ലണ്ടന്‍: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിക്ക് ഇപ്പോള്‍ 116 വയസ്സ് തികഞ്ഞു. ദീര്‍ഘവും സന്തുഷ്ടവുമായ ജീവിതം നയിക്കാന്‍ അവരെ സഹായിച്ച ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങള്‍ എന്താണ് എന്നറിയാന്‍ എല്ലാവരും താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. ഇപ്പോള്‍ അതിന്റെ രഹസ്യം അവര്‍ പുറത്തു വിടുകയാണ്.

അത് ഏതെങ്കിലും ഭക്ഷണക്രമമോ വ്യായാമമോ അല്ല. എഥേല്‍ കാറ്റര്‍ഹാം എന്നാണ് ഈ ലോകമുത്തശിയുടെ പേര്. 1909 ഓഗസ്റ്റ് 21 ന് ഇംഗ്ലണ്ടിലെ ഹാംഷെയറിലെ ഒരു ഗ്രാമത്തിലാണ് ഇവര്‍ ജനിച്ചത്. ടൈറ്റാനിക് മുങ്ങുന്നതിന് മൂന്ന് വര്‍ഷം മുമ്പും റഷ്യന്‍ വിപ്ലവത്തിന് എട്ട് വര്‍ഷം മുമ്പുമായിരുന്നു ഇവര്‍ ജനിച്ചത് എന്ന കാര്യം ഓര്‍ക്കുക.

ഇന്ന്, 116 വയസ്സുള്ള അവര്‍ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ്. ഈ വര്‍ഷം ആദ്യം ബ്രസീലിയന്‍ കന്യാസ്ത്രീ സിസ്റ്റര്‍ ഇനാ കാനബാരോയുടെ മരണത്തെത്തുടര്‍ന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് ഔദ്യോഗികമായി ഇവരുടെ പേര് അംഗീകരിച്ചു എന്നാണ് റിപ്പോര്‍ട്ട്. രണ്ട് ലോകമഹായുദ്ധങ്ങള്‍, ബ്രിട്ടനിലെ ആറ് വ്യത്യസ്ത രാജാക്കന്മാര്‍, 27 പ്രധാനമന്ത്രിമാര്‍ എന്നിവരുടെ കാലഘട്ടങ്ങളിലൂടെയാണ് ഇവരുടെ ജീവിതം കടന്നുപോയത്.

എഡ്വേര്‍ഡിയന്‍ കാലഘട്ടം മുതല്‍ നിര്‍മ്മിത ബുദ്ധിയുടെ യുഗം വരെ നീളുന്നു അവരുടെ ജീവിതം. ഇതിനെല്ലാം കാറ്റര്‍ഹാം സാക്ഷ്യം വഹിച്ചു എന്നതാണ് അവരുടെ ജീവിതത്തെ ഏറെ ശ്രദ്ധേയമാക്കുന്നത്. ദീര്‍ഘായുസിന്റെ രഹസ്യം എന്താണ് എന്ന കാര്യം അവര്‍ വെളിപ്പെടുത്തുന്നത് അല്‍പ്പം അവിശ്വസനീയമായ കാര്യമാണ്. ഒരിക്കലും ആരോടും തര്‍ക്കിക്കാത്തതാണ് തന്റെ ദീര്‍ഘായുസിന്റെ രഹസ്യം എന്നാണ് മുത്തശിയുടെ വെളിപ്പെടുത്തല്‍. സാധാരണയായി പലരും ദീര്‍ഘായുസിന്റെയും ആരോഗ്യത്തിന്റെയും പിന്നില്‍ വ്യായാമവും ഭക്ഷണക്രമവും ആണെന്നാണ് അവകാശപ്പെടാറുള്ളത്.

എന്നാല്‍ ആദ്യമായിട്ടായിരിക്കും ആരോടും തര്‍ക്കിക്കാത്തതാണ് ആരോഗ്യത്തിന്റെ രഹസ്യം എന്നൊരാള്‍ ആദ്യമായി വെളിപ്പെടുത്തുന്നത്. താന്‍ ആരോടും തര്‍ക്കിക്കാറില്ലെന്നും അവര്‍ പറയുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കുകയും തുടര്‍ന്ന്് തനിക്ക് ഇഷ്ടമുള്ളത് ചെയ്യുന്നതാണ് രീതിയെന്നും കാറ്റര്‍ഹാം മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ആരെങ്കിലുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത് ഹൃദയത്തിനും തലച്ചോറിനും ദോഷകരമായ ഫലങ്ങള്‍ ഉണ്ടാക്കും എന്ന കാര്യം ഡോക്ടര്‍മാരും സമ്മതിക്കുന്നുണ്ട്.

ഈ കാഴ്ചപ്പാടും സംഘര്‍ഷങ്ങളോടുള്ള അവരുടെ ശാന്തമായ സമീപനവും തന്നെയാണ് അവരുടെ ദീര്‍ഘായുസിന്റെ രഹസ്യം

എന്ന് എല്ലാവരും കണക്കാക്കേണ്ടി വരും. അതേ സമയം കാറ്റര്‍ഹോമിന് ഒരു ഇന്ത്യന്‍ ബന്ധവും ഉണ്ട്. പതിനെട്ടാമത്തെ വയസില്‍ അവര്‍ ഇന്ത്യയിലേക്ക് പോയി ഒരു ബ്രിട്ടീഷ് കുടുംബത്തിന് വേണ്ടി നാനിയായി ജോലി ചെയ്തു. മൂന്ന് വര്‍ഷത്തിന് ശേഷം, അവര്‍ നാട്ടിലേക്ക് മടങ്ങി. ബ്രിട്ടീഷ് ആര്‍മിയില്‍ മേജറായിരുന്ന നോര്‍മന്‍ ആയിരുന്നു അവരുടെ ഭര്‍ത്താവ്. ഭര്‍ത്താവിന്റെ ജോലിയുടെ ഭാഗമായി അവര്‍ വിവിധ രാജ്യങ്ങളില്‍ താമസിച്ചിരുന്നു.

ഹോങ്കോങ്ങില്‍, കാറ്റര്‍ഹാം ഒരു നഴ്സറി പോലും സ്ഥാപിച്ചു. 1976-ല്‍ ഭര്‍ത്താവും പിന്നീട് രണ്ട് പെണ്‍മക്കളും മരിച്ചു. കാറ്റര്‍ഹാമിന്റെ മൂത്ത സഹോദരിമാരില്‍ ഒരാള്‍് 104 വയസ്സ് വരെ ജീവിച്ചു. 2020-ല്‍, 111-ാം വയസ്സില്‍ കാറ്റര്‍ഹാം കോവിഡ് മഹാമാരിയേയും അതിജീവിച്ചിരുന്നു.