തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് അഭിമാന നിമിഷം. ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പലുകളില്‍ ഒന്ന് തുറമുഖത്ത് നങ്കൂരമിട്ടു. എം എസ് സിയുടെ ഭീമന്‍ കപ്പലായ 'തുര്‍ക്കി'യാണ് വിഴിഞ്ഞത്ത് നങ്കൂരമിട്ടത്. വിഴിഞ്ഞത്ത് എത്തുന്ന 257 -ാമത് കപ്പലാണ് എം എസ് സി തുര്‍ക്കി. വിഴിഞ്ഞം തുറമുഖത്ത് എത്തിയ എം എസ് സി 'തുര്‍ക്കി'യെ ടഗ്ഗുകള്‍ തീരത്തേക്ക് അടുപ്പിച്ചു. സിംഗപ്പൂരില്‍ നിന്നാണ് എം എസ് സി തുര്‍ക്കി വിഴിഞ്ഞത്ത് എത്തിയത്. ഇവിടെ ചരക്ക് ഇറക്കിയ ശേഷം ഘാനയിലേക്കാകും പോകുക.

ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പലുകളില്‍ ഒന്നായ എം എസ് സി 'തുര്‍ക്കി' ആദ്യമായാണ് ദക്ഷിണേഷ്യയില്‍ ഒരു തുറമുഖത്ത് എത്തുന്നത്. ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍ കമ്പനിയായ മെഡിറ്റനേറിയന്‍ ഷിപ്പിംഗ് കമ്പനിയുടെ ആറ് കൂറ്റന്‍ കപ്പലുകളില്‍ ഒന്നാണ് എം എസ് സി തുര്‍ക്കി. ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഒരു തുറമുഖത്ത് ഇത്രയും വലിയ ഒരു കപ്പല്‍ ബര്‍ത്ത് ചെയ്യുന്നത്. 399.93 മീറ്റര്‍ നീളവും 61.33 മീറ്റര്‍ വീതിയുമുള്ള എം എസ് സി തുര്‍ക്കിക്ക് 24,346 കണ്ടെയ്നറുകള്‍ വഹിക്കാന്‍ കഴിയും.

വിഴിഞ്ഞം തുറമുഖത്ത് ഇതുവരെയുള്ള കണ്ടെയ്നര്‍ നീക്കം അഞ്ചേ കാല്‍ ലക്ഷം കടന്നിട്ടുണ്ട്.പ്രതിമാസം ഒരു ലക്ഷം കണ്ടെയ്നറുകള്‍ വിഴിഞ്ഞം തുറമുഖം കൈകാര്യം ചെയ്യുന്നു. ട്രയല്‍ റണ്ണും കോമേഷ്യല്‍ ഓപ്പറേഷന്‍സും ആരംഭിച്ച ശേഷം ഇതുവരെ 246 കപ്പലുകളാണ് വിഴിഞ്ഞത്ത് വന്നത്.

ലോകത്തെ ഏറ്റവും വലിയ പ്രകൃതി സൗഹൃദ ചരക്ക് കപ്പലാണ് എംഎസ്സി തുര്‍ക്കി. 1995 മുതല്‍ ലോകത്തെ എല്ലാ പ്രധാന സമുദ്ര പാതയിലും ചരക്കെത്തിക്കുന്ന കപ്പലാണ് എംഎസ്സി തുര്‍ക്കി. സിംഗപ്പൂരില്‍ നിന്നാണ് വിഴിഞ്ഞത്തേക്ക് എത്തിയത്. എട്ടുമാസം കൊണ്ട് അഞ്ചേകാല്‍ ലക്ഷം കണ്ടെയ്നറുകളാണ് വിഴിഞ്ഞം തുറമുഖത്ത് കൈകാര്യം ചെയ്തത്. ഈ മാസം അവസാനത്തോടെ തുറമുഖം കമ്മീഷന്‍ ചെയ്തേക്കും.