഹിറ്റ് കൊടുക്കാന്‍ കെല്പുള്ള താരങ്ങളെ സത്യത്തില്‍ സൂപ്പര്‍സ്റ്റാര്‍ എന്നൊക്കെ വിളിക്കുന്നത് തെറ്റാണെനാണ് എന്നാണ് ചില നിരൂപകര്‍ ഇക്കാര്യത്തില്‍ ചൂണ്ടിക്കാട്ടുന്നത്.

200 കോടി ക്ലബിന്റെ ഉടമ

വിജയിയുടെ സമകാലീനരായ അജിത് കുമാര്‍, സൂര്യ, ധനുഷ് എന്നിവരെ എല്ലാം വളരെ പിന്നിലാക്കിയാണ് താരത്തിന്റെ മുന്നേറ്റം. അജിത്തും സൂര്യയും നൂറ് കോടി ക്ലബിന് ചുറ്റുമാണ് ഇപ്പോഴും കറങ്ങുന്നത്. എന്നാല്‍ വിജയ് പത്ത് വര്‍ഷമായി 200 കോടി ക്ലബില്‍ തന്നെയാണ് ഉള്ളത്.വിജയിയുടെ മോശം ചിത്രങ്ങള്‍ പോലും ബോക്‌സോഫീസിലെ എതിരാളികളേക്കാള്‍ കൂടുതല്‍ കളക്ട് ചെയ്യാറുണ്ടായിരുന്നു. 2022-ല്‍ പുറത്തിറങ്ങിയ ബീസ്റ്റ് നെഗറ്റീവ് റിവ്യു കാരണം പരാജയപ്പെടുമെന്നായിരുന്നു നിരവധി പേര്‍ കരുതിയത്. എന്നാല്‍ ആഗോള തലത്തില്‍ ചിത്രം 220 കോടിയിലേറെ കളക്ട് ചെയ്തിരുന്നു. ബീസ്റ്റ് തിയേറ്ററില്‍ ലാഭം ആയത് കൊണ്ടാണ് നെല്‍സണ്‍ ദിലീപ് കുമാറിന് ജയിലര്‍ ചെയ്യാന്‍ അവസരം കൊടുത്തത് എന്ന് സണ്‍ പിക്ച്ചേഴ്സിന്റെ കലാനിധി മാരന്‍ ചാനലില്‍ പരസ്യമായി പറയുന്നത് കേട്ടിട്ടുണ്ട്.




2017 മുതല്‍ എട്ട് ചിത്രങ്ങളിലാണ് വിജയ് അഭിനയിച്ചത്. ഈ ചിത്രങ്ങളെല്ലാം 200 കോടി ക്ലബില്‍ കയറിയതാണ്. ഇതില്‍ നാല് ചിത്രങ്ങള്‍ തമിഴിലെ എക്കാലത്തെയും ടോപ് ടെന്‍ ചിത്രങ്ങളില്‍ വരും. മെര്‍സല്‍ 210 കോടിയാണ് കളക്ട് ചെയ്തത്. സര്‍ക്കാര്‍ 245 കോടി, ബിഗില്‍ 285 കോടി, മാസ്റ്റര്‍ 260 കോടി, ബീസ്റ്റ് 220 കോടി, വാരിസ് 300 കോടി, എന്നിവയാണ് ഈ ചിത്രങ്ങള്‍. ലിയോ വന്നതോടെ കളക്ഷന്‍ ഒരുപാട് ഉയര്‍ന്നു. ആഗോള തലത്തില്‍ 600 കോടിയാണ് ചിത്രം കളക്ട് ചെയ്തത്. ദിവസങ്ങള്‍ക്ക് മുമ്പ് വിജയിയുടെ ഗോട്ട് എന്ന ചിത്രം റിലീസ് ചെയ്തിരുന്നു. ഓപ്പണിങ് വീക്കെന്‍ഡില്‍ തന്നെ ചിത്രം 280 കോടിയാണ് കളക്ട് ചെയ്തത്. ഒരുപാട് നെഗറ്റീവ് റിവ്യുകള്‍ വന്നിട്ടും, ഈ ചിത്രവും സാമ്പത്തികമായി വിജയമാവുമെന്നാണ് അറിയുന്നത്.




നൂറ് കോടി എന്ന് പറയുന്നത് ഇന്ന് ഒരു കളക്ഷന്‍ അല്ലാതായി മാറിയിരിക്കുകയാണ്. ബോളിവുഡില്‍ ഗജിനിയിലൂടെയാണ് നൂറ് കോടി ക്ലബിന് ആദ്യം തുടക്കമാവുന്നത്. 200 കോടി ക്ലബ് പിറന്നത് ത്രീ ഇഡിയസ്റ്റിലൂടെയായിരുന്നു. പികെയിലൂടെ 300 കോടി ക്ലബും, ദംഗലിലൂടെ 350 കോടി ക്ലബും ആദ്യമായി വന്നിരുന്നു. ഇതെല്ലാം ആമിര്‍ ഖാന്‍ ചിത്രങ്ങളായിരുന്നു എന്നതാണ് രസകരമായ കാര്യം. എന്നാല്‍ ഇന്ത്യയുടെ ബോക്‌സോഫീസ് കിംഗ് എന്ന ആമിര്‍ ഖാനെ വിളിക്കാനാവില്ല. ആമിറിന്റെ പല ചിത്രങ്ങളും ഇടക്ക് വമ്പന്‍ ഫ്ളോപ്പായി. ഇന്ത്യയിലെ മിക്ക താരങ്ങളുള്‍ക്കും ഇതേ അവസ്ഥയാണ്. രജനികാന്തിനോ, ഷാരൂഖിനോ പ്രഭാസിനോ ഇതുപോലെ തുടര്‍ച്ചയായി 200 കോടി ക്ലബുകള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ധനുഷിനോ സൂര്യക്കോ ഈ കളക്ഷന്റെ അടുത്തെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. ജീവിതത്തില്‍ അന്തര്‍മുഖന്‍ ആയ, അഭിനയത്തില്‍ ബിലോ ആവറേജ് എന്ന് വിമര്‍ശകര്‍ നിര്‍ദയം പരിഹസിക്കുന്ന ജോസഫ് വിജയ് ആ അര്‍ത്ഥത്തില്‍ ശരിക്കം സൂപ്പര്‍ സ്റ്റാര്‍ ആണ്. ഇപ്പോള്‍ രാഷ്ട്രീയത്തിനുവേണ്ടി സിനിമയില്‍നിന്ന് ഒരു ഇടവേളയെടുക്കയാണ്, വിജയ്. അത് തമിഴ് സിനിമയെ മാത്രമല്ല, ഇന്ത്യന്‍ ബോക്സോഫീസിനെ തന്നെ ബാധിക്കുമെന്ന് ഉറപ്പാണ്. കാരണം ഇതുപോലെ ഒരു മിനിമം ഗ്യാരന്റിയുള്ള താരം വേറെയില്ല. അതുകൊണ്ടുതന്നെ ബോക്സോഫീസിന്റെ 'ഗോട്ട്' - ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം എന്നാണ് വിജയ് വിശേഷിപ്പിക്കപ്പെടുന്നത്.