പട്ടായ: വീല്‍ചെയര്‍ ഇല്ലാതെ ചലനം സാധ്യമല്ലാത്ത 60 കാരനായ ബ്രിട്ടീഷ് പൗരനെ മൂന്ന് വേശ്യകള്‍ ചേര്‍ന്ന് കൊള്ളയടിച്ചു. ക്രിസ് ജോണ്‍ ഗ്ലെനൊന്‍ എന്ന നോര്‍ത്താംപ്ടണ്‍ നിവാസിക്കാണ് ഈ ദുര്യോഗമുണ്ടായത്. കുപ്രസിദ്ധമായ പട്ടായയിലെ ഒരു തീരദേശ റോഡില്‍ നിന്നാണ് രണ്ട് തായ് വനിതകളെയും ഒരു ട്രാന്‍സ് വുമനെയും ഇയാള്‍ താന്‍ താമസിക്കുന്ന ബസയ ബീച്ച് ഹോട്ടല്‍ ആന്‍ഡ് റിസോര്‍ട്ടിലെ മുറിയിലെക്ക് കൂട്ടിക്കൊണ്ടുവന്നത്.

25 നും 30 നും ഇടയില്‍ പ്രായമുള്ള ഇവരെ മുറിയിലിരുത്തി ഭിന്നശേഷിക്കാരനായ ഇയാള്‍ കുളിക്കാനായി ശുചിമുറിയില്‍ കയറി. കുളികഴിഞ്ഞ് മുറിയില്‍ എത്തിയപ്പോള്‍ അയാള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടുകയായിരുന്നു. മുറിക്കുള്ളിലുണ്ടായിരുന്ന സാധനങ്ങളെല്ലാം കൊള്ളയടിക്കപ്പെട്ടിരുന്നു. ഷര്‍ട്ട് പോലും ധരിക്കാന്‍ നില്‍ക്കാതെ അയാള്‍ സ്വയം വീല്‍ചെയര്‍ ഉരുട്ടി ഹോട്ടലിന്റെ റിസപ്ഷനിലെത്തി പരാതിപ്പെട്ടപ്പൊള്‍ പട്ടായ സിറ്റി പോലീസ് സ്റ്റേഷനില്‍ പരാതി റെജിസ്റ്റര്‍ ചെയ്യാന്‍ ഹോട്ടല്‍ ജീവനക്കാര്‍ അയാളെ സഹായിച്ചു.

ലൈംഗിക തൊഴിലാളികള്‍ക്ക് പ്രതിഫലമായി നല്‍കാന്‍ ഇയാള്‍ മാറ്റിവെച്ചിരുനന്‍ 6,000 ബാഹ്തും (140 പൗണ്ട്) അതുകൂടാതെ 150 പൗണ്ടിന്റെ ബ്രിട്ടീഷ് കറന്‍സിയും അവര്‍ മോഷ്ടിച്ചതായി പോലീസ് കണ്ടെത്തി. പ്രതികളില്‍ രണ്ടുപേരെ അവര്‍ ഹോട്ടലില്‍ നല്‍കിയ തിരിച്ചറിയല്‍ രേഖകളില്‍ നിന്നും തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. മൂന്നാമത്തെ പ്രതി തിരിച്ചറിയല്‍ രേഖകള്‍ കാണിക്കാന്‍ വിസമ്മതിച്ചെങ്കിലും ആ പ്രതിയെയും തിരിച്ചറിഞ്ഞിട്ടുണ്ട്.