കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ചാടി പിടിയിലായ ഗോവിന്ദച്ചാമിയെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് കൊണ്ടുപോയിട്ടുണ്ട്. കേരളത്തിലെ ഏറ്റവും സുരക്ഷയുള്ള ജയിലാണ് വിയ്യൂരിലേത്. ഇവിടെ ഏകാന്ത സെല്ലിലേക്കാണ് ഗോവിന്ദച്ചാമിയെ പാര്‍പ്പിക്കുക. കേരളത്തിലെ കേസുകളിലെ കൊടുംകുറ്റവാളികളെ പാര്‍പ്പിക്കുന്ന വിയ്യൂരിലെ അതിസുരക്ഷാ ജയിലിലെ ഏകാന്ത സെല്‍ തയ്യാറായിട്ടുണ്ട്. 536 പേരെ പാര്‍പ്പിക്കാന്‍ ശേഷിയുള്ള ജയിലില്‍ ഇപ്പോള്‍ 125 കൊടും കുറ്റവാളികളാണുള്ളത്. 4.2 മീറ്ററാണ് സെല്ലുകളുടെ ഉയരം. സെല്ലില്‍ ഫാനും കട്ടിലും സി.സി.ടി.വി. ക്യാമറകളുമുണ്ട്. സെല്ലുകളിലുള്ളവര്‍ക്ക് പരസ്പരം കാണാനോ സംസാരിക്കാനോ സാധിക്കില്ല.

ഭക്ഷണം എത്തിച്ച് നല്‍കും. അതിന് പോലും പുറത്തിറക്കില്ല. പുറത്ത് ആറു മീറ്റര്‍ ഉയരത്തില്‍ 700 മീറ്റര്‍ ചുറ്റളവുള്ള മതില്‍. ഇതിനു മുകളില്‍ പത്തടി ഉയരത്തില്‍ വൈദ്യുത വേലി. മതിലിന് പുറത്ത് 15 മീറ്റര്‍ വീതം ഉയരമുള്ള നാല് വാച്ച് ടവറും. ഇതില്‍ 24 മണിക്കൂറം നിരീക്ഷണത്തിന് ആയുധധാരികളുമുണ്ട്.

ഭീകരവാദികളടക്കം കൊടും കുറ്റവാളികളെ പാര്‍പ്പിക്കാന്‍ ആധുനിക സുരക്ഷാ സംവിധാനങ്ങളോട് കൂടിയ കെട്ടിടമാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിനോട് ചേര്‍ന്ന് നിര്‍മ്മിച്ചത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ കോമ്പൗണ്ടിലെ ഒമ്പതേക്കറിലാണ് അതിസുരക്ഷാ ജയില്‍ നിര്‍മ്മിച്ചിരിക്കുന്നത്. അറുനൂറോളം തടവുകാരെ പാര്‍പ്പിക്കാവുന്ന ജയിലിന്റെ നിര്‍മ്മാണം 2016 ല്‍ ആരംഭിച്ചിരുന്നുവെങ്കിലും നീണ്ടു പോവുകയായിരുന്നു. സ്‌കാനറിലൂടെ കടന്ന് വിരല്‍ പഞ്ചിങ്ങ് നടത്തിയാണ് തടവുകാരെ ജയിലിന് അകത്ത് പ്രവേശിപ്പിക്കുക. മറ്റു ജയിലുകളില്‍ നിന്ന് വിഭിന്നമായി ഒരോ മുറികളായാണ് തടവറ സജ്ജീകരിച്ചിരിക്കുന്നത്.

എല്ലാ മുറികളിലും നിരീക്ഷണ കാമറകള്‍ ഉണ്ട് . അതിസുരക്ഷാ ജയിലില്‍ തടവുകാര്‍ക്ക് തമ്മില്‍ കാണാനാവില്ല. സന്ദര്‍ശകര്‍ക്കും വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് കാണാന്‍ അവസരം ഒരുക്കുക. മൂന്ന് നില കെട്ടിടമാണ് ഇവിടെയുള്ളത്. നേരത്തെ കൊടി സുനിയെ അടക്കം വിയ്യൂരില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ സുരക്ഷാ സംവിധാനങ്ങളില്‍നിന്നും രക്ഷപെടാന്‍ ജയിലില്‍ കലാപം അടക്കം നടത്തിയിരുന്നു.

അതേസമയം കണ്ണൂര്‍ ജയിലില്‍ സുരക്ഷാവീഴ്ച്ച ഉണ്ടായ പശ്ചാത്തലത്തില്‍ നാല് ഉദ്യോഗസ്ഥരെ ജയില്‍ വകുപ്പ് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. സെന്‍ട്രല്‍ ജയിലിനകത്തെ ഇലക്ട്രിക് ഫെന്‍സിങും സിസിടിവികളും പ്രവര്‍ത്തനക്ഷമമാണോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും പരിശോധനകള്‍ തുടരുകയാണ്.

ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തില്‍ ജയിലില്‍ സംഭവിച്ചത് അടിമുടി ഗുരുതര വീഴ്ചയാണെന്ന് വ്യക്തമായിട്ടുണ്ട്. വെള്ളിയാഴ്ച രാവിലത്തെ പരിശോധനയില്‍ തടവുകാരെല്ലാം അഴിക്കുള്ളില്‍ ഉണ്ടെന്നാണ് ഗാര്‍ഡ് ഓഫീസര്‍ക്ക് ലഭിച്ച റിപ്പോര്‍ട്ട്. ആരോ ഒരാള്‍ ജയില്‍ ചാടി എന്നറിഞ്ഞത് മതിലിലെ തുണി കണ്ടശേഷം മാത്രമാണെന്നതാണ് ഞെട്ടിക്കുന്ന കാര്യം. വീണ്ടും പരിശോധിച്ചപ്പോഴാണ് ഗോവിന്ദച്ചാമിയാണ് ചാടിയതെന്ന് അറിഞ്ഞത്. ഗാര്‍ഡ് ഓഫീസര്‍ക്ക് ലഭിച്ച ആദ്യ റിപ്പോര്‍ട്ട് കൃത്യമായ പരിശോധന നടത്താതെയാണെന്നും ഇതിലൂടെ വ്യക്തമായിട്ടുണ്ട്.