തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ പദവിയില്‍ നിന്നും ഫയര്‍ഫോഴ്സിലേക്കു തെറിപ്പിച്ച ഡിജിപി യോഗേഷ് ഗുപ്തയോട് കലിയടങ്ങാതെ സര്‍ക്കാര്‍. കേന്ദ്രത്തിലെ ആഭ്യന്ത മന്ത്രാലയത്തിനു കീഴിലെ സ്ഥാപനങ്ങളില്‍ ഡയറക്ടര്‍ ജനറല്‍ തസ്തികകളിലേക്ക് നിയമിക്കേണ്ടവരുടെ പട്ടികയിലുള്‍പ്പെടുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ട വിജിലന്‍സ് വസ്തുതാ റിപ്പോര്‍ട്ട് അയയ്ക്കാതെ ഒന്നരമാസമായി ചീഫ് സെക്രട്ടറി പിടിച്ചു വച്ചിരിക്കുന്നു. കേന്ദ്രം നിരവധി കത്തുകള്‍ അയച്ചു. യോഗേഷ് ഗുപ്തയുടെ വിജിലന്‍സ് പ്രൊഫൈലും വിജിലന്‍സ് സ്റ്റാറ്റസും അടങ്ങിയ വസ്തുതാ റിപ്പോര്‍ട്ട് അയയ്ക്കണമെന്നായിരുന്നു കത്തില്‍. കേന്ദ്രത്തിലെ ഡയറക്ര്‍ ജനറലിന്റെയോ തതുല്യ തസ്തികകളിലേക്കോ നിയമിക്കുന്നതിനുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനാണ് റിപ്പോര്‍ട്ടെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു. ഇത്തരമൊരു കത്തിന് പോലും സര്‍ക്കാരിന് മറുപടി നല്‍കാന്‍ കഴിയുന്നില്ല. കേരളത്തില്‍ ഭരണ സതംഭനമെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണ് യോഗേഷ് ഗുപ്തയുടെ കാര്യത്തില്‍ സംസ്ഥാനത്ത് നടക്കുന്നത്.

ഇതിന്റെ അടിസ്ഥാനത്തില്‍ ഡിജിപിയോട് ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഡിജിപി അനുകൂല റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ഈ റിപ്പോര്‍ട്ട് കേന്ദ്രത്തിനു കൈമാറാന്‍ ചീഫ് സെക്രട്ടറി തയാറാകുന്നില്ല. റിപ്പോര്‍ട്ടിനായി കത്തയച്ച കാര്യം ഓര്‍മ്മിപ്പിച്ചും റിപ്പോര്‍ട്ട് വൈകുന്നതു കാരണം കേന്ദ്ര തസ്തികയിലേക്കുള്ള ഡയറക്ടര്‍ ജനറല്‍മാരുടെ പട്ടിക തയ്യാറാക്കുന്ന പ്രക്രിയ ഒന്നാകെ തടപ്പെട്ടിരിക്കുകയാണെന്നു ചൂണ്ടിക്കാട്ടിയും ഏപ്രില്‍ 28, മെയ് 1, മെയ് 5, മെയ് 9, മെയ് 13, മെയ് 19, മെയ് 26 ദിവസങ്ങളില്‍ തുടര്‍ച്ചയായി ഓര്‍മിപ്പിച്ചിട്ടും മറുപടി നല്‍കാന്‍ ചീഫ് സെക്രട്ടറി തയാറായിട്ടില്ല. വീണ്ടും കേന്ദ്രം കത്തയച്ചു. സാധാരണയായി ഒരാഴ്ചയ്ക്കകം നല്‍കേണ്ട മറുപടിയാണ് ഒന്നരമാസമായി കാരണമില്ലാതെ ചീഫ് സെക്രട്ടറി വൈകിപ്പിക്കുന്നത്. ഇതിന്റെ കാരണമെന്താണെന്നറിയാന്‍ ചീഫ് സെക്രട്ടറിയോട് ഫോണിലും വാട്സ് ആപ്പിലും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറായില്ല. ഡിജിപി പദവിയുള്ള ഒരാളുടെ ഫോണ്‍ പോലു ചീഫ് സെക്രട്ടറി ഒഴിവാക്കി. കേന്ദ്ര ഡെപ്യൂട്ടേഷനില്‍ സിബിഐയിലോ ഇഡിയിലോ മറ്റോ ഉന്നത സ്ഥാനത്തെത്തിയാല്‍ അത് ഭാവിയില്‍ തങ്ങള്‍ക്ക് തിരിച്ചടിയാകുമോ എന്ന ഭയവും യോഗേഷ് ഗുപ്തയുടെ റിപ്പോര്‍ട്ട് തടഞ്ഞു വയ്ക്കാന്‍ കാരണമായി മാറിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഒന്നും പറയാനില്ലെന്ന് യോഗേഷ് പറഞ്ഞു. സെക്രട്ടറിയേറ്റിലെ ഉന്നതനാണ് ഈ നീക്കത്തിന് പിന്നില്‍. കേരളത്തില്‍ ഭരണമുണ്ടോ എന്ന ചോദ്യം ഉയര്‍ത്തുന്നതാണ് യോഗേഷിന്റെ കാര്യങ്ങളില്‍ സംഭവിക്കുന്ന കാര്യങ്ങള്‍.

ഏപ്രില്‍ അവസാനമാണ് കേന്ദ്രം ക്ലിയറന്‍സ് ആവശ്യപ്പെട്ടത്. വിജിലന്‍സ് കേസോ അന്വേഷണമോ ഉണ്ടോയെന്നതുസംബന്ധിച്ച് പോലീസ് മേധാവിയില്‍നിന്ന് ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് വാങ്ങിയിട്ടും സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല. തുടര്‍ന്ന് ജൂണ്‍ ഒന്നിന് യോഗേഷ് ഗുപ്ത മുഖ്യമന്ത്രിയുടെ പോര്‍ട്ടലില്‍ പരാതിനല്‍കി. ഈ ഫയലിലും തീരുമാനം ഒന്നുമായില്ല. 20 ദിവസം കഴിഞ്ഞിട്ടും നടപടിയില്ല. ഒരു വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പരാതി പരിഹാര പോര്‍ട്ടലില്‍ പരാതി നല്‍കിയ കേരളത്തിലെ ആദ്യ ഡിജിപി റാങ്കുള്ള ഉദ്യോഗസ്ഥനായി മാറുകയാണ് യോഗേഷ്. സംസ്ഥാനത്തിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചാലേ കേന്ദ്ര അന്വേഷണ ഏജന്‍സികളിലെ നിയമനത്തിനുള്ള പാനലിലേക്ക് യോഗേഷ് ഗുപ്തയെ പരിഗണിക്കൂ. സിബിഐയിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലും ജോലിചെയ്തിട്ടുള്ള യോഗേഷ് ഗുപ്ത ഈ ഏജന്‍സികളുടെ തലപ്പത്തെത്താന്‍ സാധ്യതയുള്ള ഉദ്യോഗസ്ഥനാണ്. ഇത് മനസ്സിലാക്കിയാണ് അട്ടിമറികള്‍. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലില്‍ കൊടുത്ത പരാതിയില്‍ പോലും യോഗേഷിന് അനുകൂല തീരുമാനം ഉണ്ടാകുന്നില്ലെന്നതാണ് വസ്തുത. ഡിജിപിയുടെ അവസ്ഥ ഇതാണെങ്കില്‍ ഇവിടെ പരാതി നല്‍കുന്ന സാധാരണക്കാരുടെ അവസ്ഥ എന്തെന്നതാണ് ഉയരുന്ന ചോദ്യം.

സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരായ നിതിന്‍ അഗര്‍വാള്‍, റവാഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം, സുരേഷ് രാജ് പുരോഹിത്, എം ആര്‍ അജിത് കുമാര്‍ എന്നീ ആറ് ഉദ്യോഗസ്ഥരാണ് സംസ്ഥാന സര്‍ക്കാര്‍ ഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കാനായി സമര്‍പ്പിച്ച പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്. നിലവില്‍ റോഡ് സുരക്ഷാ കമ്മീഷണറാണ് നിതിന്‍ അഗര്‍വാള്‍. പട്ടികയില്‍ രണ്ടാമതുള്ള റവാഡ ചന്ദ്രശേഖര്‍ ഐബി ഡെപ്യൂട്ടി ഡയറക്ടറാണ്. സംസ്ഥാന ഫയര്‍ഫോഴ്സ് മേധാവിയാണ് യോഗേഷ് ഗുപ്ത. നാലാമതാണ് സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ തയ്യാറാക്കിയ ഷോര്‍ട്ട്‌ലിസ്റ്റില്‍ ഉള്‍പ്പെടുമെന്ന് പ്രതീക്ഷിക്കുന്ന മൂന്ന് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരായ നിതിന്‍ അഗര്‍വാള്‍, റവാഡ എ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത എന്നിവരെ പൊലീസ് മേധാവി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കേണ്ടി വരുന്നതിനുള്ള സാധ്യത ഒഴിവാക്കുക എന്നതാണ് സമ്മര്‍ദ്ദ നീക്കത്തിന്റെ ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ട്. ഐബി ഡെപ്യൂട്ടി ഡയറക്ടറായ രവാഡ ചന്ദ്രശേഖറെ കേന്ദ്ര കാബിനറ്റില്‍ സുരക്ഷാ സെക്രട്ടറിയായി നിയമിച്ചിരുന്നു. എന്നാല്‍ രവാഡയുടെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് സംസ്ഥാന സര്‍ക്കാര്‍ തടഞ്ഞുവെച്ചിരിക്കുകയാണ് എന്നും സൂചനയുണ്ട്. ഡിജിപി പദവിയിലേക്ക് താല്‍പ്പര്യമില്ലെങ്കില്‍ ക്ലിയറന്‍സ് നല്‍കാമെന്നാണ് ആഭ്യന്തര വകുപ്പ് അറിയിച്ചതെന്നാണ് സൂചന.

വിജിലന്‍സ് ഡയറക്ടറായിരിക്കെ യോഗേഷ് ഗുപ്ത മുഖം നോക്കാതെ സ്വീകരിച്ച നടപടികളും, സിപിഎം നേതാവ് പിപി ദിവ്യക്കെതിരെ സ്വീകരിച്ച നിലപാടുകളുമാണ് ആഭ്യന്ത്ര വകുപ്പിന് അദ്ദേഹത്തോടുള്ള അപ്രീതിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേത്തുടര്‍ന്ന് അടുത്തിടെ യോഗേഷ് ഗുപ്തയെ വിജിലന്‍സിന്റെ തലപ്പത്തു നിന്നും ഫയര്‍ഫോഴ്സ് മേധാവിയായി മാറ്റി നിയമിക്കുകയായിരുന്നു. സര്‍വീസിലുള്ളതും വിരമിച്ചതുമായ ഐഎഎസ്, ഐപിഎസ് ഓഫീസര്‍മാര്‍ മുഖേന, പട്ടികയിലെ ആദ്യ പേരുകാരില്‍ പലവിധ സമ്മര്‍ദ്ദവും ചെലുത്തി വരികയാണ്. ഇവര്‍ വഴി ഡിജിപി പദവിയില്‍ നിന്നും വിട്ടുനില്‍ക്കുന്നതിന് വാഗ്ദാനങ്ങളും ഇവര്‍ക്ക് നല്‍കുന്നതായാണ് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജൂണ്‍ 30 ന് നിലവിലെ ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് വിരമിക്കുമ്പോള്‍ അടുത്ത സംസ്ഥാന പൊലീസ് മേധാവിയെ യുപിഎസ് സി തെരഞ്ഞെടുക്കും. പട്ടികയിലെ ഏറ്റവും സീനിയറായ നിതിന്‍ അഗര്‍വാള്‍ പട്ടികയില്‍ ഉണ്ടാകുമെന്നാണ് സൂചന. ബിഎസ്എഫ് മുന്‍ മേധാവിയായിരുന്ന നിതിന്‍ അഗര്‍വാള്‍, സംസ്ഥാന കേഡറിലേക്ക് മടങ്ങിയെത്തുകയായിരുന്നു. റവാഡ ചന്ദ്രശേഖറും യോഗേഷ് ഗുപ്തയുമാണ് സീനിയോറിറ്റിയില്‍ രണ്ടും മൂന്നും സ്ഥാനത്ത്. ഇവര്‍ ഒഴിവായാല്‍ മാത്രമേ, സര്‍ക്കാരിന് താല്‍പ്പര്യമുള്ളവര്‍ പട്ടികയില്‍ ഇടംനേടുകയുള്ളൂ.

എന്നാല്‍ സര്‍ക്കാരിന്റെ സമ്മര്‍ദ്ദ തന്ത്രങ്ങളോട് പട്ടികയില്‍ ഇടംനേടിയ സീനിയര്‍ ഉദ്യോഗസ്ഥര്‍ക്ക് കടുത്ത അതൃപ്തി ഉള്ളതായാണ് സൂചന. അജിത് കുമാറിനേക്കാള്‍ സീനിയറായ സുരേഷ് രാജ് പുരോഹിത് കേന്ദ്ര ഡെപ്യൂട്ടേഷനിലാണെങ്കിലും, പൊലീസ് മേധാവി പദവി ലഭിച്ചാല്‍ കേരളത്തിലേക്ക് മടങ്ങിവരാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.