തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു. വിവിധ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ അദ്ദേഹത്തിന്റെ ശ്വസനവും രക്തസമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയിലാക്കാന്‍ വിദഗ്ധ ഡോക്ടര്‍മാരടങ്ങിയ മെഡിക്കല്‍ സംഘം ശ്രമിച്ചു വരുന്നുവെന്നാണ് ആശുപത്രിയുടെ മെഡിക്കല്‍ ബുള്ളറ്റിന്‍. തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയിലാണ് വിഎസ് ചികില്‍സയിലുള്ളത്.

മരുന്നുകളോട് അദ്ദേഹം പ്രതികരിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസത്തിന് സമാനമായ രീതിയില്‍ ആണ് ആരോഗ്യസ്ഥിതി. ഇടയ്ക്കിടെ വിഎസിന്റെ ഇസിജിയിലും നേരിയ വ്യതിയാനം ഉണ്ടാകുന്നുണ്ട്. കാര്‍ഡിയോളജി ന്യൂറോളജി നെഫ്രോളജി തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ വിദഗ്ധരായ ഡോക്ടര്‍മാര്‍ വിഎസിനെ നിരീക്ഷിച്ചു വരികയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ആരോഗ്യനില വിലയിരുത്തിയിരുന്നു. വീണ്ടും മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരും.

വിദഗ്ധ ഡോക്ടര്‍മാരടങ്ങിയ മെഡിക്കല്‍ സംഘം വിഎസിനെ പരിചരിക്കുകയാണെന്നും മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു. തിങ്കളാഴ്ച രാവിലെയാണ് വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെ അതിതീവ്ര പരിചരണ വിഭാഗത്തിലാണ് വിഎസ്. കാര്‍ഡിയോളജി, നെഫ്രോളജി, ന്യൂറോളജി വിദഗ്ധരുടെ സംയുക്ത പരിചരണത്തിലാണ് വിഎസ് കഴിയുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള സിപിഎം നേതാക്കള്‍ ആശുപത്രിയിലെത്തി അച്യുതാനന്ദനെ സന്ദര്‍ശിച്ചിരുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ രാഷ്ട്രീയ രംഗത്തുള്ള നിരവധി ആളുകള്‍ ആശുപത്രിയില്‍ എത്തി വി.എസിന്റെ കുടുംബാംഗങ്ങളുമായും ഡോക്ടര്‍മാരുമായും ആശയവിനിമയം നടത്തിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് വിഎസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.