തൃശ്ശൂര്‍ പൂരം അലങ്കോലപ്പെട്ട സംഭവത്തില്‍ അന്നത്തെ ജില്ലാ കളക്ടര്‍ക്കെതിരെ രൂക്ഷമായ ആരോപണങ്ങളുമായി മുന്‍ മന്ത്രി വി.എസ്. സുനില്‍കുമാര്‍ രംഗത്ത്. പൂരം കലക്കിയ സംഭവത്തില്‍ ആരെങ്കിലും പ്രതിസ്ഥാനത്ത് വരുന്നുണ്ടെങ്കില്‍ അതില്‍ ഒന്നാം പ്രതിയാകേണ്ടത് അന്നത്തെ ജില്ലാ കളക്ടറാണെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ മന്ത്രിമാര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും പരിമിതികളുണ്ടായിരുന്ന സമയത്ത് പൂരം നടത്തിപ്പിന്റെ പൂര്‍ണ്ണ ചുമതല ജില്ലാ ഭരണകൂടത്തിനായരുന്നു. എന്നാല്‍ കളക്ടറുടെ നിസ്സംഗതയാണ് കാര്യങ്ങള്‍ വഷളാക്കിയതെന്ന് സുനില്‍കുമാര്‍ ആരോപിച്ചു.

പൂരം അലങ്കോലപ്പെട്ടതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടാഴ്ചയ്ക്കകം ഇതേ കളക്ടര്‍ക്ക് ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് ഉപമുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമനം ലഭിച്ചത് ഇതിന്റെ തെളിവാണെന്നും സുനില്‍കുമാര്‍ ചൂണ്ടിക്കാട്ടി. പൂരം കലക്കിയതിലൂടെ രാഷ്ട്രീയ ലാഭമുണ്ടാക്കിയ പ്രസ്ഥാനത്തിനും അതുമായി ബന്ധപ്പെട്ടവര്‍ക്കുമാണ് ഇതിന്റെ ഉത്തരവാദിത്വം. പുലര്‍ച്ചെ വെടിക്കെട്ട് മുടങ്ങിയപ്പോള്‍ അത് പുനരാരംഭിക്കാന്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ പോലും കളക്ടര്‍ പങ്കെടുത്തില്ല. പൂരം അലങ്കോലപ്പെടട്ടേ എന്ന നിലപാടാണ് ഉദ്യോഗസ്ഥന്‍ സ്വീകരിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തൃശ്ശൂര്‍ പൂരം കലങ്ങാന്‍ ഉദ്യോഗസ്ഥ തലത്തില്‍ ഗൂഢാലോചന നടന്നിട്ടില്ലെന്നും പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നുമുള്ള ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് സുനില്‍കുമാറിന്റെ പ്രതികരണം. തിരുവമ്പാടി ദേവസ്വത്തിന്റെ ചില നിലപാടുകളാണ് പൂരം അലങ്കോലപ്പെടാന്‍ കാരണമെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തലിനെ സുനില്‍കുമാര്‍ തള്ളി. ദേവസ്വത്തിലെ ചില വ്യക്തികള്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ശ്രമിച്ചിട്ടുണ്ടാകാമെങ്കിലും തിരുവമ്പാടി ദേവസ്വത്തെ ഒന്നടങ്കം പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് ശരിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പൂരത്തിന്റെ ശോഭ കെടുത്താന്‍ എഡിജിപി ഉള്‍പ്പെടെയുള്ളവര്‍ ശ്രമിച്ചെന്ന ചര്‍ച്ചകള്‍ നിലനില്‍ക്കെ, യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തണമെന്നും സുനില്‍കുമാര്‍ ആവശ്യപ്പെട്ടു.

അന്ന് പുലര്‍ച്ചെ മൂന്നരയ്ക്ക്ശേഷം താനും മന്ത്രി രാജനും ഇടപെട്ട്, തിരുവമ്പാടി ദേവസ്വവുമായി സഹകരിച്ചാണ് വെടിക്കെട്ട് നടന്നത്. ആ യോഗത്തില്‍ എന്തുകൊണ്ട് കളക്ടര്‍ പങ്കെടുത്തില്ല. അതിന്റെ അര്‍ഥം പൂരം അലങ്കോലപ്പെടണമെങ്കില്‍ അലങ്കോലപ്പെടട്ടേ എന്ന് കളക്ടര്‍ കരുതിയിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടാഴ്ചക്കുള്ളില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനത്തെ ഉപമുഖ്യമന്ത്രിയുടെ സെക്രട്ടറിയായി അദ്ദേഹം മാറിയപ്പോള്‍ അത് വ്യക്തമാണ്. പൂലം കലക്കലില്‍ യഥാര്‍ഥ പ്രതികള്‍ ആരാണെന്ന് കണ്ടെത്തണമെന്നും വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. തൃശ്ശൂര്‍ പുരം അടുത്തിരിക്കെ ഒരുവിവാദത്തിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നില്ല. തിരുവമ്പാടി ദേവസ്വം പ്രതിയാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുന്നത് ഒരിക്കലും യോജിക്കാനാകില്ല. അതിലെ ചില സ്ഥാപിത താത്പര്യമുള്ള വ്യക്തികള്‍, ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ രാഷ്ട്രീയലക്ഷ്യത്തോടെ അലങ്കോലപ്പെടുത്തിയെന്നാണ് തന്റെ അഭിപ്രായമെന്നും വി.എസ്. സുനില്‍കുമാര്‍ വ്യക്തമാക്കി.

തൃശ്ശൂര്‍പ്പൂരം അലങ്കോലപ്പെട്ടതില്‍ പോലീസിന് വീഴ്ചയില്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. അലങ്കോലപ്പെട്ടതിന് തിരുവമ്പാടി ദേവസ്വത്തിന്റെ ചില നിലപാടുകളും കാരണമായെന്നാണ് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. എച്ച്. വെങ്കിടേഷിന് കൈമാറിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. കളക്ടറുടെയും സിറ്റി പോലീസ് കമ്മിഷണറുടെയും സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനങ്ങള്‍ അതേപടി നടപ്പാക്കാതിരുന്നതാണ് അനിഷ്ടസംഭവങ്ങള്‍ക്ക് ഇടയാക്കിയത്. പ്രശ്നം പരമാവധി രമ്യതയില്‍ പരിഹരിക്കാന്‍ സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചു. ഉദ്യോഗസ്ഥതലത്തില്‍ പൂരംകലക്കാന്‍ ഗൂഢാലോചന നടന്നിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, പൂരംകലക്കലില്‍ ആരോപണവിധേയനായ എ.ഡി.ജി.പി. അജിത്കുമാറിനെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. പൂരം അലങ്കോലപ്പെട്ടതിലെ മൂന്നാമത്തെ അന്വേഷണമാണ് ഇപ്പോള്‍ പൂര്‍ത്തിയാകുന്നത്. ഉദ്യോഗസ്ഥവീഴ്ചയാണ് ക്രൈംബ്രാഞ്ച് അന്വേഷിച്ചത്.

പൂരംനടത്തിപ്പില്‍ വിവിധവകുപ്പുകളുടെ ഏകോപനത്തില്‍ വീഴ്ചയില്ലെന്ന് ആദ്യ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സ്ഥലത്തുണ്ടായിരുന്ന എ.ഡി.ജി.പി എം.ആര്‍. അജിത്കുമാര്‍ പ്രശ്നത്തില്‍ ഇടപെട്ടില്ലെന്ന ആരോപണമുയര്‍ന്നിരുന്നു. ഇതേക്കുറിച്ച് അന്നത്തെ പോലീസ് മേധാവി ഷേയ്ക്ക് ദര്‍വേഷ് സാഹിബ് നടത്തിയ അന്വേഷണത്തില്‍ ക്രമസമാധാനച്ചുമതല വഹിച്ചിരുന്ന എ.ഡി.ജി.പി.യുടെ ഭാഗത്ത് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു.