ബത്തേരി: സുപ്രധാന കേസുകളിലെ മികവാര്‍ന്നതും കുറ്റമറ്റതും ചടുലവുമായ അന്വേഷണ മികവിനുള്ള സമ്മാനമായി കേന്ദ്ര പൊലീസ് മെഡല്‍ ലഭിച്ച ഉദ്യോഗസ്ഥനാണ് വിവി ബെന്നി. കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി. ഏത് അന്വേഷണത്തേയും ശാസ്ത്രീയമായി തെളിയിക്കും. മുട്ടില്‍ മരം മുറി കേസില്‍ മരങ്ങളുടെ ഡി എന്‍ എ പരിശോധനയിലൂടെ കാലപ്പഴക്കം ഉറപ്പിച്ചതും വിവി ബെന്നിയുടെ മികവായിരുന്നു. ഇതായിരുന്നു മുട്ടില്‍ മരം മുറിയില്‍ പ്രതികള്‍ക്ക് ഊരാക്കുടുക്കായത്. ഇതോടെ ചിലര്‍ക്ക് ബെന്നി കണ്ണിലെ കരടായി. ബെന്നിയെ അന്വേഷണത്തില്‍ നിന്നും പുറത്താക്കാന്‍ പലവിധ കളികള്‍ നടന്നു. പക്ഷേ സര്‍ക്കാര്‍ അന്വേഷണവുമായി മുമ്പോട്ട് പോകാന്‍ അനുമതി നല്‍കി. അപ്പോഴിതാ പുതിയ ആരോപണം. മലപ്പുറത്തെ എസ് പി യായിരുന്ന സുജിത് ദാസിനെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഇത്തരമൊരു ട്വിസ്റ്റുണ്ടാകുമ്പോള്‍ മുട്ടില്‍ മരം മുറിയും ചര്‍ച്ചയാകുകയാണ്.

ആന്റി ടെററിസ്റ്റ് സ്‌ക്വാഡിന് നേതൃത്വം നല്‍കി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടത്തിയ അന്വേഷണത്തിനായിരുന്നു മുമ്പ് ബെന്നിക്ക് കേന്ദ്ര പുരസ്‌കാരം കിട്ടിയത്. 2021ലായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായില്‍ നിന്നുള്ള ഈ അംഗീകാരം കിട്ടിയത്. മാവോയിസ്റ്റ് ആക്രമണങ്ങളും യുഎപിഎ കേസുകളും ഇദ്ദേഹം അന്വേഷിച്ചിരുന്നു. മരട് ഫ്‌ലാറ്റ് കേസ്, ടി.പി വധക്കേസ്, പെരുവണ്ണാമൂഴി സെക്‌സ് റാക്കറ്റ്, ഹാദിയ കേസ് എന്നിവയിലും അന്വേഷണ ഉദ്യോഗസ്ഥനായി പേരെടുത്തു. ഇന്‍സ്‌പെക്ടറായിരിക്കെ മുന്നൂറോളം ഉദ്യോഗാര്‍ഥികള്‍ക്ക് പിഎസ്സി പരീക്ഷാ പരിശീലനം നല്‍കാന്‍ നേതൃത്വം വഹിച്ചു. അതില്‍ 30 പേര്‍ക്ക് സര്‍ക്കാര്‍ ജോലിയും ലഭിച്ചതും ഏറെ അഭിനന്ദനങ്ങള്‍ക്കിടയാക്കി. ബത്തേരിയിലും ഗോത്രവിഭാഗത്തില്‍ പെട്ടവര്‍ക്ക് പിഎസ്സി പരീശീലനം നല്‍കാനുള്ള നീക്കങ്ങളും വയനാട്ടിലെ ജോലിക്കിടെ നടത്തി.

2003ല്‍ കേരള പൊലീസിലെത്തിയ ഇദ്ദേഹം പാനൂര്‍ എസ്‌ഐ ആയിട്ടായിരുന്നു നിയമനം. 2010 കണ്ണൂര്‍ സിറ്റി പൊലീസ് ഇന്‍സ്‌പെക്ടറായി. കോഴിക്കോട് ക്രൈംബ്രാഞ്ച്, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ ഡിവൈഎസ്പിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോഴത്തെ വീട്ടമ്മയുടെ ആരോപണങ്ങള്‍ക്ക് പിന്നില്‍ മുട്ടില്‍ മരം മുറി കേസ് അന്വേഷിക്കുന്നതിലെ വിരോധത്തിന്റെ ഭാഗമായുള്ള ഗൂഡാലോചനയാണെന്ന് ഡിവൈഎസ്പി വിവി ബെന്നി പ്രതികരിച്ചിട്ടുണ്ട്. ഗൂഢാലോചന അന്വേഷിക്കാന്‍ പരാതി നല്‍കും. മാനനഷ്ട കേസ് നല്‍കും. മുട്ടില്‍ മരം മുറി കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെന്ന നിലയില്‍ തന്നെ വേട്ടയാടുകയാണെന്നും വീട്ടമ്മയുടെ പരാതിയില്‍ കഴമ്പില്ലെന്നും ബെന്നി പറഞ്ഞു. ബെന്നിയെ പോലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ഇത്തരം നീക്കങ്ങള്‍ പോലീസില്‍ വലിയൊരു വിഭാഗത്തേയും അമര്‍ഷത്തിലാക്കുന്നുണ്ട്. നീതി പൂര്‍വ്വമായി എങ്ങനെ പ്രവര്‍ത്തിക്കുമെന്ന ചോദ്യമാണ് അവര്‍ ഉയര്‍ത്തുന്നത്.

ആരോപണങ്ങള്‍ പൂര്‍ണമായും തെറ്റാണ്. തിരൂര്‍ ഡിവൈഎസ്പിയായിരുന്നപ്പോള്‍ പൊന്നാനി എസ്എച്ച്ഒക്കെതിരായ സ്ത്രീയുടെ പരാതി അന്വേഷിക്കാന്‍ അന്നത്തെ മലപ്പുറം എസ്പി സുജിത് ദാസ് നിര്‍ദേശം നല്‍കിയിരുന്നു. പരാതി അന്വേഷിക്കാന്‍ ചെന്നപ്പോള്‍ ശല്യം ചെയ്തുവെന്ന സ്ത്രീയുടെ പരാതിയാണ് അന്വേഷിച്ചത്. പരാതി അന്വേഷിച്ച് അത് വ്യാജമാണെന്ന് തെളിയുകയും എസ്പിക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. ഇതിനുപുറമെ സംഭവത്തില്‍ സ്‌പൈഷ്യല്‍ ബ്രാഞ്ചും അന്വേഷണം നടത്തി പരാതിയില്‍ കഴമ്പില്ലെന്ന് എസ്പിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് സ്ത്രീയുടെ പരാതി തള്ളിയാണ്. പൊന്നാനി എസ്എച്ച്ഒ വിനോദിനെതിരായ പരാതിയുമായി ബന്ധപ്പെട്ട് രണ്ടാമാതിയ അന്നത്തെ തിരൂര്‍ ഡിവൈഎസ്പി ബെന്നിയെ കണ്ടിരുന്നുവെന്ന് സ്ത്രീ ആരോപിച്ചിരുന്നു. വിനോദും സുജിത് ദാസും ബലാത്സംഗം ചെയ്തുവെന്ന ആരോപണം ഉന്നയിച്ചുകൊണ്ടാണ് ബെന്നിക്കെതിരെയും സ്ത്രീ വെളിപ്പെടുത്തല്‍ നടത്തിയത്. ഇത് നിഷേധിച്ചുകൊണ്ടാണിപ്പോള്‍ ബെന്നി രംഗത്തെത്തിയത്.

2021ല്‍ സുല്‍ത്താന്‍ ബത്തേരി ഡിവൈഎസ്പിയായിരുന്നപ്പോഴാണ് മുട്ടില്‍ മരം മുറി കേസ് അന്വേഷിക്കുന്നതെന്ന് വിവി ബെന്നി പറഞ്ഞു. ഇപ്പോഴും മുട്ടില്‍ മരം മുറി കേസ് അന്വേഷിക്കുന്നുണ്ട്. ഇതിലുള്ള വിരോധമാണ് ഇപ്പോഴത്തെ ആരോപണങ്ങള്‍ക്ക് പിന്നില്‍. 100ശതമാനവും താന്‍ നിരപരാധിയാണ്. ഒരു കുറ്റവും ചെയ്തിട്ടില്ല. സ്ത്രീയുടെ പരാതിയില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുക മാത്രമാണ് താന്‍ ചെയ്തിട്ടുള്ളത്. നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ആരോപണം ഉണ്ടായ സാഹചര്യം പരിശോധിക്കണമെന്നും വിവി ബെന്നി വ്യക്തമാക്കി.

മുട്ടില്‍ മരം മുറി കേസ് അന്വേഷണത്തിന്റെ പേരില്‍ പകപോക്കുകയാണ്. എന്നെയും കുടുംബത്തെയും തേജോവധം ചെയ്യുകയാണ്. മുട്ടില്‍ മരം മുറി അന്വേഷണത്തിന്റെ പേരിലുള്ള തേജോവധം നേരത്തെയും ഉണ്ടായിരുന്നു. ഇന്നലെ പരാതിക്കാരി ഭരണകക്ഷി എംഎല്‍എയെ കണ്ടതില്‍ പ്രതികരിക്കുന്നില്ല. പരാതിക്കാരിയെ ഞാന്‍ ഓര്‍ക്കുന്നു പോലുമില്ല. ഓഫീസില്‍ വന്നതും ഓര്‍ക്കുന്നില്ല.ഇപ്പോള്‍ ഉള്ളത് അടിസ്ഥാന രഹിതമായ ആരോപണമാണമെന്നും ഇതിനെതിരെ എന്തെല്ലാം നടപടി സ്വീകരിക്കാന്‍ കഴിയുമോ അതൊക്കെ ചെയ്യുമെന്നും വിവി ബെന്നി പറഞ്ഞു.

നേരത്തെ മുട്ടില്‍ മരംമുറിക്കേസിലെ അന്വേഷണസംഘത്തില്‍നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് വി.വി. ബെന്നി സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേശ് സാഹിബിന് കത്തുനല്‍കിയിരുന്നു. അനാവശ്യ വിവാദങ്ങളുണ്ടാക്കി പ്രതികള്‍ അന്വേഷണം വഴിതിരിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ തല്‍സ്ഥാനത്ത് തുടരാന്‍ ബുദ്ധിമുട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കത്ത്. ഒരു വര്‍ഷം മുമ്പായിരുന്നു ഇത്. കേസിലെ പ്രതികളായ അഗസ്റ്റിന്‍ സഹോദരന്‍മാര്‍ പലരീതിയില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. വിവാദങ്ങള്‍ ഉന്നയിച്ചുകൊണ്ട് കേസ് അട്ടിമറിക്കാന്‍ പ്രതികളുടെ ഭാഗത്തുനിന്ന് നീക്കങ്ങള്‍ നടക്കുന്നു. ഈ കടുത്ത സമ്മര്‍ദം അതിജീവിച്ച് കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധിക്കില്ല. അതിനാല്‍ തനിക്കുപകരം മറ്റൊരു ഉദ്യോഗസ്ഥനെ കേസന്വേഷണച്ചുമതല ഏല്‍പ്പിക്കണമെന്നാണ് ബെന്നി കത്തില്‍ ഉയര്‍ത്തിയ ആവശ്യം. എന്നാല്‍ കേസുമായി മുമ്പോട്ട് പോകാനായിരുന്നു സര്‍ക്കാരും പോലീസ് മേധാവിയും ബെന്നിയോട് നിര്‍ദ്ദേശിച്ചത്.

മുട്ടില്‍ മരംമുറിക്കേസ് പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കിയത് താനൂര്‍ ഡി.വൈ.എസ്.പി. ബെന്നിയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അഗസ്റ്റിന്‍ സഹോദരന്മാരെ ബെന്നി അറസ്റ്റുചെയ്തിരുന്നു. രണ്ടുവര്‍ഷം നീണ്ട അന്വേഷണത്തിനൊടുവില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കേയാണ് സ്ഥാനത്ത് തുടരാന്‍ ബുദ്ധിമുട്ടുണ്ടെന്നറിയിച്ചുള്ള കത്ത് ഡി.ജി.പി.ക്ക് നല്‍കിയത്. താനൂരില്‍ എം.ഡി.എം.എ. കേസില്‍ എസ്.പി.യുടെ കീഴിലുള്ള ഡാന്‍സഫ് പിടിച്ച സംഘത്തിലെ താമിര്‍ ജിഫ്രി എന്നയാള്‍ കസ്റ്റഡിയില്‍വെച്ച് മരണപ്പെട്ടിരുന്നു. സംഭവത്തില്‍ താനൂര്‍ എസ്.ഐ. കൃഷ്ണലാലിനും ഡാന്‍സഫ് സംഘത്തിനുമെതിരേ നടപടിയുണ്ടായി. ഈ കേസുമായി ബന്ധപ്പെട്ടുകൊണ്ട് ഡിവൈ.എസ്.പി. ബെന്നിയിലേക്ക് അന്വേഷണം വഴിതിരിച്ചുവിടാന്‍ നീക്കം നടക്കുന്നുവെന്ന ആരോപണം ശക്തമായി ഉയര്‍ന്നിരുന്നു.

മുട്ടില്‍ മരം മുറി കേസില്‍ സുപ്രധാനമായ പല തെളിവുകളും ശേഖരിച്ചുകഴിഞ്ഞിരുന്നു. മരങ്ങളുടെ അവശേഷിച്ച കുറ്റിയും മുറിച്ചുുകടത്തിയ മരത്തടിയും ചേര്‍ത്തുള്ള ഡി.എന്‍.എ. പരിശോധന, മറ്റു ശാസ്ത്രീയ പരിശോധനകള്‍ എന്നിവയെല്ലാം പൂര്‍ത്തിയാക്കിയാണ് കേസില്‍ നിര്‍്ണ്ണായക നിഗമനങ്ങളില്‍ ബെന്നി എത്തിയത്.