തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില മെച്ചെപ്പെടുന്നുവെന്ന സൂചനകളുമായി മകന്‍ വിഎ അരുണ്‍കുമാറിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. അച്ഛന്റെ ആരോഗ്യ നിലയില്‍ ചെറിയ തോതിലുള്ള പുരോഗതിയായാണ് കാണുന്നത്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. വലിയ ആത്മവിശ്വാസത്തിലാണ് ഞങ്ങള്‍-ഇതാണ് വിഎ അരുണ്‍കുമാര്‍ കുറിച്ചത്. വിഎസ് അച്യുതാനന്ദന്‍ ആശുപത്രിയില്‍ ആയ ശേഷം ആദ്യമായാണ് പ്രതീക്ഷ നല്‍കുന്ന വിവരം പുറത്തു വരുന്നത്.

ഹൃദയാഘാതത്തെ തുടര്‍ന്നു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ നേരത്തെ പുറത്തു വന്നിരുന്നു. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ അദ്ദേഹത്തിന്റെ ശ്വസനവും ഹൃദയമിടിപ്പും സാധാരണ നിലയിലാക്കാന്‍ വിദഗ്ധ ഡോക്ടര്‍മാരടങ്ങിയ മെഡിക്കല്‍ സംഘം ശ്രമിക്കുകയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. ഇന്നലെ രാത്രിയിലാണ് മകന്റെ പോസ്റ്റ് വരുന്നത്. നിലവിലെ ചികില്‍സ ഫലപ്രദമാണ്. അതുകൊണ്ട് തന്നെ ഈ രീതിയില്‍ ചികില്‍സ തുടരാനാണ് സാധ്യത.

വൃക്കയുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടുവെന്നാണ് സൂചന. ഇന്ന് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരും. അതിന് ശേഷം വേണമെങ്കില്‍ ചികില്‍സാ രീതിയില്‍ മാറ്റം വരുത്തും. തിങ്കളാഴ്ചയാണ് വി.എസ്. അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിരുവനന്തപുരം പട്ടം എസ് യുടി ആശുപത്രിയില്‍ ചികിത്സയിലാണ് വി എസ് അച്യുതാനന്ദന്‍. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്‍, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എന്നിവര്‍ കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയിരുന്നു. വിഎസിനെ കാണാന്‍ പറ്റിയില്ലെന്നും മകന്‍ അരുണ്‍ കുമാറുമായി സംസാരിച്ചുവെന്നും സന്ദര്‍ശനത്തിന് ശേഷം ജി സുധാകരന്‍ പ്രതികരിച്ചു.

വിവിധ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ വിഎസിന്റെ ശ്വസനവും രക്തസമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണനിലയിലാക്കാനാണ് വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ശ്രമിച്ചുവന്നത്. വിവിധ സ്പെഷ്യലിസ്റ്റുകള്‍ അടങ്ങിയ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില സസൂക്ഷ്മം വിലയിരുത്തി ചികിത്സ തുടരുകയാണ്. ഏറെനാളായി വിശ്രമജീവിതം നയിച്ചുവരികയായിരുന്നു അദ്ദേഹം. 101 വയസാണ് അദ്ദേഹത്തിന്റെ പ്രായം.