ഡബ്ലിൻ: ഇരു അയർലൻഡുകളും ഏകീകരിക്കാൻ ബോർഡർ പോളിൽ അൻപതിനേക്കാൾ ഒരു വോട്ട് അധികം ലഭിച്ചാൽ മതി എന്ന് മുൻ അയർലൻഡ് ടീഷക്ക് (പ്രധാനമന്ത്രി) ലിയോ വരാദ്കർ പറഞ്ഞു. എന്നാൽ, അതിനായി കൂടുതൽ ശ്രമം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെള്ളിയാഴ്‌ച പടിഞ്ഞാറൻ ബെൽഫാസ്റ്റിലെ സെയിൻ്റ് മേരീസ് യൂണിവേഴ്‌സിറ്റി കോളേജിൽ, അയർലൻഡിൻ്റെ ഭാവിയുമായി ബന്ധപ്പെട്ട ഒരു ചർച്ചാപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അയർലൻഡ് ഫ്യൂച്ചറിൻ്റെ പ്രതിനിധി റെവ. കരേൻ സേതുരാമനുമായി സംവേദിക്കവേ ഏകീകൃത അയർലൻഡിൻ്റെ ഭാവിയെ കുറിച്ചുള്ള സങ്കല്പങ്ങളും അദ്ദേഹം വിവരിച്ചു. നേരത്തേ, നെയ്ജൽ ഫരാജ് ബ്രിട്ടീഷ് പ്രധാനമന്ത്രി ആകുന്നത്, അയർലൻഡിൻ്റെ ഐക്യം വീണ്ടും ചർച്ചകളിൽ സജീവമാകാൻ ഇടയാക്കുമെന്ന് അദ്ദേഹം ദേശീയ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ടീഷക്ക് (പ്രധാനമന്ത്രി) ടാൻഷ്ട്ട് (ഉപപ്രധാനമന്ത്രി) എന്നീ പദവികളിൽ ഇരിക്കുമ്പോഴും അയർലൻഡിൻ്റെ ഏകീകരണം സാധ്യമാക്കാൻ കേവല ഭൂരിപക്ഷത്തിൻ്റെ വോട്ട് മതി എന്ന് അദ്ദേഹം പറഞ്ഞിരുന്നു.