തിരുവനന്തപുരം: കെഎസ്ആർടിസി ബസ് ഡ്രൈവറുമായുള്ള തർക്കത്തിൽ മേയർ ആര്യ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനുമെതിരെയുള്ള ജാമ്യമില്ലാ കുറ്റങ്ങൾ ഒഴിവാക്കാൻ സാധ്യത. ബസിലെ മെമ്മറി കാർഡ് കളവ് പോയ സാഹചര്യത്തിലാണ് ഇത്. ഈ വീഡിയോ പുറത്തു വന്നാൽ കേസിൽ എന്തു സംഭവിക്കുമെന്ന ആശങ്ക അന്വേഷകർക്കുമുണ്ട്. ഗുരുതര കുറ്റങ്ങളുണ്ടെങ്കിലും മേയറുടെയും എംഎൽഎയുടെയും അറസ്റ്റ് നിർബന്ധമല്ലെന്നാണ് നിയമവിദഗ്ദ്ധർ പറയുന്നു. ബസിലെ യാത്രക്കാരെ കണ്ടെത്തി മൊഴിയെടുക്കും. കണ്ടക്ടറുടെ മൊഴിയും നിർണ്ണായകമാകും. മെമ്മറി കാർഡ് കിട്ടിയില്ല, മറ്റു രേഖകളും തെളിവുകളുമില്ല എന്ന സ്ഥിതി വന്നാൽ കേസ് എഴുതിത്ത്ത്തള്ളാൻ പൊലീസിന് കോടതിയിൽ റിപ്പോർട്ട് നൽകാം. ഇതിനുള്ള സാധ്യത ഏറെയാണ്.

യദുവിന്റെ പരാതിയിൽ കോടതി നിർദ്ദേശ പ്രകാരമാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം ചുമത്തിയ കേസിൽ ഇരുവരുടെയും അറസ്റ്റുണ്ടാകില്ലെന്ന് വ്യക്തമാണ്. കെഎസ്ആർടിസി ഡ്രൈവർ യദു, മേയർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ പൊതു താൽപര്യഹാർജി നൽകിയ എറണാകുളം സ്വദേശിയായ അഭിഭാഷകൻ എന്നിവരുടെ മൊഴിയാകും പൊലീസ് ആദ്യം രേഖപ്പെടുത്തുക. ഇവരോട് കന്റോൺമെന്റ് സ്റ്റേഷനിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയ ശേഷമാകും ആര്യയുടെയും സച്ചിൻ ദേവിന്റെയും മൊഴിയെടുക്കുക.

സച്ചിൻ ദേവ് എംഎൽഎ ബസിൽ അതിക്രമിച്ചു കയറിയിട്ടുണ്ടോയെന്ന കാര്യത്തിൽ സമഗ്ര അന്വേഷണം നടത്താനാണ് തീരുമാനം. ബസിലെ സിസിടിവി ക്യാമറയുടെ മെമ്മറി കാർഡ് പ്രതികൾ സ്വാധീനം ഉപയോഗിച്ച് നശിപ്പിച്ചെന്ന ഗുരുതര ആരോപണം എഫ്‌ഐആറിലുണ്ട്. എംഎൽഎ അസഭ്യവാക്കുകൾ ഉപയോഗിച്ചതായും എഫ്‌ഐആറിൽ പറയുന്നു. കോടതിയിൽ നൽകിയ ആരോപണമാണ് എഫ് ഐ ആറിലുള്ളത്. അന്വേഷണം നടത്തിയ ശേഷം വകുപ്പുകൾ പൊലീസിന് മാറ്റാം. ദൃശ്യങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ യദുവിന്റെ ബസിൽ കയറിയെന്ന ആരോപണം പൊലീസ് തള്ളും.

സർക്കാർ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയ ഐപിസി-353 വകുപ്പാണ് ഇവർക്കെതിരായ ജാമ്യമില്ലാ കുറ്റം. രണ്ടുവർഷം തടവുശിക്ഷ കിട്ടാവുന്ന വകുപ്പാണിത്. മേയർക്കും കൂട്ടർക്കുമെതിരെ തെളിവ് നശിപ്പിക്കലിനു ഏഴു വർഷം തടവുശിക്ഷ കിട്ടാവുന്ന വകുപ്പ് ചുമത്തിയിട്ടുണ്ടെങ്കിലും ഇത് ജാമ്യംകിട്ടുന്ന വകുപ്പാണ്. പക്ഷേ കുറ്റം ചുമത്തിയാൽ വിചാരണ സെഷൻസ് കോടതിയിലാക്കണം. പൊതുശല്യമുണ്ടാക്കിയതിനുള്ള വകുപ്പിനു 200 രൂപ മാത്രമാണ് പിഴശിക്ഷ. അന്യായമായി തടഞ്ഞുവയ്ക്കലിന് ഒരുമാസം തടവും പിഴയും അനുഭവിക്കണം. പൊതുഉദ്ദേശ്യത്തോടെ കുറ്റകൃത്യത്തിനു ശിക്ഷിച്ചാൽ അഞ്ച് പ്രതികളും ഒരുപോലെ ശിക്ഷ അനുഭവിക്കേണ്ടി വരും.

ജാമ്യമില്ലാ കുറ്റം ചുമത്തിയെങ്കിലും മേയർക്കും എംഎൽഎയ്ക്കും മുൻകൂർ ജാമ്യത്തിനു ശ്രമിക്കാം. സർക്കാർ നിലപാട് ഇതിൽ നിർണായകമാകും. പ്രതിസ്ഥാനത്ത് മേയറും എംഎൽഎയുമായതിനാൽ അന്വേഷണവുമായി സഹകരിക്കുമെന്ന് സർക്കാർ അറിയിച്ചാൽ മുൻകൂർജാമ്യം കിട്ടും. സർക്കാർ അത്തരമൊരു നിലപാട് സ്വീകരിക്കാനാണ് സാധ്യത.

മേയർക്കും എംഎൽഎയ്ക്കും മുൻകൂർ ജാമ്യത്തിനായി കോടതിയിൽ ഹാജരാവേണ്ടി വരില്ല. ഇവർക്കായി അഭിഭാഷകൻ എത്തിയാൽ മതിയാകും. മുൻകൂർജാമ്യം അനുവദിച്ചാൽ രണ്ട് ജാമ്യക്കാരെ ഹാജരാക്കി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ നിന്ന് ജാമ്യം പ്രാബല്യത്തിലാക്കണം.