മുണ്ടക്കൈ: ചൂരല്‍മലയില്‍ എന്തോ വലിയ ആപത്ത് സഭവിക്കാന്‍ പോകുന്നുണ്ടെന്ന് മുന്‍കൂട്ടി അറിഞ്ഞ ആളാണ് ചൂരല്‍മല സ്വദേശിയായ കിഴക്കേപ്പറമ്പില്‍ കെ.എം.വിനോദ്. വിനോദിന് ഇങ്ങനെ ഒരു തോന്നല്‍ ഉണ്ടാക്കിയതാവട്ടെ അരുമയായി വളര്‍ത്തിയ തത്ത 'കിങ്ങിണി'യും. വിനോദിന്റെ വിളിയില്‍ സുഹൃത്തുക്കളുടെ കുടുംബവും പ്രളയത്തില്‍ നിന്നും രക്ഷപ്പെട്ടു.

കനത്ത മഴയെ തുടര്‍ന്ന് ഉണ്ടായ ഭീതിയില്‍ ഉരുള്‍ പൊട്ടലിന്റെ തലേന്നു വൈകിട്ട് വിനോദും കുടുംബവും കോളനി റോഡില്‍ താമസിക്കുന്ന സഹോദരി നന്ദയുടെ വീട്ടിലേക്കു മാറിയിരുന്നു. കൂട ഉള്‍പ്പെടെ കിങ്ങിണിയെയും കൂടെക്കൂട്ടി. പിറ്റേന്നു പുലര്‍ച്ചെ രണ്ടാമത്തെ വലിയ ഉരുള്‍പൊട്ടലിനു കുറച്ചുനേരം മുന്‍പ് കിങ്ങിണി ഒച്ചയുണ്ടാക്കാന്‍ തുടങ്ങിയതായി വിനോദ് പറയുന്നു. തൂവലുകള്‍ പറിഞ്ഞുപോരും വിധം കൂടിന്റെ ഇരുമ്പുകമ്പികളില്‍ വന്നിടിക്കുകയും വലിയ ഒച്ചയുണ്ടാക്കുകയും ചെയ്തു. ഇതുകേട്ടുണര്‍ന്ന വിനോദിന് അപായ സൂചന തോന്നി. ചൂരല്‍മല പ്രദേശത്തെ സ്ഥിതി അറിയാവുന്നതിനാല്‍ തനിക്ക് ഇതിലെന്തോ പന്തികേടു തോന്നിയെന്നും വിനോദ് പറയുന്നു.

ഉടനെ തന്നെ ചൂരല്‍മലയിലെ അയില്‍വാസികളായ ജിജിന്‍, പ്രശാന്ത്, അഷ്‌കര്‍ എന്നിവരെ വിളിക്കുകയായിരുന്നു. ഫോണെടുക്കാന്‍ ഉണര്‍ന്ന ഇവര്‍ വീടിനു പുറത്തുനോക്കിയപ്പോഴാണ് ചെളിവെള്ളം ഒഴുകിയെത്തുന്നതു കാണുന്നത്. ഉടന്‍തന്നെ അവിടെനിന്നു മാറി' വിനോദ് പറഞ്ഞു. വിനോദിന്റെയും സുഹൃത്ത് ജിജിന്റെയും വീടു പൂര്‍ണമായും തകര്‍ന്നു; അഷ്‌കറിന്റെയും പ്രശാന്തിന്റെയും വീട് ഭാഗികമായും. നിലവില്‍ മേപ്പാടി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ക്യാംപിലാണു വിനോദും കുടുംബവും.