തിരുവനന്തപുരം: കൊച്ചി തീരത്ത് കപ്പല്‍ മുങ്ങിയ സംഭവം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു.പാരിസ്ഥിതിക ആഘാതം കണക്കിലെടുത്താണ് തീരുമാനം. എംഎസ്സി എല്‍സ 3 എന്ന കപ്പലാണ് അപകടത്തില്‍ പെട്ടത്. കണ്ടെയ്‌നറുകളിലെ രാസവസ്തുക്കളും ഇന്ധന ചോര്‍ച്ച സാധ്യതയും പാരിസ്ഥിതിക ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് തീരുമാനം.

മെയ് 25 നാണ് കേരള തീരത്തിന് അടുത്ത് എംഎസ്സി എല്‍ 3 മുങ്ങിയത്. 643 കണ്ടെയ്‌നറുകളാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഇതില്‍ ചില കണ്ടെയ്‌നറുകള്‍ വിവിധ തീരങ്ങളില്‍ അടിഞ്ഞിരുന്നു.

അതേസമയം, എംഎസ്സി എല്‍സ 3 കപ്പല്‍ മുങ്ങിയതിന് പിന്നാലെ തീരത്തടിഞ്ഞ കണ്ടെയ്നര്‍ മുറിച്ച് മാറ്റുന്നതിനിടെ തീപിടിത്തമുണ്ടായി. കണ്ടെയ്നറിലെ തെര്‍മോക്കോള്‍ കവചത്തിലാണ് തീപിടിച്ചത്. പുക വ്യാപകമായി പടര്‍ന്നതോടെ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീ നിന്ത്രണവിധേയമാക്കി. ശക്തികുളങ്ങര പള്ളിക്ക് സമീപമാണ് സംഭവം.

കൊച്ചിയില്‍ മുങ്ങിയ കപ്പലില്‍ നിന്നുള്ള കണ്ടെയ്നറിനാണ് തീപിടിച്ചത്. ഒമ്പത് കണ്ടെയ്നറുകളാണ് ശക്തികുളങ്ങര തീരത്തടിഞ്ഞത്. കാര്‍ മാത്രം പോകുന്ന ചെറിയ വഴിയിലൂടെ കണ്ടെയ്നര്‍ കൊണ്ടുപോകുന്നതിന് തടസമുള്ളതിനാലാണ് മുറിച്ചുമാറ്റി കൊല്ലം പോര്‍ട്ടിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചത്. തീപിടിത്തമുണ്ടായ ഉടന്‍ തന്നെ കറുത്ത നിറത്തിലുള്ള ശക്തമായ പുകയാണ് പ്രദേശത്ത് പരന്നത്. ജനവാസ മേഖലയായതിനാല്‍ എല്ലാവരിലും ആശങ്ക ഉയര്‍ന്നിരുന്നു. തീ അണച്ചുവെങ്കിലും പുക ഇപ്പോഴും നിയന്ത്രണവിധേയമായിട്ടില്ല.കൊല്ലം ജില്ലയിലെ പല തീരങ്ങളിലായി 41 കണ്ടെയ്നറുകള്‍ അടിഞ്ഞിരുന്നു