കാന്‍പൂര്‍: ഷഹ്‌സാദി ഖാന്‍ ഇനിയില്ല. യുഎയില്‍ വധശിക്ഷയ്ക്ക് വിധേയായ യുപി സ്വദേശി ഷഹ്‌സാദി ഖാന്റെ സംസ്‌കാരം ഇന്നലെയാണ് നടന്നത്. അബുദാബിയില്‍ വച്ചായിരുന്നു ഷഹ്‌സാദിയുടെ സംസ്‌കാരം നടന്നത്. മൃതദേഹം എങ്കിലും വിട്ട് കിട്ടാന്‍ വിദേശകാര്യമന്ത്രാലയം വഴി കുടുംബം യുഎയിയോട് ആവശ്യപ്പെട്ടെങ്കിലും അതിന് അനുമതി ലഭിച്ചിരുന്നില്ല. മാതാപിതാക്കള്‍ക്ക് സംസ്‌കാര ചടങ്ങ് നടത്താന്‍ അനുമതി യുഎയി നല്‍കിയിരുന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടിലായ കുടുംബത്തിന് പോകാന്‍ സാധിക്കില്ല എന്ന് അറിയിച്ചിരുന്നു.

തന്റെ അവസാന ആഗ്രഹമായി ഷഹ്‌സാദിയ പറഞ്ഞത് തന്റെ ഉപ്പയെയും ഉമ്മയെയും ഒന്ന് വിളിക്കണം, അവരുടെ ശബ്ദം കേള്‍ക്കണം എന്നുമായിരുന്നു എന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇത് തന്റെ അവസാന ഫോണ്‍ സംഭാഷണം ആണെന്നും ഇനി കാണില്ലെന്നും എന്റെ സൗണ്ട് ഇനി കേള്‍ക്കില്ലെന്നും പിതാവിനോട് പറഞ്ഞതായി റിപ്പോര്‍ട്ട് പുറത്ത് വരുന്നത്.

'ഈ ദുഃഖം എന്നില്‍ നിന്ന് ഇനി വിട്ടു പോകുമോ എന്ന് എനിക്കറിയില്ല. ഇനിയൊരിക്കലും എനിക്കെന്റെ മകളെ കാണാനാവില്ലെന്ന യാഥാര്‍ഥ്യത്തോട് പൊരുത്തപ്പെടാനാകുന്നില്ല. അവളുടെ കബറടക്ക ചടങ്ങില്‍ പോലും പങ്കെടുക്കാനാവാത്ത ദുഃഖം സഹിക്കാനാകുന്നില്ല' ഷഹ്‌സാദിയുടെ പിതാവായ ഷബീര്‍ ഖാന്റെ നെഞ്ചുപൊട്ടിയുള്ള വാക്കുകളാണ് ഇത്. ആരും സഹായിച്ചില്ല, മകളുടെ അന്ത്യ കര്‍മ്മങ്ങളില്‍ പോലും പങ്കെടുക്കാന്‍ സാധിക്കാത്ത ഈ പിതാവ് നിര്‍ഭാഗ്യവാന്‍ ആണെന്നും അദ്ദേഹം പറഞ്ഞു.

ഷഹ്‌സാദിയുടെ വധശിക്ഷയെക്കുറിച്ച് അറിഞ്ഞ് കുടുംബം മുഴുവന്‍ കടുത്ത ദുഃഖത്തിലാണ്. അവരെല്ലാം അസ്വസ്ഥരും നിരാശരുമാണ്. വെര്‍ച്വല്‍ മോഡിലെങ്കിലും ചടങ്ങ് കാണാന്‍ കഴിയാത്താതാണ് ഏറെ ദുഃഖം . ഷഹസാദിയുടെ അന്ത്യകര്‍മ്മങ്ങളുടെ വിഡിയോ റെക്കോര്‍ഡിങ് ലഭിക്കുന്നതിനായി താന്‍ ഇന്ത്യന്‍ സര്‍ക്കാരിനെയും യുഎഇയെയും സമീപിച്ചിട്ടുണ്ടെന്നും അത് ലഭിച്ചാല്‍ എല്ലാവര്‍ക്കും കുറച്ചെങ്കിലും ആശ്വാസമാകുമെന്നും ഷബീര്‍ പറഞ്ഞു.

ആരായിരുന്നു ഷഹ്‌സാദി ഖാന്‍. എന്ത് കുറ്റത്തിനായിരുന്നു ഷഹ്‌സാദിയെ തൂക്കിലേറ്റപ്പെട്ടത്. ഒരു പാട് സ്വപ്‌നങ്ങളുമായി ഇല്ലാത്ത പണം മുടക്കി വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന ഓരോ ഇന്ത്യക്കാരുടെയും പ്രതീകമാണ് ഷഹ്‌സാദി. 2021ലാന് ഷഹ്‌സാദി അബുദാബിയില്‍ എത്തുന്നത്. ഉത്തര്‍പ്രദേശ് സ്വദേശിയായ ഷഹ്‌സാദി കൊവിഡ് സമയത്താണ് ഒരു സംഘടനയില്‍ എത്തുന്നത്. ഈ സമയത്താണ് ആഗ്ര സ്വദേശിയായ സാമൂഹിക പ്രവര്‍ത്തകനും ബിസിനസുകാരനുമായ ഉസൈറിനെ ഫേസ്ബുക്ക് വഴി പരിചയപ്പെടുന്നത്.

പൊള്ളലില്‍ ഗുരുതരമായ പരിക്കേറ്റ് ഷഹ്‌സാദിക്ക് യുഎയില്‍ മികച്ച വൈധ്യ ചികിത്സയും മറ്റും നല്‍കാമെന്ന് ഇയാള്‍ വാക്കും പറഞ്ഞു. തന്റെ ബന്ധുക്കളായ ഫായിസ് നാദിയ ദമ്പതികള്‍ വഴി ടൂറിസ്റ്റ് വിസ ശരിയാക്കാമെന്നും അബുദാബിയില്‍ എത്തിയ ശേഷം അവര്‍ക്ക് വേണ്ടി ജോലി ചെയ്യാമെന്നും ഉസൈര്‍ ഷഹ്‌സാദിയോട് പറഞ്ഞു. തുടര്‍ന്ന് അബുദാബിയില്‍ എത്തിയ ഷഹ്‌സാദി അവരുടെ നാല് മാസം പ്രായമായ കുഞ്ഞിനെ നോക്കുകയും ഒപ്പം വീട്ടിലെ ജോലി ചെയ്യുകയും ചെയ്ത് വന്നിരുന്നു.

എന്നാല്‍ ആറ് മാസത്തെ വിസയാണ് നല്‍കിയതെന്നും ഒരു വലിയ തുകയ്ക്ക് ബോണ്ടഡ് ലേബാറായി ഉസൈറിന്റെ ബന്ധുക്കള്‍ക്ക് ഷഹ്‌സാദിയെ വിറ്റതാണെന്നും ഷഹ്‌സാദിയുടെ പിതാവിന് മനസ്സിലായത്. നരകതുല്യമായ ജീവിതതത്തിലും അവരുടെ യജമാനന്റെ നാല് മാസമായ കുഞ്ഞിനെ ഒരു കുറുവും വരാതെയാണ് ഷഹ്‌സാദിയ നോക്കിയത്. ഇവരുടെ പരിചരണത്തിലായിരിക്കെ ഈ കുഞ്ഞ് മരണപ്പെട്ടതാണ് പ്രശ്‌നങ്ങളുടെ തുടക്കം. കുട്ടിയുടെ മരണത്തിന് ഷഹ്‌സാദിയാണെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ ആരേപിച്ചു. തെളിവുകളും നല്‍കി. തുടര്‍ന്ന് ജയിലായിരുന്ന ഷഹ്‌സാദിയെ ഫെബ്രുവരിയാണ് തൂക്കിലേറ്റത്.

എന്നാല്‍ മെഡിക്കല്‍ അശ്രദ്ധ മൂലമാണെന്ന് ഷഹ്‌സാദി പറഞ്ഞിരുന്നുവെന്ന് പിതാവ് പറഞ്ഞിരുന്നു. കുട്ടിക്ക് വാക്‌സിന്‍ എടുത്തിരുന്നെന്നും ഇത് മൂലം ഉണ്ടായ പനിയാണ് മരണകാരണമെന്നും ഷഹ്‌സാദിയ പറഞ്ഞിരുന്നതായി പിതാവ് പറഞ്ഞു. എന്റെ മകള്‍ക്ക് സംഭവിച്ചതിനെക്കുറിച്ച് എനിക്ക് ശരിയായ വിവരം ലഭിച്ചില്ല എന്നത് വളരെ വേദനാജനകമാണ്. ഒരു വിവരവും ലഭിക്കാന്‍ ഞാന്‍ എല്ലാ വാതിലുകളിലും മുട്ടി. കേസിന്റെ യഥാര്‍ഥ സ്ഥിതിയറിയാന്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നു. ഷഹ്‌സാദിയെ വിദേശത്തേക്ക് അയച്ചതായി ആരോപിക്കപ്പെടുന്ന ആഗ്ര സ്വദേശി ഉസൈറിനെതിരെയും പരാതി നല്‍കിയിട്ടുണ്ടെന്ന് ഇദ്ദേഹം പറഞ്ഞു.

കുട്ടി മരിച്ച കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട് അബുദാബിയിലെ അല്‍ വത്ബ ജയിലിലാണ് ഷഹ്‌സാദി കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഡല്‍ഹി ഹോക്കടതിയെ ഫെബ്രുവരി 15ന് ശിക്ഷ നടപ്പാക്കിയ കാര്യം അറിയിച്ചു. വധശിക്ഷ വൈകാതെ നടപ്പിലാക്കുമെന്ന് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് അവസാന ആഗ്രഹമെന്ന നിലയില്‍ യുവതി വീട്ടിലേക്ക് വിളിച്ച് കുടുംബത്തോട് സംസാരിച്ചിരുന്നു. ഇത് തന്റെ അവസാനത്തെ ഫോണ്‍ കോളായിരിക്കുമെന്നായിരുന്നു പറഞ്ഞത്. എങ്കിലും അവസാന ശ്രമമെന്ന നിലയില്‍ പിതാവ് ഷബീര്‍ ഖാന്‍ അധികൃതര്‍ക്ക് ദയാ ഹര്‍ജി നല്‍കിയിരുന്നു.

ഫെബ്രുവരി 28 ന് ഷഹ്‌സാദിയുടെ വധശിക്ഷ സംബന്ധിച്ച് യുഎഇയിലെ ഇന്ത്യന്‍ എംബസിക്ക് സര്‍ക്കാരില്‍ നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ (എഎസ്ജി) ചേതന്‍ ശര്‍മയാണ് അറിയിച്ചത്. തുടര്‍നടപടികള്‍ക്കായി അധികൃതര്‍ സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നുണ്ടെന്നും യുവതിയുടെ സംസ്‌കാരം ഇന്ന് നിശ്ചയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷഹ്‌സാദിയുടെ പിതാവ് ഷബീര്‍ ഖാന്‍ തന്റെ മകളുടെ നിലവിലെ നിയമപരമായ അവസ്ഥയും ക്ഷേമവും സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണിത്. ദുഃഖകരവും നിര്‍ഭാഗ്യകരവുമായ സംഭവമാണെന്ന് പറഞ്ഞാണ് വധശിക്ഷ നടപ്പാക്കിയ വിവരം കോടതി അറിയിച്ചത്.