ലണ്ടന്‍: ഒരു ആണ്‍കുട്ടിയെ ലൈംഗികമായി പീഢിപ്പിച്ചു എന്ന് കണ്ടെത്തിയ ആംഗ്ലിക്കന്‍ ബിഷപ്പിന് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നത് ഉറപ്പായിരിക്കുകയാണ്. സംഭവം നടന്ന് ഏകദേശം 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വാര്‍ത്ത പുറത്തു വരുന്നത്. സ്വാന്‍സീ ആന്‍ഡ് ബ്രെകോണില്‍ നിന്നും ബിഷപ്പ് ആയി വിരമിച്ച ആന്റണി പിയേഴ്സ് എന്ന 84 കാരനാണ് സംഭവത്തിലെ വില്ലന്‍ 16 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടിയെ അഞ്ച് തവണ പീഢിപ്പിച്ച വസ്തുതയാണ് കോടതിയില്‍ തെളിഞ്ഞത്.

ഇപ്പോള്‍ മദ്ധ്യവയസ്സിലെത്തിയ ഇര 2023 ല്‍ ആയിരുന്നു സംഭവം വെയ്ല്‍സിലെ പള്ളിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്നാണ് പോലീസ് കേസ് എടുത്തത്. കുറ്റക്കാരനെന്ന് കണ്ടെത്തിയെങ്കിലും പിയേഴ്സിനെ സ്വാന്‍സീ ക്രൗണ്‍ കോടതി ഇപ്പോള്‍ ജാമ്യത്തില്‍ വിട്ടയച്ചിരിക്കുകയാണ്. വരുന്ന മാര്‍ച്ചില്‍ വിചാരണയ്ക്കായി ഇയാള്‍ക്ക് വീണ്ടും കോടതിയില്‍ എത്തേണ്ടി വരും. ഇരയോട് ക്ഷമാപണം നടത്തിയ വെയ്ല്‍സിലെ സഭ, ബിഷപ്പിന്റെ എല്ലാ വൈദിക പദവികളും എടുത്തു കളയുമെന്നും അറിയിച്ചിട്ടുണ്ട്.