കൊച്ചി: ഹേമ കമ്മറ്റി നിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ തുല്യവും സുരക്ഷിതവുമായ തൊഴിലിടം എന്ന നിലയില്‍ മലയാള ചലച്ചിത്ര വ്യവസായത്തെ പുനര്‍നിര്‍മിക്കുന്നതിന് സിനിമാ പെരുമാറ്റച്ചട്ടവുമായി സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ്. സിനിമയിലെ എല്ലാവരും ഇതില്‍ പങ്കുചേരുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

പുതിയ നിര്‍ദേശങ്ങളുമായി ഇന്ന് ഒരു പുതിയ പരമ്പര ആരംഭിക്കുകയാണെന്ന് ഡബ്ല്യുസിസി അറിയിച്ചു. ഹേമ കമ്മിറ്റി നിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ എല്ലാവര്‍ക്കും തുല്യവും സുരക്ഷിതവുമായ ഒരു തൊഴിലിടം എന്ന നിലയില്‍ മലയാള ചലച്ചിത്ര വ്യവസായത്തെ പുനര്‍നിര്‍മ്മിക്കുന്നതിന് വേണ്ടിയുള്ള പെരുമാറ്റ ചട്ടമാണ് അവതരിപ്പിക്കുന്നത്.

'ഇന്‍ഡസ്ട്രിയിലെ എല്ലാ അംഗങ്ങളും, തൊഴില്‍ സംഘടനകളും തുറന്ന മനസ്സോടെ, ഐക്യദാര്‍ഢ്യത്തോടെ ഇതില്‍ പങ്കുചേരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. നമ്മുടെ സിനിമാ വ്യവസായത്തെ വെള്ളിത്തിരക്കുള്ളിലും പുറത്തും മികവുറ്റതാക്കാന്‍ സഹായിക്കുന്ന ഒരു സിനിമാ പെരുമാറ്റച്ചട്ടം. കൂടുതല്‍ വിശദാംശങ്ങള്‍ക്കായി കാത്തിരിക്കുക,' ഡബ്ല്യുസിസി അറിയിച്ചു.

അതേസമയം നേരത്തെ തീരുമാനിച്ച തീയ്യതിയില്‍ നിന്ന് സിനിമാ കോണ്‍ക്ലേവ് മാറ്റിയേക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നിശ്ചയിച്ച സിനിമ കോണ്‍ക്ലേവ് ആണ് മാറ്റുന്നത്. നവംബര്‍ 24, 25 തീയതികളിലാണ് കോണ്‍ക്ലേവ് നടത്താന്‍ തീരുമാനിച്ചിരുന്നത്. നവംബര്‍ 20 മുതല്‍ 28 വരെ ഗോവന്‍ ഫിലിം ഫെസ്റ്റിവല്‍ നടക്കുന്നതിനാലാണ് തീരുമാനം. കോണ്‍ക്ലേവ് ജനുവരിയിലേക്ക് മാറ്റാനാണ് ആലോചിക്കുന്നത്. കേരളീയം, ഐഎഫ്എഫ്‌കെ എന്നിവ ഡിസംബറില്‍ നടക്കുന്നതുകൊണ്ടാണ് ജനുവരിയിലേക്ക് തീയതി മാറ്റാന്‍ ആലോചിക്കുന്നത്.

വിവിധ മേഖലകളില്‍ നിന്നുള്ള 350 ക്ഷണിതാക്കളെ പങ്കെടുപ്പിച്ചുകൊണ്ടാണ് കോണ്‍ക്ലേവ് നടത്താന്‍ ലക്ഷ്യമിടുന്നത്. സിനിമാനയം രൂപീകരിക്കുകയാണ് കോണ്‍ക്ലേവിന്റെ ലക്ഷ്യം. കെഎസ്എഫ്ഡിസിക്കാണ് ഏകോപന ചുമതല. കോണ്‍ക്ലേവിന് മുന്‍പ് സിനിമ സംഘടനകളുമായി ചര്‍ച്ച നടത്തും. സമഗ്രമായ സിനിമാ നയം രൂപീകരിക്കുന്നതിന് മുന്നോടിയായാണ് സിനിമാ മേഖലയിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള പ്രമുഖരെ ഉള്‍പ്പെടുത്തി വിപുലമായ കോണ്‍ക്ലേവ് നടത്തുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.