- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പല മുന്‍ മുഖ്യമന്ത്രിമാരേയും ലോക്സഭയില്‍ മത്സരിപ്പിച്ച് കേന്ദ്രമന്ത്രിയാക്കിയ മോദി ഗുജറാത്തിലെ വിശ്വസ്തനായി മനസ്സില്‍ കണ്ടത് അതുക്കും മേലുള്ള പദവി; ഇളയ മകന്റെ അപകട മരണത്തെ അതിജീവിച്ച പരിവാറുകാരന് എന്നും മനസ്സില്‍ കൊണ്ടു നടന്നത് 1206 എന്ന ഭാഗ്യനമ്പര്‍; ഒടുവില്‍ ആ ദിനത്തില്‍ മരണമെത്തി; രൂപാണി കുടുംബം അപകടത്തില്‍ ഉലയുന്നത് രണ്ടാം തവണ; ഭാര്യയ്ക്ക് നല്കിയ ഉറപ്പ് തെറ്റിച്ച് വിജയ് രൂപാണി മടങ്ങുമ്പോള്‍
ന്യൂഡല്‍ഹി: ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി മുന്‍ സംസ്ഥാന അദ്ധ്യക്ഷനുമായ വിജയ് രൂപാണിയ്ക്ക് മുന്നില്‍ സാധ്യതകള്‍ ഏറെയായിരുന്നു. ബിജെപിയുടെ ദേശീയ അധ്യക്ഷനായി പോലും പരിഗണിക്കാവുന്ന പേരുകളില്‍ ഒന്നായിരുന്നു രൂപാണി. ബിജെപിയെ കൂടുതല്‍ മുമ്പോട്ട് കൊണ്ടു പോകാന്‍ ഗുജറാത്തില്‍ നിന്നൊരു നേതാവിനെ വീണ്ടും ദേശീയ അധ്യക്ഷനാക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഗണിച്ചിരുന്നു. പല മുന്‍ മുഖ്യമന്ത്രിമാരേയും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കി ജയിപ്പിച്ച് കേന്ദ്രമന്ത്രിസഭയില്‍ എടുത്തിരുന്നു മോദി. ശിവരാജ് സിംഗ് ചൗഹാന്‍, മനോഹര്‍ലാല്‍ ഖട്ടര്‍, സര്‍ബ്ബാനന്ദ സോനാവാള്‍ ഇങ്ങനെ പോകുന്ന ആ നിര. എന്നാല്‍ മോദിയുടെ ആവശ്യം മാനിച്ച് ഗുജറാത്ത് മുഖ്യമന്ത്രി പദം സന്തോഷത്തോടെ ഒഴിഞ്ഞ രൂപാണിയെ ലോക്‌സഭയിലേക്ക് മത്സരിപ്പിച്ചില്ല. ഇതിന് പിന്നില്‍ മോദിയുടെ മനസ്സില്‍ ചില കണക്കൂകൂട്ടലുകളുണ്ടായിരുന്നു. ഒന്നുകില്‍ ബിജെപിയുടെ താക്കോല്‍ സ്ഥാനം. അല്ലെങ്കില്‍ മറ്റൊരു സുപ്രധാന ഭരണഘടനാ പദവി. അങ്ങനെ പലതും രൂപാണിക്ക് നല്‍കാന്‍ മോദി ആഗ്രഹിച്ചിരുന്നു. അത്തരമൊരു നേതാവാണ് വിമാന ദുരന്തത്തില്‍ ഓര്‍മ്മയായത്. അതിനിടെ വിജയ് രൂപാണിയുടെ ഭാഗ്യ നമ്പരും അപകട ദിവസവും കൂട്ടിയോജിപ്പിക്കുന്ന തിയറിയും ചര്‍ച്ചകളില്‍ എത്തുകയാണ്.
രൂപാണിയുടെ മരണവും ഭാഗ്യനമ്പറുമായി ബന്ധപ്പെട്ട് ചില വിചിത്ര കാര്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. 1206 എന്ന അക്കങ്ങള്‍ തന്റെ ഭാഗ്യനമ്പരായി വിശ്വസിച്ചിരുന്നയാളാണ് വിജയ് രൂപാണി. പഴയ സ്‌കൂട്ടര്‍ മുതല്‍ കാറുകള്‍ വരെ എല്ലാ വാഹനങ്ങളുടെയും രജിസ്ട്രേഷന്‍ നമ്പര്‍ 1206 ആണ്. ലണ്ടനില്‍ താമസിക്കുന്ന മകളെയും ഭാര്യയെയും കാണാനായി വിമാനയാത്രക്കായി അദ്ദേഹം തിരഞ്ഞെടുത്തതും ജൂണ്‍ 12 എന്ന 1206 ആയിരുന്നു. 12.10ന് വിമാനത്തില്‍ കയറിയ അദ്ദേഹം ബിസിനസ് ക്‌ളാസില്‍ 12-ാം നമ്പര്‍ സീറ്റിലാണ് ഇരുന്നത് എന്നതും യാദൃച്ഛികം. ലുധിയാന വെസ്റ്റിലെ ഉപതിരഞ്ഞെടുപ്പ് പ്രമാണിച്ച് വിജയ് രൂപാണി ജൂണ്‍ അഞ്ചില്‍ നിന്ന് യാത്ര ജൂണ്‍ 12ലേയ്ക്ക് മാറ്റുകയായിരുന്നുവെന്ന് പഞ്ചാബ് ബിജെപി അദ്ധ്യക്ഷന്‍ സുനില്‍ ജാക്കര്‍ പറഞ്ഞു. ബിജെപിയുടെ പഞ്ചാബ് തിരിഞ്ഞെടുപ്പ് ചുമതല രൂപാണിയ്ക്കായിരുന്നു. ആ ഉത്തരവാദിത്തങ്ങള്‍ നന്നായി നിര്‍വ്വഹിക്കുന്നതിനിടെയാണ് മരണമെത്തുന്നത്. അപ്രതീക്ഷിതമായി ഗുജറാത്തിന്റെ മുഖ്യമന്ത്രിപദമേറിയ ആളാണ് വിജയ് രൂപാണി. അതുപോലെ തന്നെ ആകസ്മികമായിട്ടാണ് മുഖ്യമന്ത്രിപദം ഒഴിയേണ്ടി വന്നതും. അതുപോലെ രാജ്യത്തെ തന്നെ ഞെട്ടിച്ച വിമാനദുരന്തത്തില്‍ അതിദാരുണമായി തന്നെ മരിക്കുകയും ചെയ്തിരിക്കുകയാണ് അറുപത്തിയൊന്‍പതുകാരനായ രൂപാണി.
ജൂണ്‍ അഞ്ചിന് ഭാര്യയ്‌ക്കൊപ്പം ലണ്ടനിലേയ്ക്ക് പോകേണ്ടിയിരുന്ന വിജയ് താന്‍ 12ന് എത്തുമെന്ന് പറഞ്ഞായിരുന്നു ഭാര്യയെ യാത്രയാക്കിയത്. അധികാരത്തിന്റെ അഹന്ത ഒട്ടുമില്ലാത്ത, നിഷ്‌കളങ്കവും നിശ്ശബ്ദവുമായ പുഞ്ചിരി- അതായിരുന്നു വിജയ് രൂപാണി. സൗമ്യതയുടെ ആള്‍രൂപം.. ദുരന്തത്തിനിരയായ എയറിന്ത്യ വിമാനത്തില്‍ കയറി അദ്ദേഹം യുകെയ്ക്ക് പുറപ്പെട്ടത് തന്റെ എല്ലാമെല്ലാമായ ഭാര്യ അഞ്ജലി രൂപാണിയെ ഇന്ത്യയിലേക്ക് കൂട്ടിക്കൊണ്ടുവരാനായിരുന്നു. കഴിഞ്ഞ ആറ് മാസമായി രണ്ട് മക്കള്‍ക്കൊപ്പം യുകെയില്‍ കഴിയുകയായിരുന്നു അഞ്ജലി രൂപാണി. ബിജെപിയുടെ വനിതാ വിംഗിന്റെ നേതാവാണ് നിറഞ്ഞ പുഞ്ചിരിയുള്ള അഞ്ജലി രൂപാണി. വീണ്ടും രൂപാണി കുടുംബത്തിലേക്ക് വിജയ് രൂപാണിയുടെ മരണത്തിന്റെ രൂപത്തില്‍ ദുരന്തം കടന്നുവന്നു. നേരത്തെ ഒരിയ്ക്ക്‌ലല്‍ ഇവരുടെ പ്രിയപ്പെട്ട ഒരു മകന്‍ കാറപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു-പുജിത് രൂപാണി. ഈ മകന്റെ ഓര്‍മ്മയ്ക്ക് വിജയ് രൂപാണി ഒരു ട്രസ്റ്റ് ആരംഭിച്ചിരുന്നു. പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കാനും ജീവിതത്തില്‍ കൈപിടിച്ചുയര്‍ത്താനും വേണ്ടിയുള്ള ട്രസ്റ്റ്. മറ്റൊരു മകന്‍ റിഷഭും മകള്‍ രാധികയും യുകെയില്‍ ഉണ്ട്. അവിടെയായിരുന്നു ഭാര്യ അഞ്ജലി രൂപാണി. വിജയ് രൂപാണി ഫ്‌ലൈറ്റിനകത്ത് ഇരിക്കുന്ന ചിത്രം ഒരു യാത്രക്കാരി മൊബൈലില്‍ പകര്‍ത്തി ആര്‍ക്കോ അയച്ചുകൊടുത്തിരുന്നു. വിമാനാപകട വാര്‍ത്ത പുറത്തുന്നവന്നതോടെ വിജയ് രൂപാണിയുടെ ഈ ചിത്രവും വൈറലായിരുന്നു.
2016 ആഗസ്റ്റ് മുതല്‍ 2021 സെപ്തംബര്‍ വരെ ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരുന്നു വിജയ് രൂപാണി. താഴെത്തട്ടില്‍ നിന്നുയര്‍ന്നു വന്ന ജനപ്രിയ നേതാവാണ് അദ്ദേഹം. ഇന്നത്തെ മ്യാന്‍മറിലാണ് രൂപാണി ജനിച്ചത്. അവിടത്തെ രാഷ്ട്രീയ പ്രശ്നങ്ങളെ തുടര്‍ന്ന് അദ്ദേഹത്തിന്റെ കുടുംബം ഗുജറാത്തിലെ രാജ്കോട്ടിലേയ്ക്ക് കുടിയേറുകയായിരുന്നു. ഗുജറാത്തിലെ പഠന കാലത്ത് എ.ബി.വി.പിയിലും പിന്നീട് ആര്‍.എസ്.എസിലും സജീവമായിരുന്നു വിജയ് രൂപാണി. ബി.ജെ.പിയുടെ ആദ്യരൂപമായ ജനസംഘത്തിലും പ്രവര്‍ത്തിച്ചു. 1966ല്‍ രാജ്കോട്ട് മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ മേയര്‍ പദവിയിലൂടെയാണ് രാഷ്ട്രീയത്തില്‍ ശ്രദ്ധേയനാകുന്നത്. ഇതിനിടെ മോദി ഗുജറാത്തില്‍ മുഖ്യമന്ത്രിയായി. എംഎല്‍എ അല്ലാതിരുന്ന മോദി മത്സരിക്കാനായി തിരഞ്ഞെടുത്തത് രാജ്‌കോട്ടായിരുന്നു. അന്ന് മോദിക്ക് മികച്ച ജയം കിട്ടി. ഇതോടെ രൂപാണി സംസ്ഥാന ബി.ജെ.പിയില്‍ സ്വാധീനമുറപ്പിച്ചു. 2006ല്‍ രാജ്യസഭാംഗമായി.2014ല്‍ രാജ്‌കോട്ടില്‍ നിന്ന് ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച് നിയമസഭയിലെത്തി. നരേന്ദ്രമോദിയുടെ പിന്‍ഗാമിയായ മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേലിന്റെ മന്ത്രിസഭയില്‍ അംഗമായി. ഗുജറാത്തിലെ പാര്‍ട്ടി ആധിപത്യം നിലനിറുത്താനുള്ള തന്ത്രങ്ങളുടെ ഭാഗമായി കേന്ദ്ര നേതൃത്വം 2016 ഫെബ്രുവരിയില്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷ പദവി നല്‍കി. ഓഗസ്റ്റില്‍ ആനന്ദി ബെന്‍ പട്ടേല്‍ രാജിവച്ചപ്പോള്‍ ആ സ്ഥാനത്തേക്ക് രൂപാണി എത്തി. 2017 നിയമസഭാ തിരഞ്ഞെടുപ്പില്‍ രാജ്‌കോട്ടില്‍ നിന്ന് വീണ്ടും ജയിച്ച് മുഖ്യമന്ത്രി സ്ഥാനത്ത് തുടര്‍ന്നു. 2021 സെപ്തംബറില്‍ രാജിവയ്‌ക്കേണ്ടിവന്നു. ബി.ജെ.പി നേതാവായ അഞ്ജലിയാണ് ഭാര്യ. മകന്‍: റുഷഭ്. മകള്‍: രാധിക. മറ്റൊരു മകനായ പുജിത് വാഹനാപകടത്തില്‍ മരിച്ചു. അതിന് ശേഷം പുജിത് രൂപാണി ട്രസ്റ്റുണ്ടാക്കി ജനകീയ പ്രവര്‍ത്തനങ്ങളും നടത്തി. കുട്ടിയായിരിക്കുമ്പോഴായിരുന്നു പിജിത്തിന്റെ അപകട മരണം. 1994ലായിരുന്നു മകന്റെ പേരില്‍ വിജയ് രൂപാണി ട്രസ്റ്റുണ്ടാക്കിയത്.
അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് യാത്ര തിരിച്ച വിമാനത്തിലെ ബിസിനസ് ക്ലാസിലെ യാത്രക്കാരനായിരുന്നു രൂപാണി. ലണ്ടനിലുള്ള ഭാര്യ അഞ്ജലിയുടെ അടുത്തേയ്ക്ക് പോവുകയായിരുന്നു അദ്ദേഹം. ആര്‍.എസ്.എസിലൂടെയാണ് രൂപാണി പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. മൂന്ന് വര്‍ഷം ആര്‍.എസ്.എസ് പ്രചാരകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1971ല്‍ ജനസംഘത്തിലൂടെയാണ് രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. 1987ല്‍ രാജ്കോട്ട് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറായി. പിന്നീട് 1996ല്‍ മേയറായി. കേശുഭായി പട്ടേല്‍ മുഖ്യമന്ത്രിയായ കാലത്ത് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറിയും പ്രകടനപത്രിക കമ്മിറ്റിയുടെ ചെയര്‍മാനുമായിരുന്നു. 2014ല്‍ അന്നത്തെ സ്പീക്കര്‍ വജുഭായി വാല സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ രാജ്കോട്ട് വെസ്റ്റ് മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ട്രാന്‍സ്പോര്‍ട്ട്, ജനസേചനം, തൊഴില്‍ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി. 2016ല്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി.
2016ലാണ് ആനന്ദിബെന്‍ പട്ടേലിന് പകരം മുഖ്യമന്ത്രിയായത്. 2017ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ചെങ്കിലും ബി.ജെ.പിക്ക് സീറ്റ് കുറഞ്ഞത് രൂപാണിയുടെ ജനപ്രിയതയ്ക്ക് മങ്ങലേല്‍പിച്ചു. പിന്നീട് സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമായെന്ന് വിലയിരുത്തലില്‍ 2021ല്‍ തീര്‍ത്തും അപ്രതീക്ഷിതമായി മുഖ്യമന്ത്രിപദത്തില്‍ നിന്ന് പടിയിറങ്ങി നിലവിലെ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന് വഴിയൊരുക്കുകയും ചെയ്തു.