ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള യൂട്യൂബര്‍മാരെ ചാരവൃത്തിക്ക് വേണ്ടി ഉപയോഗിച്ചതിലെ ബുദ്ധികേന്ദ്രം ആരെന്ന വിവരം പുറത്തുവരുന്നു. മാഡം എന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന നോഷാബ ഷെഹ്‌സാദ് എന്ന് അറിയപ്പെടുന്ന പാക്കിസ്ഥാനിലെ ലഹോറില്‍ ട്രാവല്‍ ഏജന്‍സി നടത്തിപ്പുകാരിയാണ് ജ്യോതി മല്‍ഹോത്ര അടക്കമുള്ള യുട്യൂബര്‍മാരെ വലയില്‍ വീഴ്ത്തിയത് എന്നാണ് വിവരം.

പാക്ക് ചാരസംഘടനയായ ഐഎസ്‌ഐക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന നോഷാബ 'മാഡം എന്‍' എന്ന പേരിലാണ് അറിയപ്പെട്ടത്. ഇവരുടെ ഉടമസ്ഥതയിലുള്ള ജൈയാന ട്രാവല്‍ ആന്‍ഡ് ടൂറിസം എന്ന ഏജന്‍സിയാണ് ചാരവൃത്തിക്കേസില്‍ അറസ്റ്റിലായ യുട്യൂബര്‍ ജ്യോതി മല്‍ഹോത്ര ഉള്‍പ്പെടെയുള്ളവര്‍ക്ക് പാക്കിസ്ഥാന്‍ സന്ദര്‍ശിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയത്. ജ്യോതി മല്‍ഹോത്രയെ ചോദ്യം ചെയ്തപ്പോഴാണ് മാഡം എന്നിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പാക്കിസ്താന്‍ പോലീസിലെ മുന്‍ സബ് ഇന്‍സ്‌പെക്ടര്‍ നാസിര്‍ ധില്ലണ്‍ ആണ് ചാരപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ യൂട്യൂബര്‍മാരെ റിക്രൂട്ട് ചെയ്തിരുന്നത് എന്നാണ് പുറത്തു വരുന്ന വിവരം. ഇയാളുടെ സുഹൃത്താണ് മാഡം എന്‍. ഇന്ത്യയില്‍ അഞ്ഞൂറോളം വരുന്ന ചാരന്മാരുടെ സ്ലീപ്പര്‍ സെല്‍ സ്ഥാപിക്കാനായി പ്രവര്‍ത്തിക്കുകയായിരുന്നു മാഡം എന്‍ എന്നാണ് കണ്ടെത്തല്‍.

പാക്കിസ്ഥാനി സിവില്‍ സര്‍വീസില്‍നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ് നോഷാബയുടെ ഭര്‍ത്താവ്. ഇന്ത്യയില്‍ സ്ലീപ്പര്‍ സെല്‍ ശൃംഖല കെട്ടിപ്പടുക്കേണ്ടതെങ്ങനെ എന്നതില്‍ പാക്കിസ്ഥാന്‍ സൈന്യവും ഐഎസ്‌ഐയും നോഷാബയ്ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നതായും അന്വേഷണ ഏജന്‍സിയിലെ വൃത്തങ്ങള്‍ പറയുന്നു. ഇന്ത്യയില്‍ നിന്നുള്ള സമൂഹ മാധ്യമ ഇന്‍ഫ്‌ലുവന്‍സര്‍മാരെ പാക്ക് സൈന്യത്തിലെ ഉന്നതര്‍ക്കും ഐഎസ്‌ഐ ഉദ്യോഗസ്ഥര്‍ക്കും പരിചയപ്പെടുത്തിയിരുന്നു.

ആറുമാസത്തിനിടെ നോഷാബ മൂവായിരത്തോളം ഇന്ത്യക്കാരെയും 1,500 പ്രവാസി ഇന്ത്യക്കാരെയും പാക്കിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ സഹായിച്ചിട്ടുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഡല്‍ഹിയിലെ പാക്കിസ്ഥാന് എംബസിയിലും നോഷേരയ്ക്ക് വലിയ സ്വാധീനമുണ്ടായിരുന്നു. പാക്ക് എംബസിയിലെ ഫസ്റ്റ് സെക്രട്ടറി സുഹൈല്‍ ഖമര്‍, കൗണ്‍സലര്‍ ഉമര്‍ ഷെര്യാര്‍ എന്നിവരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന നോഷേരയ്ക്ക് ഒറ്റ ഫോണ്‍കോള്‍ കൊണ്ടുതന്നെ പാക്കിസ്ഥാന്‍ വീസ സംഘടിപ്പിച്ചു നല്‍കിയിരുന്നു. അത്രയ്ക്ക് പവര്‍ഫുളായിരുന്നു ഇവരെന്നാണ് ഫസ്റ്റ് പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്യുന്നത്.

ഡല്‍ഹിയിലെ പാക്കിസ്ഥാന്‍ എംബസിയില്‍ വീസ ഓഫിസറായിരുന്ന ഐഎസ്‌ഐ പ്രവര്‍ത്തകന്‍ ഡാനിഷ് അഥവാ എഹ്‌സാന്‍ ഉര്‍ റഹ്‌മാന്‍ എന്നയാളുമായും നോഷേരയ്ക്ക് അടുപ്പമുണ്ടായിരുന്നു. ജ്യോതി മല്‍ഹോത്രയുടെ അറസ്റ്റിനു പിന്നാലെ ഇന്ത്യ പുറത്താക്കിയ ആളാണ് ഡാനിഷ്. ഇന്ത്യന്‍ യുട്യൂബര്‍മാരുമായി സൗഹൃദത്തില്‍ ഏര്‍പ്പെടുന്നതാണ് മാഡം എന്‍ ആദ്യം ചെയ്യുന്നപ്രവര്‍ത്തി. തുടര്‍ന്ന് ഇവരെ ഡല്‍ഹിയിലെ പാക്കിസ്ഥാന്‍ എംബസിയില്‍ ജോലി ചെയ്തിരുന്ന ഐഎസ്ഐ ഉദ്യോഗസ്ഥന്‍ ഡാനിഷുമായി ബന്ധപ്പെടുത്തും.

ഡാനിഷാണ് യൂട്യൂബര്‍മാരെ ചാരപ്രവര്‍ത്തനത്തിന് ഉപയോഗിച്ചരുന്നത് എന്നാണ് നിലവിലെ അന്വേഷണത്തില്‍ വ്യക്തമായിരുന്നത്. ഫൈസലാബാദ് സ്വദേശിയായ നാസിറിനെ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തിയിരുന്ന നാസിര്‍ ധില്ലണ് സ്വന്തമായി ഒരു യൂട്യൂബ് ചാനലുമുണ്ട്. ഈ യൂ ട്യൂബ് ചാനല്‍ വഴി ഇന്ത്യക്കാര്‍ക്ക് പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുന്നതിനുള്ള വിസാ നടപടികളെ സംബന്ധിച്ച നിരവധി വീഡിയോകള്‍ നാസിര്‍ ചെയ്തിരുന്നു.

രണ്ട് വര്‍ഷം മുന്‍പാണ് നാസിറിനെ പാക്കിസ്താാന്‍ ചാര സംഘടനയായ ഐഎസ്ഐ റിക്രൂട്ട് ചെയ്തത്. അതേസമയം പാക്കിസ്താനു വേണ്ടി ചാരവൃത്തി നടത്തിയതിനു പിടിയിലായ യുട്യൂബര്‍ ജസ്ബീര്‍ സിങ്ങിന് നേരത്തേ സമാനമായ കേസില്‍ അറസ്റ്റിലായ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളൂവന്‍സര്‍ ജ്യോതി മല്‍ഹോത്രയുമായി അടുത്ത ബന്ധമെന്ന് പഞ്ചാബ് പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. പഞ്ചാബിലെ രൂപ്നഗര്‍ ജില്ലയിലെ മഹ്ലാന്‍ സ്വദേശിയും 'ജാന്‍ മഹല്‍' എന്ന യൂട്യൂബ് ചാനല്‍ ഉടമയുമായ ജസ്ബീര്‍ സിങ്ങിന് പാകിസ്താന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതായി പഞ്ചാബ് ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് നേരത്തേ അറിയിച്ചിരുന്നു

ചാരവൃത്തിയുടെ പേരില്‍ നേരത്തെ ഹരിയാന പോലീസ് അറസ്റ്റ് ചെയ്ത മല്‍ഹോത്രയുമായും ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവന്നാണ് പഞ്ചാബ് പോലീസിന്റെ ആരോപണം. പാകിസ്താന്‍ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനായിരുന്ന, പിന്നീട് പുറത്താക്കപ്പെട്ട അഹ്സാനുര്‍ റഹീം എന്ന ഡാനിഷുമായും ഇയാള്‍ ബന്ധം പുലര്‍ത്തിയിരുന്നതായി ഗൗരവ് യാദവ് എക്സ് പോസ്റ്റില്‍ പറഞ്ഞു. ഡല്‍ഹിയില്‍ പാക്കിസ്താന്‍ ദേശീയ ദിന പരിപാടിയില്‍ ജ്യോതി മല്‍ഹോത്രയെ ജസ്ബീര്‍ കണ്ടിരുന്നതായും ഇരുവരും പാക് സൈനിക ഉദ്യോഗസ്ഥരുമായി സംസാരിച്ചതായും വെളിപ്പെട്ടിട്ടുണ്ട്.

'ഡാനിഷിന്റെ ക്ഷണപ്രകാരം ഡല്‍ഹിയില്‍ നടന്ന പാകിസ്താന്‍ ദേശീയ ദിന പരിപാടിയില്‍ ജസ്ബീര്‍ പങ്കെടുത്തതായും അവിടെവെച്ച് പാക് സൈനിക ഉദ്യോഗസ്ഥരെയും വ്ലോഗര്‍മാരെയും കണ്ടതായും വെളിപ്പെട്ടിട്ടുണ്ട്. ഇയാള്‍ മൂന്ന് തവണ (2020, 2021, 2024) പാകിസ്താനിലേക്ക് യാത്ര ചെയ്തു, ഇയാളുടെ ഇലക്ട്രോണിക് ഉപകരണങ്ങളില്‍ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള നിരവധി നമ്പരുകള്‍ അടങ്ങിയിരുന്നു, അവ ഇപ്പോള്‍ വിശദമായ ഫോറന്‍സിക് പരിശോധനയിലാണ്.' യാദവ് പറഞ്ഞു.