തിരുവനന്തപുരം: ഉണ്ണി ബാലകൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസില്‍ നിന്നും മാതൃഭൂമി ടിവിയിലേക്ക് ചേക്കേറിയത് ചാനല്‍ തലവനായിട്ടായിരുന്നു. അന്ന് മാതൃഭൂമി ടിവിയില്‍ വിഎസ് അച്യുതാനന്ദല്‍ നല്‍കിയ രാഷ്ട്രീയ അഭിമുഖം സിപിഎമ്മിനെ പിടിച്ചുലച്ചു. അതിനു മുമ്പൊന്നും അത്ര രൂക്ഷമായ ഭാഷയില്‍ വിഎസ് പാര്‍ട്ടി കാര്യങ്ങളില്‍ പ്രതികരിച്ചിരുന്നില്ല. വിഎസുമായുള്ള ഉണ്ണി ബാലകൃഷ്ണന്റെ ആ അഭിമുഖം രാഷ്ട്രീയ കേരളം ഏറെ ചര്‍ച്ച ചെയ്തതാണ്. ഏഷ്യാനെറ്റ് ന്യൂസില്‍ നിന്നും മാതൃഭൂമി ടിവിയിലേക്കുള്ള മാറ്റം ഉണ്ണി ബാലകൃഷ്ണനെ ആഘോഷമാക്കിയ അഭിമുഖം. മാതൃഭൂമി വിട്ട ഉണ്ണി പല വഴികളിലൂടെ സഞ്ചരിച്ച് ഏഷ്യാനെറ്റ് ന്യൂസില്‍ തിരിച്ചെത്തി. റിപ്പോര്‍ട്ടര്‍ ടിവിയുടെ ഡിജിറ്റല്‍ ഹെഡ് എന്ന നിലയില്‍ രേഖപ്പെടുത്തിയ അഭിപ്രായങ്ങള്‍ വലിയ രീതിയില്‍ അംഗീകരിക്കപ്പെടുമ്പോഴായിരുന്നു ഉണ്ണിയുടെ മാറ്റം.

ഏഷ്യാനെറ്റ് ന്യൂസില്‍ എത്തിയെന്ന് വാര്‍ത്തകളും വന്നു. പക്ഷേ ഉണ്ണിയുടെ മുഖം ഏഷ്യാനെറ്റ് ന്യൂസില്‍ പ്രത്യക്ഷപ്പെടാന്‍ വീണ്ടും ആഴ്ചകളെടുത്തു. ഒടുവില്‍ ഉണ്ണിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന പരിപാടി രാത്രി ഏഴേമൂക്കാലിനുണ്ടാകുമെന്ന പ്രൊമോ വന്നു. റിപ്പോര്‍ട്ടറില്‍ നിന്നു പഴയ ലാവണത്തിലേക്കുള്ള ഉണ്ണിയുടെ മടക്ക പ്രോഗാം ടെലിവിഷന്‍ വിലയിരുത്തലുകാരും പ്രതീക്ഷയോടെ കാത്തിരുന്നു. പക്ഷേ അപ്രതീക്ഷിതമായി വിഎസിന്റെ വിയോഗമെത്തി. അങ്ങനെ ഉണ്ണിയുടെ ഏഷ്യാനെറ്റ് ന്യൂസിലെ പ്രത്യക്ഷപ്പെടലും വിഎസ് വാര്‍ത്തകളും വിശകലനവുമായി എന്നതാണ് വസ്തുത. അതായത് ഏഷ്യാനെറ്റ് ന്യൂസില്‍ നിന്നും പതിറ്റാണ്ട് മുമ്പുള്ള പടിയിറക്കത്തില്‍ അഭിമുഖം നല്‍കി ചേര്‍ത്ത് നിര്‍ത്തിയ വിഎസിന്റെ വിയോഗ വിലയിരുത്തലുമായി ഏഷ്യാനെറ്റ് ന്യൂസിലെ തിരിച്ചെത്തല്‍. സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന ഏഷ്യാനെറ്റ് ന്യൂസില്‍ തുടങ്ങുമെന്ന് അറിയിച്ച പരിപാടിയും വിഎസിന്റെ മരണത്തോടെ സംപ്രേക്ഷണം ചെയ്യാന്‍ കഴിയാതെയും വന്നു. ആ സാഹചര്യത്തിലാണ് വിഎസിന്റെ മരണവും അതിന്റെ രാഷ്ട്രീയ വിലയിരുത്തലുമായി ഏഷ്യാനെറ്റ് ന്യൂസില്‍ ഉണ്ണി ബാലകൃഷ്ണന്‍ തിരിച്ചെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസും ഇന്ത്യാ വിഷയനും സൂര്യ ടിവിയും മനോരമ ടിവിയും ചാനല്‍ രംഗത്ത് സജീവമാക്കുമ്പോഴാണ് മാതൃഭൂമി പത്രവും ചാനല്‍ തുടങ്ങിയത്. കേരളം ആകെ ശ്രദ്ധിക്കപ്പെടുന്ന എന്തെങ്കിലും അന്ന് മാതൃഭൂമി ചാനലിന് അനിവാര്യതയായിരുന്നു. ഇതിന് പോന്നതായിരുന്നു അന്ന് ഉണ്ണി ബാലകൃഷ്ണന് വിഎസ് നല്‍കിയ ആ പഴയ അഭിമുഖം. പിണറായി വിജയനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന പലതും വിഎസ് അന്ന് പറഞ്ഞു. ആ ദിവസം മറ്റൊരു ചാനലിനും പിടികൊടുത്തതുമില്ല. അതുകൊണ്ടു തന്നെ അന്ന് കേരളത്തിലെ വാര്‍ത്താ ചര്‍ച്ചകളെ നിയന്ത്രിച്ചത് മാതൃഭൂമിയോട് വിഎസ് പറഞ്ഞ ആ വാക്കുകളായിരുന്നു.

മലയാളം വാര്‍ത്താ ചാനല്‍ ലോകത്ത് റിപ്പോര്‍ട്ടര്‍ ടിവി മുന്നേറ്റമുണ്ടാക്കിയപ്പോഴാണ് 'സര്‍ജിക്കല്‍ സ്‌ട്രൈക്ക്' എന്ന വിധത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് സ്‌കോര്‍ ചെയ്തത്. റിപ്പോര്‍ട്ടര്‍ പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ജനപ്രീതി ഉണ്ടായിരുന്ന ഉണ്ണി ബാലകൃഷ്ണനെ ഏഷ്യാനെറ്റ് അടര്‍ത്തിയെടുത്തു. ഇതോടെ ഉണ്ണി പങ്കെടുക്കുന്ന റിപ്പോര്‍ട്ടര്‍ ചാനലിലെ പരിപാടിക്കാണ് തിരിച്ചടിയേറ്റത്. ഇതോടെ ബാര്‍ക്ക് റേറ്റിംഗില്‍ റിപ്പോര്‍ട്ടര്‍ മൂന്നാം സ്ഥാനത്തേക്ക് വീഴുകയും ചെയ്തു. മലയാളം വാര്‍ത്താ ചാനല്‍ ലോകത്ത് അടുത്തകാലത്തുണ്ടായ സുപ്രധാന ചുവടുമാറ്റമായി ഉണ്ണി ബാലകൃഷ്ണന്റെ ഏഷ്യാനെറ്റ് ന്യൂസിലേക്കുള്ള മടങ്ങിവരവ്. ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ കണ്‍സള്‍ട്ടന്റ് എഡിറ്ററാണ് ഉണ്ണി ബാലകൃഷ്ണന്‍. ഉണ്ണി ഇടവേളക്ക് ശേഷം ലൈംലൈറ്റിലേക്ക് തിരിച്ചുവരുന്നത് ചാനല്‍ യുദ്ധത്തില്‍ ഏഷ്യാനെറ്റ് വിജയിച്ചു നില്‍ക്കുന്ന സമയത്താണ്. കഴിഞ്ഞ രണ്ടാഴ്ച്ചകളിലായി ഏഷ്യാനെറ്റ് തന്നെയാണ് ബാര്‍ക്ക് റേറ്റിംഗില്‍ ഒന്നാമതായിരിക്കുന്നത്. റിപ്പോര്‍ട്ടറാകട്ടെ മൂന്നാം സ്ഥാനത്തും. മൂന്ന് പതിറ്റാണ്ടിലേറെയായി തുടരുന്ന മാധ്യമ പ്രവര്‍ത്തന കരിയറില്‍ ഏഷ്യാനെറ്റ് ന്യൂസ്, മാതൃഭൂമി ന്യൂസ് എന്നിവയില്‍ സുപ്രധാന ചുമതലകള്‍ ഉണ്ണി ബാലകൃഷ്ണന്‍ നേരത്തെ നിര്‍വഹിച്ചിരുന്നു. 2023 മാര്‍ച്ചിലാണ് റിപ്പോര്‍ട്ടര്‍ ടിവിയുടെ ഡിജിറ്റല്‍ വിഭാഗം മേധാവിയായി ചുമതല ഏറ്റെടുത്തത്. റിപ്പോര്‍ട്ടര്‍ ടിവിയുടെ മീറ്റ് ദ എഡിറ്റേഴ്സ് പരിപാടിയിലെ നിരീക്ഷണങ്ങളും അഭിപ്രായങ്ങളും ശ്രദ്ധേയമായിരുന്നു.

1994ല്‍ കലാകൗമുദിയില്‍ സബ് എഡിറ്ററായാണ് ഉണ്ണി ബാലകൃഷ്ണന്‍ മാധ്യമപ്രവര്‍ത്തനം ആരംഭിക്കുന്നത്. 1996-ല്‍ ഏഷ്യാനെറ്റ് ന്യൂസില്‍ സബ് എഡിറ്ററായി ദൃശ്യമാധ്യമരംഗത്തെത്തി. 2011 വരെ ഏഷ്യാനെറ്റ് ന്യൂസില്‍ വിവിധ തസ്തികകളിലായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1998 മുതല്‍ 2010 വരെ ഡല്‍ഹിയായിരുന്നു പ്രവര്‍ത്തനമേഖല. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലെ ദേശീയ രാഷ്ട്രീയത്തിലെ ചെറുതും വലുതുമായ സുപ്രാധന സംഭങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കാണ്ഡഹാര്‍ വിമാനം റാഞ്ചല്‍, കാര്‍ഗില്‍ യുദ്ധം, ഡല്‍ഹി ബോംബ് സ്‌ഫോടനങ്ങള്‍, മുംബൈ ഭീകരാക്രമണം, പൊതുതെരഞ്ഞെടുപ്പുകള്‍ തുടങ്ങിയ നിരവധി സംഭവങ്ങളുടെ റിപ്പോര്‍ട്ടിങ്ങിലൂടെ ശ്രദ്ധനേടി. 2023 മാര്‍ച്ചില്‍ ഡിജിറ്റല്‍ വിഭാഗം മേധാവിയായാണ് ചുമതല ഏറ്റെടുത്തത്. 2024 ലെ ലോക്സഭാ തെരെഞ്ഞെടുപ്പ് കാലത്തെ ഫലപ്രവചനങ്ങള്‍ ഏതാണ്ട് യാഥാര്‍ഥ്യമായി മാറിയിരുന്നു. മാധ്യമ പ്രവര്‍ത്തനത്തിനൊപ്പം മികച്ച പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ്. പ്രായമാകുന്നില്ല ഞാന്‍, മരങ്ങളായ് നിന്നതും, നമ്മുടെ തലപ്പാവ്, എന്നീ പുസ്തകങ്ങളുടെ രചയിതാവാണ്. നിരവധി ആനുകാലികങ്ങളില്‍ ചെറുകഥകളും സാമൂഹിക - സാഹിത്യ വിഷയങ്ങളിലുള്ള ലേഖനങ്ങളും എഴുതിയിട്ടുണ്ട്.