ലണ്ടന്‍: ഒഴിവുകാല യാത്രകഴിഞ്ഞ് മടങ്ങിയെത്തുന്ന ബ്രിട്ടീഷ് പൗരന്മാര്‍ക്ക് ഇനി മുതല്‍ ദൈര്‍ഘ്യമേറിയ ക്യൂവില്‍ നിന്ന് പാസ്സ്‌പോര്‍ട്ട് പരിശോധന നടത്തേണ്ടി വരില്ല. ആളുകളെ കാത്തു നില്‍ക്കാന്‍ നിര്‍ബന്ധിതരാക്കാതെ, ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് പാസ്സ്‌പോര്‍ട്ട് സ്‌കാനിംഗ് ചെയ്യുന്നതിനുള്ള സംവിധാനം എത്തുകയാണ്‍-. യാത്രകഴിഞ്ഞ് മടങ്ങിയെത്തുന്ന ബ്രിട്ടീഷ് പൗരന്മാരെ അവര്‍ വിമാനത്താവളത്തില്‍ കാലു കുത്തുന്ന നിമിഷം തന്നെ സ്‌കാഞ്ചെയ്തിരിക്കും. അതുകൊണ്ടു തന്നെ പാസ്സ്‌പോര്‍ട്ട് പരിശോധനയ്ക്കായി സമയം ചെലവഴിക്കാതെ അവര്‍ക്ക് നേരിട്ട് പുറത്തേക്ക് പോകാന്‍ ആകും.

തുറമുഖങ്ങള്‍ വഴി മടങ്ങിയെത്തുന്ന ബ്രിട്ടീഷ് പൗരന്മാര്‍ക്കും ഈ സംവിധാനം ലഭ്യമാണ്. കോണ്‍ടാക്റ്റ് ലെസ്സ് വരാന്തകള്‍ വഴി അവര്‍ക്ക് പുറത്തെത്താന്‍ കഴിയും. ഇവിടെ സര്‍ക്കാരില്‍ നിന്നുള്ള പാസ്സ്‌പോര്‍ട്ട്, കാര്‍ വിശദാംശങ്ങള്‍ വിശകലനം ചെയ്ത് ക്യാമറകള്‍ ആള്‍ക്കാരുടെ ഐഡന്റിറ്റി ഉറപ്പാക്കും. അതുകൊണ്ടു തന്നെ അവര്‍ക്ക് വാഹനങ്ങളില്‍ നിന്നും പുറത്തേക്ക് ഇറങ്ങേണ്ടി വരില്ല. നാല് കമ്പനികള്‍ രൂപ കല്പന ചെയ്ത ഈ സാങ്കേതിക വിദ്യ കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ തന്നെ ബ്രിട്ടനിലെ നാല് വിമാനത്താവളങ്ങളില്‍ പരീക്ഷണാര്‍ത്ഥം ഉപയോഗിക്കുന്നുണ്ട്. അടുത്ത വര്‍ഷം മുതല്‍ ഇത് പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാകും എന്നാണ് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബ്രിട്ടനിലെത്തുന്ന വിദേശികള്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ കഴിയും. എന്നാല്‍, അതിനായി അവര്‍ അവരുടെ വിവരങ്ങളും ബയോമെട്രിക് വിശദാംശങ്ങളും അവര്‍ യാത്ര ആരംഭിക്കുന്നതിനു മുന്‍പായി ഒരു ആപ്പ് വഴി നല്‍കേണ്ടതായി വരും. ബ്രിട്ടീഷ് ഐറിഷ് പൗരന്മാര്‍ പാസ്സ്‌പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ തന്നെ ഈ വിശദാംശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്.