മുംബൈ: ഭിന്നശേഷിക്കാരിയെന്നും കാഴ്ചപരിമിതിയുള്ള ആളെന്നും കാട്ടി ആനുകൂല്യങ്ങള്‍ കൈപ്പറ്റാന്‍ ചട്ട ലംഘനം നടത്തിയ പ്രൊബേഷണറി ഐഎഎസ് ഓഫീസര്‍ പൂജ ഖേദ്കര്‍ വിവാദത്തില്‍ മുങ്ങിയിരിക്കുകയാണ്. പരാതിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടിയതോടെ ആരാണ് പൂജയെന്നാണ് പലരും അന്വേഷിക്കുന്നത്.

ചുരുക്കി പറഞ്ഞാല്‍ അധികാര ദുര്‍വിനിയോഗത്തിന്റെ പേരിലാണ് പൂജ ഖേദ്കര്‍ വിവാദത്തില്‍ പെട്ടിരിക്കുന്നത്. സൈറണോട് കൂടിയ സ്വകാര്യ ഔഡി കാറും, വിഐപി നമ്പര്‍ പ്ലേറ്റും (സീനിയര്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രം അവകാശമുള്ളത്) ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍ പെട്ടതോടെ, ആ ഉദ്യോഗസ്ഥയെ പൂനെയില്‍ നിന്ന് വാഷിമിലേക്ക് സ്ഥലം മാറ്റിയിരിക്കുകയാണ്.

യുപിഎസ്സി പരീക്ഷയില്‍ അഖിലേന്ത്യ തലത്തില്‍ 841 ാം റാങ്ക് നേടിയ 2023 ബാച്ച് ഐഎഎസ് ഓഫീസറാണ് പൂജ കേദ്കര്‍. പൊതുജനസേവന രംഗത്താണ് പൂജയുടെ കുടുംബാംഗങ്ങളില്‍ മിക്കവരും. അച്ഛന്‍ വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. എന്തായാലും മകള്‍ കുഴപ്പത്തില്‍ ചെന്ന് ചാടിയിരിക്കുകയാണ്.

മഹാരാഷ്ട്ര സര്‍ക്കാര്‍ സ്റ്റിക്കര്‍ ഒട്ടിച്ച സ്വകാര്യ ഔഡി ആഡംബര സെഡാന്‍ കാറില്‍ ചുവപ്പ്-നീല ബീക്കണ്‍ ഉപയോഗിച്ചതാണ് കുടുക്കില്‍ ചാടിച്ചത്. പിന്നാലെ മറ്റാരോപണങ്ങളും വന്നു. അസിസ്റ്റന്റ് കളക്ടറായി ചേരും മുമ്പ് തന്നെ വിഐപി നമ്പര്‍ പ്ലേറ്റോട് കൂടിയ ഔദ്യോഗിക കാര്‍, താമസ സൗകര്യം, മതിയായ ജീവനക്കാരോട് കൂടിയ ഔദ്യോഗിക ചേംബര്‍, ഒരു കോണ്‍സ്റ്റബിള്‍ എന്നിവ പൂജ ആവശ്യപ്പെട്ടിരുന്നു.ഒരു ട്രെയിനി ഉദ്യോഗസ്ഥയ്ക്ക് ഇത്തരം ആനുകൂല്യങ്ങള്‍ കൈപ്പറ്റാനാവില്ല.

വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനായ പൂജയുടെ പിതാവ് തന്റെ സ്വാധീനം ഉപയോഗിച്ച മകളുടെ ആഗ്രഹം നിറവേറ്റാന്‍ ജില്ലാ കളക്ടറുടെ ഓഫീസില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും പറയപ്പെടുന്നു. ജോലി സ്ഥലത്തും കുഴപ്പങ്ങള്‍ കാണിച്ചു. പൂനെ കളക്ടറുടെ ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ അജയ് മോറെയുടെ നെയിംപ്ലേറ്റ് മാറ്റി അതേ സ്ഥലം തനിക്കായി മാറ്റിയെന്നും ആ,രോപണമുണ്ട്.

നിയമന മുന്‍ഗണക്കായി ഭിന്നശേഷിക്കാരിയാണെന്ന് തെളിയിക്കാന്‍ പൂജ സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്നും ആരോപണം ഉയര്‍ന്നിരിക്കുകയാണ്. സിവില്‍ സര്‍വീസില്‍ ഇളവുകള്‍ ലഭിക്കുന്നതിനായി യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന് കാഴ്ച വൈകല്യമുണ്ടെന്ന് അവകാശപ്പെട്ട് നല്‍കിയ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് ആരോപണം.

ഭിന്നശേഷി സ്ഥിരീകരിക്കാന്‍ വൈദ്യപരിശോധനയ്ക്ക് വിധേയയാകാന്‍ ആറ് തവണ ആവശ്യപ്പെട്ടിട്ടും ഇവര്‍ ഹാജരായില്ല. 2022 ഏപ്രിലില്‍ ഡല്‍ഹി എയിംസില്‍ പരിശോധന നടത്താന്‍ തീരുമാനിച്ചിരുന്നതായും എന്നാല്‍ അന്ന് കൊവിഡ്-19 പോസിറ്റീവ് ആണെന്ന് പറഞ്ഞ് ഇവര്‍ ഒഴിഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തുടര്‍ന്നുള്ള പരിശോധനകളിലും എംആര്‍ഐ പരിശോധനക്കും ഇവര്‍ ഹാജരായില്ല.

ഒടുവില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍നിന്നുള്ള വ്യാജ മെഡിക്കല്‍ വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് യുവതി ഹാജരാക്കിയെന്നാണ് വിവരം. ഇതിനുശേഷമാണ് സര്‍വീസില്‍ പ്രവേശിച്ചതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ പൂജ സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റുകളില്‍ സംശയമുണ്ടെന്ന് യു.പി.എസ്.സി. അറിയിച്ചിരുന്നു. ഇതിനിടെ, രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് യുവതി ജോലിയില്‍ പ്രവേശിക്കാനുള്ള ഉത്തരവ് കൈക്കലാക്കിയെന്നാണ് ആരോപണം.

ഒ.ബി.സി. വിഭാഗത്തില്‍ പരീക്ഷയെഴുതിയ പൂജ ഇതിലും ക്രമക്കേട് നടത്തിയതായാണ് വിവരം. ഈ വിഭാഗത്തില്‍ ക്രിമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ പിതാവിന്റെ വാര്‍ഷികവരുമാന പരിധി എട്ടുലക്ഷം രൂപയാണ്. എന്നാല്‍, പൂജയുടെ പിതാവ് ദിലീപ് ഖേദ്കര്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥനാണ്. മാത്രമല്ല, ഇദ്ദേഹത്തിന്റെ വാര്‍ഷികവരുമാനമായി നേരത്തെ കാണിച്ചിരുന്നത് 49 ലക്ഷം രൂപയാണെന്നും ഇദ്ദേഹത്തിന്റെ മൊത്തം ആസ്തി നൂറുകോടി രൂപയ്ക്ക് മുകളിലുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. നൂറു കോടി രൂപയ്ക്ക് മുകളില്‍ ആസ്തിയുള്ള കുടുംബത്തിലെ അംഗമായ ഇവര്‍ എങ്ങനെയാണ് ഒബിസി വിഭാഗത്തില്‍പ്പെടുന്നത് എന്നാണ് പ്രധാന ചോദ്യം.

110 ഏക്കര്‍ വരുന്ന കൃഷിഭൂമിയും 1.6 ലക്ഷം ചതുരശ്ര അടിയുള്ള ആറു കടകളും ഏഴു ഫ്ളാറ്റുകളും പൂജയുടെ കുടുംബത്തിനുണ്ട്. 900 ഗ്രാം സ്വര്‍ണവും വജ്ര വും സ്വന്തമായുണ്ട്. 17 ലക്ഷം രൂപ മൂല്യമുള്ള സ്വര്‍ണവാച്ച്, ഔഡി അടക്കം നാല് ആഡംബര കാറുകള്‍, രണ്ട് സ്വകാര്യ കമ്പനികളില്‍ പാര്‍ട്ണര്‍ഷിപ്പ് എന്നിവയും ഇവരുടെയും കുടുംബത്തിന്റെയും പേരിലുണ്ട്. പൂജയ്ക്ക് മാത്രം 17 കോടി രൂപയുടെ ആസ്തിയുണ്ട്.
തെരഞ്ഞെടുപ്പ് കമ്മിഷനില്‍ നല്‍കിയ സത്യവാങ്മൂല പ്രകാരം 40 കോടി രൂപയാണ് ദിലീപിന്റെ ആസ്തി. ഭാര്യ മനോരമയുടെ പേരില്‍ 15 കോടി രൂപയുടെ സ്വത്തുണ്ട്. ഇങ്ങനെയിരിക്കെ ഇവര്‍ക്ക് നോണ്‍ ക്രിമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത് ദുരൂഹമാണ്

അതിനിടെ, പൂജയുടെ പുണെയിലെ നിയമനത്തെച്ചൊല്ലിയും പുതിയ വിവാദമുയര്‍ന്നിട്ടുണ്ട്. സര്‍വീസില്‍ പ്രവേശിക്കുന്ന പുതിയ ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ക്ക് സ്വന്തം ജില്ലയില്‍ ഒരിക്കലും ആദ്യം പോസ്റ്റിങ് നല്‍കില്ലെന്നിരിക്കെ പൂജ ഖേദ്കറിനെ പുണെയില്‍ നിയമിച്ചതിലാണ് വിവാദം ഉയര്‍ന്നിരിക്കുന്നത്. ഈ നിയമനത്തിലും പിന്നിലും രാഷ്ട്രീയസ്വാധീനമാണെന്നാണ് പ്രധാന ആരോപണം.