കൊച്ചി: ആഷിക് അബു -റിമ കല്ലിങ്കല്‍ എന്നിവര്‍ക്ക് കുരുക്കാകുമോ യുവമോര്‍ച്ച നല്‍കിയ പരാതി. യുവമോര്‍ച്ച നല്‍കിയ പരാതിയില്‍ പ്രാഥമികാന്വേഷണം നടത്താനുള്ള സിറ്റി പോലീസ് കമ്മിഷണറുടെ നിര്‍ദേശം കരുതലിന്റെ ഭാഗമാണ്. ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിന് ശേഷമുണ്ടായ ആരോപണങ്ങളെ എല്ലാം പോലീസ് ഗൗരവത്തോടെ പരിഗണിക്കുമെന്നതിന് തെളിവാണ് ഇത്.

തെന്നിന്ത്യന്‍ ഗായിക സുചിത്ര സാമൂഹിക മാധ്യമത്തിലൂടെ നടത്തിയ ലഹരിമരുന്ന് ആരോപണത്തില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് വൈശാഖ് രവീന്ദ്രന്‍ നല്‍കിയ പരാതി. സുചിത്രയുടെ പരാതി കളവാണെന്നും ഗൂഡാലോചനയാണെന്നും റിമ ആരോപിച്ചിരുന്നു. സുചിത്രയ്ക്കെതിരെ നിയമ നടപടികളും പ്രഖ്യാപിച്ചു. എന്നാല്‍ ഈ പരാതിയില്‍ അന്വേഷണം നടന്നില്ലെങ്കില്‍ അത് പോലീസിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്നാണ് സേനയുടെ വിലയിരുത്തല്‍. യുവമോര്‍ച്ചയുടെ പരാതിയില്‍ സുചിത്രയില്‍ നിന്നും പോലീസ് വിശദീകരണം തേടും. തെളിവുകള്‍ ഉണ്ടെങ്കില്‍ അവ പരിശോധിക്കും. അതിന് ശേഷം റിമയുടെ വാദങ്ങളും കേള്‍ക്കും. അതിന് ശേഷം മാത്രമേ കേസില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യൂ.

കേരളാ പോലീസിലെ മികച്ച കുറ്റന്വേഷകനായ കൊച്ചി സൗത്ത് എ.സി.പി. പി. രാജ്കുമാറാണ് അന്വേഷണം നടത്തുക. കേരള പോലീസിലെ 'സേതുരാമയ്യര്‍' എന്ന വിശേഷണമുള്ള ഉദ്യോഗസ്ഥനാണ് രാജ് കുമാര്‍. സുചിത്രയുടെ ആരോപണം തെറ്റാണെന്നും നിയമ നടപടി സ്വീകരിക്കുമെന്നും റിമ നേരത്തേ പറഞ്ഞിരുന്നു. അതുകൊണ്ട് ആര്‍ക്കും സ്വാധീനിക്കാന്‍ കഴിയാത്ത രാജ്കുമാറിന്റെ അന്വേഷണം നിര്‍ണ്ണായകമായി മാറും. നേരത്തെ തനിക്കെതിരെ പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കുകയും മാനനഷ്ടത്തിന് നോട്ടീസയയ്ക്കുകയും ചെയ്ത നടി റിമ കല്ലിംഗലിന്റെ നടപടിയില്‍ പ്രതികരണവുമായി ഗായിക സുചിത്ര രംഗത്തു വന്നിരുന്നു. റിമ കല്ലിംഗലിന്റെ പരാതിയില്‍ തനിക്കെതിരെ കേസെടുക്കാനാകില്ല. കേസെടുക്കേണ്ടത് അഭിമുഖം വന്ന ചാനലിനെതിരെയാണെന്നും ഗായിക വ്യക്തമാക്കിയിട്ടുണ്ട്.

നടി റിമ കല്ലിങ്കലിന്റെ കൊച്ചിയിലെ വീട്ടില്‍ ലഹരി പാര്‍ട്ടി സംഘടിപ്പിക്കാറുണ്ടെന്നാണ് സുചിത്രയുടെ ആരോപണം. പാര്‍ട്ടിയില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുക്കാറുണ്ടായിരുന്നു. നിരോധിത വസ്തുക്കള്‍ പാര്‍ട്ടിയില്‍ ഉപയോഗിച്ചിരുന്നുവെന്നും ഇത് റിമയുടെ കരിയറിനെ തന്നെ ബാധിച്ചിട്ടുണ്ടെന്നും സുചിത്ര ആരോപിച്ചു. യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സുചിത്ര, റിമ കല്ലിംഗലിനെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിയത്. ഈ ആരോപണങ്ങള്‍ നിഷേധിച്ച താരം പ്രത്യേക അന്വേഷണ സംഘത്തെ സമീപിച്ചതായും, ഗായികയ്‌ക്കെതിരെ പരാതി നല്‍കിയതായും സാമൂഹ്യ മാധ്യമത്തിലൂടെ വെളിപ്പെടുത്തിയിരുന്നു,. ഇതിനിടെയാണ് യുവമോര്‍ച്ച പോലീസിന് പരാതി നല്‍കിയത്.

സുചിത്ര ഉയര്‍ത്തിയ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് റിമ പറയുന്നത്. വര്‍ഷങ്ങളായി നിങ്ങളില്‍ പലലും ഡബ്യുസിസി ഉയര്‍ത്തുന്ന ന്യായത്തോടൊപ്പം നിലയുറപ്പിച്ചിട്ടുണ്ട്. ആ വിശ്വാസവും പിന്തുണയും ആണ് തന്നെ കൊണ്ട് ഇപ്പോള്‍ എഴുതാന്‍ പ്രേരിപ്പിക്കുന്നതെന്ന് റിമ പറഞ്ഞു. ഗായത്രിയുടെ മുപ്പത് മിനുട്ട് നീണ്ട അഭിമുഖത്തില്‍ 2017ലെ ലൈംഗികാതിക്രമത്തെ അതിജീവിച്ചയാളെ പേരെടുത്ത് പറഞ്ഞ് അപമാനിക്കുക മാത്രമല്ല, ഇത്തരമൊരു ആക്രമണം തന്റെ നേരെ ഉണ്ടാകുമെന്ന് അതിജീവിതയ്ക്ക് അറിയാമായിരുന്നു എന്നും ആരോപിക്കുന്നു. അതുപോലെ മുഖ്യമന്ത്രി പിണറായിയും മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന് ഹേമ കമ്മിറ്റിയിലൂടെ ഫഹദിനെ പോലെയുള്ള നടന്മാരുടെ കരിയര്‍ നശിപ്പിക്കാനായി ഗൂഡാലോചന നടത്തിയെന്നും ആരോപിക്കുന്നുണ്ടെന്ന് റിമ ചൂണ്ടിക്കാണിച്ചിരുന്നു.

നമുക്കെല്ലാവര്‍ക്കും അറിയാം ഏത് സാഹചര്യത്തിലാണ് ഹേമ കമ്മിറ്റി രൂപീകരിച്ചതെന്ന്, മേല്‍പ്പറഞ്ഞതൊന്നും മുഖ്യധാരാ മാധ്യമങ്ങളില്‍ വന്നില്ല. കരം ഞാന്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു എന്ന് അവര്‍ ഏതോ മാധ്യമത്തില്‍ വായിച്ചു എന്ന വാസ്തവ വിരുദ്ധമായ കാര്യം വലിയ ശ്രദ്ധയും നേടി. അത് കൊണ്ട് തനിക്ക് അത്തരം ഒരു കാര്യം നടന്നിട്ടില്ലെന്ന് വ്യക്തമാക്കേണ്ടതുണ്ട്. അടിസ്ഥാനരഹിതമായ ഈ പ്രസ്താവനയ്‌ക്കെതിരെ നടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം. സുചിത്രയ്ക്ക് മാനനഷ്ടത്തിന് നോട്ടീസും അയച്ചിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. പിന്തുച്ച എല്ലാവര്‍ക്കും നന്ദിയെന്നും റിമ പറഞ്ഞിട്ടുണ്ട്.