കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ നടി വിന്‍സി അലോഷ്യസ് നല്‍കിയ പരാതി ഒത്തുതീര്‍പ്പിലേക്ക്. തനിക്ക് ഉണ്ടായ ബുദ്ധിമുട്ടാണ് പറഞ്ഞതെന്നും പരാതിയില്ലെന്നും വിന്‍സി ഐസിസിയെ അറിയിച്ചു. വിഷയത്തില്‍ ഷൈന്‍ ടോം ചാക്കോ ഖേദം പ്രകടിപ്പിച്ചു. താന്‍ മോശമായി ഒന്നും ഉദ്ദേശിച്ചിരുന്നില്ലെന്നാണ് ഷൈന്‍ പറഞ്ഞത്. വിന്‍സിക്ക് തന്റെ പെരുമാറ്റത്തില്‍ എന്തെങ്കിലും തോന്നിയെങ്കില്‍ ക്ഷമ ചോദിക്കുന്നതായും ഷൈന്‍ വ്യക്തമാക്കി. ഇരുവരും ചര്‍ച്ചക്ക് ശേഷം കൈ കൊടുത്ത് പിരിഞ്ഞു. സിനിമയുമായി സഹകരിക്കുമെന്ന് ഷൈനും വിന്‍സിയും അറിയിച്ചു. ഐസിസി റിപ്പോര്‍ട്ട് ഉടന്‍ കൈമാറും.

ബോധപൂര്‍വം തെറ്റ് ചെയ്തിട്ടില്ലെന്നും പെരുമാറ്റത്തില്‍ ശ്രദ്ധിക്കാമെന്നും ഷൈന്‍ ഇന്റേണല്‍ കമ്മിറ്റി അംഗങ്ങളെ അറിയിച്ചത്. ഇന്റേണല്‍ കമ്മിറ്റി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് വിന്‍സിയും യോഗത്തില്‍ നിലപാടെടുത്തു. തന്റെ പരാതി ചോര്‍ന്നതിലുള്ള അതൃപ്തിയും വിന്‍സി യോഗത്തില്‍ അറിയിച്ചു. പൊലീസില്‍ പരാതി നല്‍കാന്‍ ഇല്ലെന്ന നിലപാട് ഇന്റേണല്‍ കമ്മിറ്റി യോഗത്തിലും വിന്‍സി ആവര്‍ത്തിച്ചു. ഷൈന്‍ ടോം ചാക്കോയ്ക്ക് താക്കീത് നല്‍കി പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാനാണ് ആലോചന.

ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ തിടുക്കത്തില്‍ നടപടി വേണ്ടെന്ന നിലപാടിലാണ് താര സംഘടനയും. താര സംഘടനയും ഫിലിം ചേമ്പറും ഇന്റേണല്‍ കമ്മിറ്റി യോഗത്തിന്റെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്. റിപ്പോര്‍ട്ട് ഇന്ന് തന്നെ ലഭിച്ചേക്കും.ഫിലിം ചേംബറിന്റെ നേതൃത്വത്തിലുള്ള മോണിറ്ററിംഗ് കമ്മിറ്റിയുടെയും യോഗം ഇന്നലെ കൊച്ചിയില്‍ ചേര്‍ന്നിരുന്നു. അതേസമയം, താര സംഘടന അമ്മ നിയോഗിച്ച മൂന്നംഗ സമിതിയുടെ അന്വേഷണവും തുടരുകയാണ്.

സൂത്രവാക്യം സിനിമയുടെ ചിത്രീകരണത്തിനിടെ ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറി എന്ന വിന്‍സി അലോഷ്യസിന്റെ പരാതി വന്‍ വിവാദമായതോടെയാണ് ഏറെ വൈകിയുള്ള ഇന്റേണല്‍ കമ്മറ്റിയുടെ ഇടപെടല്‍. സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയ നടനെതിരെ നിയമപരമായി പരാതി നല്‍കില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നാണ് വിന്‍സി അലോഷ്യസ് നേരത്തെ തന്നെ അറിയിച്ചിരുന്നത്.

ഇരു ഭാഗവും കേട്ടതോടെ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കി ഫിലിം ചെമ്പറിന്റെ മോണിറ്ററിങ് കമ്മറ്റിക്ക് കൈമാറുകയാണ് അടുത്ത നടപടി. റിപ്പോര്‍ട്ടില്‍ ഗൗരവകരമായ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ഷൈനിനെതിരെ നടപടി എടുക്കാനും കമ്മറ്റിക്ക് നിര്‍ദേശം നല്‍കാം. നിര്‍ദേശം എന്ത് തന്നെയായാലും അത് അനുസരിക്കാന്‍ സിനിമ സംഘടനകള്‍ ബാധ്യസ്ഥരാണ്.

അതിനിടെ, ഷൈന്‍ ടോം ചാക്കോ പ്രതിയായ ലഹരി കേസില്‍ പൊലീസിന്റെ തുടര്‍നടപടികള്‍ നീളും. തെളിവുകള്‍ ഇല്ലാത്തതിനാല്‍ ഷൈനെ വീണ്ടും ചോദ്യം ചെയ്യുന്നതില്‍ കാര്യമില്ലെന്നാണ് പൊലീസ് വിലയിരുത്തല്‍. ലഹരി പരിശോധനാ ഫലം വരാന്‍ രണ്ടുമാസം കഴിയും. കസ്റ്റഡിയിലെടുത്ത ഫോണുകളുടെ ഫോറെന്‍സിക് പരിശോധന ഫലവും വൈകുമെന്നാണ് വിവരം. എപ്പോള്‍ വിളിച്ചാലും ഹാജരാകാമെന്ന് ഷൈന്‍ അറിയിച്ചതിനാല്‍ തിടുക്കം കാണിക്കേണ്ട എന്നാണ് പൊലീസിന്റെ തീരുമാനം.